ഷാരൂഖ് ഖാൻ, രജനീകാന്ത്, അക്ഷയ് കുമാർ; താരപ്രഭയിൽ സത്യപ്രതിജ്ഞാ വേദി, ഒപ്പം അംബാനിയും അദാനിയും
ന്യൂഡൽഹി: മൂന്നാം വട്ടവും നരേന്ദ്ര മോദി രാജ്യത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു കഴിഞ്ഞു. ഡൽഹിയിലെ രാഷ്‌ട്രപതി ഭവനിൽ വച്ചാണ് വർണാഭമായ ചടങ്ങുകൾ നടക്കുന്നത്. ഇന്നത്തെ സത്യപ്രതിജ്ഞാ ചടങ്ങിൽ സിനിമാ മേഖലയിൽ നിന്നും വ്യവസായ രംഗത്ത് നിന്നുമുള്ള നിരവധി പ്രമുഖരാണ് സാന്നിധ്യം അറിയിച്ചത്.
ബോളിവുഡ് സൂപ്പർസ്‌റ്റാർ ഷാരൂഖ് ഖാൻ, ഇന്ത്യൻ സിനിമയുടെ തന്നെ ഒരേയൊരു സൂപ്പർതാരം രജനീകാന്ത്, പ്രമുഖ നടൻ അക്ഷയ് കുമാർ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിലെ ശ്രദ്ധാ കേന്ദ്രങ്ങളായി. സിനിമാ മേഖലയിൽ നിന്നും വേറെയും താരങ്ങൾ നരേന്ദ്ര മോദി മൂന്നാം വട്ടം അധികാരമേറ്റെടുക്കുന്ന നിമിഷം കാണാനായി എത്തിയിട്ടുണ്ട്.

അതേസമയം, സിനിമാ മേഖലയിൽ നിന്ന് മാത്രമല്ല വ്യവസായ പ്രമുഖരും ചടങ്ങ് വീക്ഷിക്കാൻ എത്തിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. അദാനി ഗ്രൂപ്പ് ചെയർമാനും ബിജെപിയുടെ പിന്തുണയോടെ മുന്നേറുന്ന ആളെന്ന് എക്കാലവും വിമർശനം നേരിടുകയും ചെയ്‌തിരുന്ന ഗൗതം അദാനി, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി എന്നവരും ചടങ്ങിനെത്തി.
കൂടാതെ പ്രശസ്‌ത സംവിധായകൻ രാജ്‌കുമാർ ഹിറാനി, നടൻ വിക്രാന്ത് മാസി എന്നിവരും ചടങ്ങിനെത്തിയിരുന്നു. 'ഇത് ചരിത്രപരമായ മൂന്നാം ടേമാണ്... എൻഡിഎ സർക്കാരിനൊപ്പം അടുത്ത 5 വർഷം ഞാൻ കാത്തിരിക്കുകയാണ്... കഴിഞ്ഞ 10 വർഷമായി സർക്കാർ പ്രവർത്തിക്കുന്നുണ്ട്. വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യ ഒരു വലിയ രാജ്യമാണ്, മാറ്റം ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല, അതിന് സമയം ആവശ്യമാണ്' എന്നായിരുന്നു വിക്രാന്ത് മാസിയുടെ പ്രതികരണം.
അതേസമയം, മൂന്നാം തവണയും അധികാരം ഏറ്റെടുത്ത നരേന്ദ്ര മോദി സർക്കാർ ഇത്തവണ ചരിത്രവിജയമാണ് കുറിച്ചത്. സത്യപ്രതിജ്ഞ കഴിഞ്ഞതോടെ മൂന്ന് വട്ടം പ്രധാനമന്ത്രിയാവുക എന്ന നെഹ്‌റുവിന്റെ നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് നരേന്ദ്ര മോദി. നീണ്ട പതിനഞ്ച് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ ഭരണത്തിനാണ് മോദി ഇന്ന് തറക്കല്ലിട്ടത്. പത്ത് വർഷത്തെ ഭരണത്തിന് ശേഷമാണ് വീണ്ടും ഇത്തവണ മോദി തന്നെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുക്കുന്നത്.
കഴിഞ്ഞ മന്ത്രിസഭയിൽ ചുമതല വഹിച്ചിരുന്ന അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൽ ഗഡ്‌കരി, നിര്‍മല സീതാരാമൻ, അശ്വിനി വൈഷ്‌ണവ്, പിയൂഷ് ഗോയൽ എന്നിവരെയെല്ലാം നിലനിർത്തിക്കൊണ്ടാണ് മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തില്‍ വന്നത്. കൂടാതെ പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡയെ പുതുതായി കൊണ്ട് വരികയും ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications