കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്
ഭോപ്പാൽ; കൊവിഡിനൊപ്പം തന്നെ മധ്യപ്രദേശിൽ രാഷ്ട്രീയം ചൂടുപിടിക്കുകയാണ്. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് ഉറ്റുനോക്കപ്പെടുന്നത്. 25 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സർക്കാരിന്റെ ഭാവി തന്നെ തിരുമാനിക്കുന്ന തിരഞ്ഞെടുപ്പായതിനാൽ ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പ് നിർണായകമാണ്.
അതേസമയം ഉപതിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയിൽ കൂറുമാറിയെത്തിവരെ ചൊല്ലിയുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. സിന്ധ്യ വിഭാഗത്തിന്റെ പുതിയ ഡിമാന്റാണ് ഇപ്പോൾ ബിജെപി ക്യാമ്പിനെ വിറളിപിടിപ്പിച്ചിരിക്കുന്നത്.

പാലം വലിച്ച് നേതാക്കൾ
ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിലെ 22 നേതാക്കളും പാലം വലിച്ചതോടെയാണ് മധ്യപ്രദേശിൽ കമൽനാഥ് സർക്കാർ താഴെ വീണത്. തൊട്ട് പിന്നാലെ തന്നെ നേതാക്കൾ ബിജെപിയിൽ എത്തുകയും ചെയ്തു. ഇതോടെയാണ് മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്

ഉപതിരഞ്ഞെടുപ്പ്
ലോക്ക് ഡൗൺ അവസാനിച്ച് കഴിഞ്ഞാൽ ഏത് നിമിഷവും സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചേക്കും. കൂറുമാറിയെത്തിയ 22 കോൺഗ്രസ് എംഎൽഎമാർ അന്തരിച്ച രണ്ട് ബിജെപി നേതാക്കൾ രാജിവെച്ച ബിജെപി എംഎൽഎ എന്നിങ്ങനെ 25 പേരുടെ മണ്ഡലത്തിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

22 ൽ 15 സീറ്റുകൾ
തിരഞ്ഞെടുപ്പ് നടക്കുന്ന 22 ൽ 15 മണ്ഡലങ്ങളും സിന്ധ്യ പക്ഷത്തിന് സ്വാധീനമുള്ള ഗ്വാളിയാർ-ചമ്പൽ മേഖലയിൽ ആണ്. അതുകൊണ്ട് തന്നെ കൂറുമാറിയെത്തിയ 22 പേരെ തന്നെ ഇവിടെ മത്സരിപ്പിക്കുമെന്നാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയെ അധികാരത്തിൽ ഏറാൻ സഹായിച്ചവരെ കൈവിടില്ലെന്നും പാർട്ടി പറഞ്ഞു.

സജീവമാക്കി ചർച്ച
അതേസമയം തിരഞ്ഞെടുപ്പിനെ ആര് നയിക്കും എന്ന ചർച്ചകളാണ് ഭരണകക്ഷിക്കുള്ളിൽ സജീവമായിരിക്കുന്നത്.ഉപതിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ നയിക്കണമെന്ന ആവശ്യമാണ് സിന്ധ്യ വിഭാഗക്കരാനും കേരരയിലെ മുൻ കോൺഗ്രസ് എംഎൽഎയുമായ ജസ്വന്ത് ജാദവ് ഉയർത്തിയത്.

സ്ഥാനാർത്ഥികൾ ഇവർ
ബിജെപി സ്ഥാനാർത്ഥികളായി തന്നെ മത്സരിക്കും, പക്ഷേ സിന്ധ്യ തിരഞ്ഞെടുപ്പിനെ നയിക്കണം, ജസ്വന്ത് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിൽ പകുതി മണ്ഡലങ്ങളും ഗ്വാളിയാർ-ചമ്പൽ മേഖലയിലാണ്. സിന്ധ്യയ്ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണത്. സിന്ധ്യയുടെ ഇടപെടലുകൾ ഇവിടുത്തെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും, ജസ്വന്ത് പറഞ്ഞു.

