ഹരിയാന പിടിക്കാൻ കോൺഗ്രസിന്റെ പുതിയ തന്ത്രം; രണ്ട് നേതാക്കൾക്ക് സുപ്രധാന പദവികൾ
ഛണ്ഡീഗഡ് : ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ കോൺഗ്രസ് തുടങ്ങിക്കഴിഞ്ഞു. നേതാക്കൾ തമ്മിലുള്ള ഭിന്നതയും തകർന്ന സംഘടനാ സംവിധാനങ്ങളുമാണ് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് മുമ്പിലുള്ള പ്രധാന പ്രതിസന്ധി.
എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!
ബിജെപിയാകട്ടെ വൻ മുന്നേറ്റം നടത്തിയ സംസ്ഥാനങ്ങളാണ് ഇത് മൂന്നും. ഹരിയാനയിൽ ഒറ്റയ്ക്ക് മത്സരത്തിനിറങ്ങിയ ബിജെപി സംസ്ഥാനത്തെ ആകെയുള്ള പത്ത് സീറ്റുകളിലും വിജയിച്ചു. കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയും തമ്മിലുള്ള പോര് ശക്തമായതോടെ മുതിർന്ന നേതാക്കളെ മുൻനിരയിൽ കൊണ്ടുവന്ന് പുതിയ പരീക്ഷണത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.
പ്രതിസന്ധി രൂക്ഷം
കോൺഗ്രസ് വലിയ വെല്ലുവിളികൾ നേരിടുന്ന സംസ്ഥാനമാണ് ഹരിയാന. താഴേത്തട്ട് മുതൽ പാർട്ടിയുടെ സംഘടനാ സംവിധാനം നിശ്ചലമാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു തിരിച്ചുവരവ് പാർട്ടിക്ക് സാധ്യമാകുമോയെന്ന് നേതൃത്വം പോലും ആശങ്ക പ്രകടിപ്പിക്കുന്നു. ജില്ലാ കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും പ്രവർത്തനം പലയിടത്തും നിശ്ചലമാണ്.
തമ്മിലടി
മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയും ഹരിയാന കോൺഗ്രസ് അധ്യക്ഷൻ അശോക് തൻവാറും തമ്മിലുള്ള ഭിന്നതയും പാർട്ടിയെ തളർത്തിയതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അശോക് തൻവാറിന് മേലുള്ള രാജി സമ്മർദ്ധം ശക്തമാക്കിയിരിക്കുകയാണ് ഭൂപിന്ദർ സിംഗ് വിഭാഗം. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനായി ചേർന്ന യോഗത്തിലും ഇരു നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായതോടെ വികാരാധീനനായി അശോക് തൻവാർ യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
മുതിർന്ന നേതാക്കളെ
നിയമസഭാ സഭാതിരഞ്ഞെടുപ്പിൽ മുൻ കേന്ദ്രമന്ത്രി കുമാരി സെൽജയേയും മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡയേയും മുൻനിർത്തി ഇറങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ സെൽജ കുമാരി അംബാലയിൽ നിന്നും ഭൂപീന്ദർ സിംഗ് ഹൂഡ സോനിപ്പത്തിൽ നിന്നും മത്സരിച്ചെങ്കിലും ഇരുവർക്കും തോൽവി നേരിടേണ്ടി വരികയായിരുന്നു.
തൻവാറിന് പകരം
അശോക് തൻവാറിന് പകരം സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് സെൽജ കുമാരിയെ നിയമിക്കുമെന്നാണ് സൂചന. കോൺഗ്രസിനെ നിയമസഭാ കക്ഷി നേതാവായും കോർഡിനേഷൻ കമ്മിറ്റി ചെയർമാനായും ഹൂഡയേയും നിയമിച്ചേക്കും. ഹരിയാനയുടെ ചുമതലയുള്ള മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ഈ നിർദ്ദേശം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പിടിമുറുക്കി ഹൂഡ പക്ഷം
കോൺഗ്രസിന്റെ ഉറച്ച കോട്ടകൾ എന്ന് കരുതിയിരുന്ന റോത്തക്കിലും സോനിപ്പത്തിലും പോലും പാർട്ടി സ്ഥാനാർത്ഥികൾ ദയനീയമായി പരാജപ്പെടുകയായിരുന്നു. ഭൂപിന്ദർ ഹൂഡയുടെ മകൻ ദൂപേന്ദറായിരുന്നു റോത്തക്കിലെ സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിന് പിന്നാലെ അധ്യക്ഷ സ്ഥാനത്ത് നിന്ന് അശോക് തൻവാറിനേയും നിയമസഭാ കക്ഷി നേതാവ് പദവിയിൽ നിന്ന് കിരൺ ചൗധരിയേയും മാറ്റണമെന്ന് ഹൂഡ വിഭാഗം ആവശ്യം ശക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് അധികാരത്തിലേക്ക് മടങ്ങിയെത്തുക അത്ര എളുപ്പമാകില്ല. അതുകൊണ്ട് തന്നെ സീറ്റ് നേട്ടം വർദ്ധിപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യം വയ്ക്കുന്നത്.