തോറ്റതറിയാതെ അജയ് മാക്കന്റെ വിജയം ആഘോഷിച്ച് കോൺഗ്രസ്, എംഎൽഎ കാലുവാരിയതോടെ നാണക്കേട്
ദില്ലി: കുല്‍ദീപ് ബിഷ്‌ണോയ് കാലുവാരിയതോടെ ഹരിയാനയില്‍ നാണം കെട്ട് കോണ്‍ഗ്രസ്. രണ്ട് സീറ്റുകളിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന ഹരിയാനയില്‍ വിജയം ബിജെപി സ്വന്തമാക്കി. എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കന്റെ വിജയം പ്രഖ്യാപിച്ച് ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ഫലം പുറത്ത് വന്നതോടെ ഞെട്ടി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്.
ബിജെപിയുടെ കൃഷ്ണ ലാല്‍ പന്‍വാരും ബിജെപി പിന്തുണയോടെ മത്സരിച്ച മാധ്യമ ഉടമ കാര്‍ത്തികേയ ശര്‍മയുമാണ് ഹരിയാനയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 7 മണിക്കൂറോളം വൈകി അര്‍ധരാത്രിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പുലര്‍ച്ചെ 2 മണിയോടെ ഫലം പ്രഖ്യപിച്ചു. അജയ് മാക്കന് 30 വോട്ടുകള്‍ ലഭിച്ച് വിജയിച്ചു എന്നായിരുന്നു കോണ്‍ഗ്രസ് ധാരണ. ഇത് പ്രകാരം കോണ്‍ഗ്രസ് അജയ് മാക്കന്റെ വിജയം പ്രഖ്യാപിച്ച് ആഘോഷവും തുടങ്ങി.
Recommended Video
നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അജയ് മാക്കന് ട്വിറ്ററില്‍ ആശംസകളും അറിയിച്ചു. എന്നാല്‍ പിന്നീടാണ് വ്യക്തമായത് ഒരു വോട്ട് അസാധുവായി എന്നത്. കുല്‍ദീപ് ബിഷ്‌ണോയ് എംഎല്‍എ ബിജെപിക്ക് വോട്ട് ചെയ്തതോടെ ആ വോട്ട് അസാധുവായി മാറി. അദംപൂരിലെ കോണ്‍ഗ്രസ് എംഎല്‍എ ആണ് കുല്‍ദീപ് ബിഷ്‌ണോയി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം മുന്നില്‍ കണ്ട് കോണ്‍ഗ്രസ് തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഛത്തീസ്ഗഡിലെ റിസോര്‍ട്ടില്‍ ഒരാഴ്ചയോളമാണ് എംഎല്‍എമാരെ കോണ്‍ഗ്രസ് പാര്‍പ്പിച്ചത്. എന്നിട്ടും എംഎല്‍എമാരില്‍ ഒരാള്‍ കാലുവാരിയത് കോണ്‍ഗ്രസിന് ഇരുട്ടടിയായിരിക്കുകയാണ്.