മുന്നിൽ നിന്ന് നയിക്കണം
അതുകൊണ്ട് തന്നെ സിന്ധ്യ മുന്നിൽ നിന്ന് നയിക്കണം, അതാണ് പാർട്ടിക്ക് ഗുണം ചെയ്യുകയെന്നും ജസ്വന്ത് പറഞ്ഞു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്വാളിയാർ മേഖലയിൽ ബിജെപിക്ക് വേണ്ടി പ്രചരണത്തിന് ചുക്കാൻ പിടിച്ചത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും, മുതിർന്ന ബിജെപി നേതാക്കളായ നരേന്ദ്ര സിംഗ് തോമർ, ജയ്ഭാൻ സിംഗ് പൗവയ്യ എന്നീ നേതാക്കളായിരുന്നു.

ആര് ചുമതല വഹിക്കും
എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇവർ ചുമതല വഹിക്കാനെത്തുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സിന്ധ്യയ്ക്ക് ചുമതല നൽകിയാൽ അത് പാർട്ടിക്കുള്ളിൽ വലിയ എതിർപ്പിന് വഴിവെച്ചേക്കും. സിന്ധ്യയുടെ വരവിൽ കലിപൂണ്ട് നിൽക്കുന്ന നിരവധി നേതാക്കൾ ബിജെപിയിലുണ്ട്. പൗവയ്യ ഉൾപ്പെടെയുള്ളവരാണ് ഇക്കൂട്ടത്തിൽ ഉള്ളത്.

രാഷ്ട്രീയ ഭാവി ഇല്ലാതാക്കും
ഗ്വാളിയാർ മേഖലയിൽ ഉള്ള പല പാർട്ടി നേതാക്കളും ഇതിനെതിരെ രംഗത്തെത്തും എന്ന കാര്യത്തിൽ തർക്കമില്ല. സിന്ധ്യയുടെ വരവോടെ തങ്ങളുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതേക്കുമെന്ന ആശങ്കയിലാണ് ഇവിടുത്തെ പല നേതാക്കളും. അതേസമയം ബിജെപിക്കുള്ളിലെ പുതിയ തർക്കം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്.

ആയുധമാക്കി കോൺഗ്രസ്
തിരഞ്ഞെടുപ്പിൽ ആര് നയിക്കുമെന്ന് ബിജെപി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിൽ 22 മണ്ഡലങ്ങളിലും കോൺഗ്രസ് തന്നെ വിജയിക്കുമെന്നും കോൺഗ്രസ് എംഎൽഎയായ കുനാൽ ചൗധരി പറഞ്ഞു.
അതേസമയം സിന്ധ്യ വിഭാഗത്തിനെ ആവശ്യം തള്ളി ബിജെപി രംഗത്തെത്തി.

നിർണായക സ്വാധീനം
ഉപതിരഞ്ഞെടുപ്പിൽ ജ്യോതിരാദിത്യ സിന്ധ്യ നിർണായക സ്വാധീനമാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം ശിവരാജ് സിംഗ് ചൗഹാൻതന്നെ ബിജെപിയെ നയിക്കുമെന്ന് പാർട്ടി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു. അതിനിടെ രണ്ടാം മന്ത്രിസഭ വികസനത്തിൽ കൂറുമാറിയെത്തിവർക്ക് പ്രാതിനിധ്യം നൽകണമെന്ന ആവശ്യം സിന്ധ്യ വിഭാഗം ശക്തമാക്കി.

കേവല ഭൂരിപക്ഷം
മന്ത്രിമാർ ആകുന്നത് തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ കോൺഗ്രസിന് 91 പേരുടെ പിന്തുണയാണ് ഉള്ളത്. ബിജെപിക്ക് 107 എംഎൽഎമാരുടേയും. കേവല ഭൂരിപക്ഷത്തിന് 116 പേരുടെ പിന്തുണയാണ് ആവശ്യം.












Click it and Unblock the Notifications