മഹാരാഷ്ട്രയിൽ ശിവസേന അധികാരത്തിലേക്ക്, പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ആത്മവിശ്വാസത്തിൽ നേതാക്കൾ
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന സർക്കാർ രൂപീകരിക്കുമെന്ന് ആവർത്തിച്ച് മുതിർന്ന് നേതാവ് സഞ്ജയ് റൗട്ട്. സോണിയാ- പവാർ കൂടിക്കാഴ്ചയ്ക്ക് ശേഷം സഞ്ജയ് റൗട്ട് ശരദ് പവാറിന്റെ വസതിയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളെക്കുറിച്ചും ധാരണകളെക്കുറിച്ചും സഞ്ജയ് റൗട്ട് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ ശിവസേന നയിക്കുന്ന സർക്കാർ മഹാരാഷ്ട്രയിൽ ഭരണത്തിൽ വരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സംസ്ഥാനത്തെ കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് പവാറിനെ കാണാൻ എത്തിയതെന്നാണ് സഞ്ജയ് റൗട്ട് പറയുന്നത്. സംസ്ഥാനത്തെ മുതിർന്ന നേതാവും മുൻ കേന്ദ്ര കാർഷിക വകുപ്പ് മന്ത്രിയുമാണ് അദ്ദേഹം. രാജ്യത്തെ കർഷക പ്രശ്നങ്ങളുമായി ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കാണുന്ന പ്രതിനിധി സംഘത്തെ നയിക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും സഞ്ജയ് റൗട്ട് പ്രതികരിച്ചു.

അതേ സമയം മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരാനാണ് കോൺഗ്രസിന്റെയും എൻസിപിയുടെയും തീരുമാനം. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും സർക്കാർ രൂപീകരണമോ പൊതുമിനിമം പരിപാടിയോ സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ചയിൽ ചർച്ചയായില്ലെന്നും പവാർ മാധ്യമങ്ങളോട് വിശദീകരിച്ചു.
എൻസിപി സർക്കാർ രൂപീകരണത്തിന് ബിജെപിയെ പിന്തുണച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശരദ് പവാർ തള്ളിക്കളഞ്ഞു. അതേ സമയം ശിവസേനയുമായുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ എൻഡിഎയിലും ശ്രമങ്ങൾ നടക്കുന്നുണ്ട്. കേന്ദ്രമന്ത്രി രാംദാസ് അത്തേവാലയുടെ നേതൃത്വത്തിലാണ് നീക്കങ്ങൾ. അത്തേവാല സഞ്ജയ് റൗട്ടുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പദം പങ്കിടണമെന്ന സേനയുടെ ആവശ്യം അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.












Click it and Unblock the Notifications