എന്റെ കൈപിടിച്ച് അവർ പറഞ്ഞു,എനിക്കൊപ്പം വന്ന് പ്രവർത്തിക്കൂ';മദർ തെരേസയെ അനുസ്മരിച്ച് പ്രിയങ്ക
ദില്ലി; മദർ തെരേസയുടെ 110ാം ജൻമ വാർഷിക ദിനത്തിൽ ഓർമ്മക്കുറിപ്പുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. 1991 ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ തന്റെ കുടുംബത്തെ സമാധാനിപ്പിക്കാൻ മദർ തെരേസ എത്തിയപ്പോൾ തന്നോടൊപ്പം വരൂ എന്ന് അവർ പറഞ്ഞിരുന്നതായി പ്രിയങ്ക ഗാന്ധി അനുസ്മരിച്ചു.മിഷനറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
എന്റെ പിതാവ് കൊല്ലപ്പെട്ടതിന് ശേഷം മദർ തെരേസ ഞങ്ങളെ കാണാൻ വന്നു. എനിക്ക് പനി ഉണ്ടായിരുന്നു. അവർ എന്റെ കട്ടിലിൽ ഇരുന്നു, എന്റെ കൈ പിടിച്ചു. എന്നോട് പറഞ്ഞു 'വന്നു എന്നോടൊപ്പം പ്രവർത്തിക്കൂ' എന്ന് പറഞ്ഞു. ഞാൻ വർഷങ്ങളോളം അങ്ങനെ ചെയ്‌തു, നിസ്വാർഥ സേവനത്തിന്റെയും സ്നേഹത്തിന്റെയും പാത എന്നെ തുടർന്നും കാണിക്കുന്ന എല്ലാ മിഷണറീസ് ഓഫ് ചാരിറ്റി സിസ്റ്റർമാരുടെയും സൗഹൃദത്തിന് നന്ദിയെന്നായിരുന്നു പ്രിയങ്ക ഗാന്ധിുടെ ട്വൂഅരറ്.
അൽബേനിയയിൽ തികച്ചും സാധാരണക്കാരിയായി ജനിച്ച് പിന്നീട് കന്യാസ്ത്രീയായി മാറിയ മദർ തെരേസ 19ാം വയസിലാണ് കൊൽക്കത്തയിൽ എത്തിയത്.1948 ഓഗസ്‌റ്റ് 17 നാണ് അവർ കൊൽക്കത്ത കേന്ദ്രമാക്കി മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസി സഭ സ്ഥാപിച്ച് തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. അശരണരേയും പാവങ്ങളേയും സേവിക്കുന്നതാണ് തന്റെ ജീവിതം അവർ ഉഴിഞ്ഞ് വെച്ചു. 1951 ലാണ് അവർ ഇന്ത്യൻ പൗരത്വം സ്വീകരിക്കുനന്നത്. 1997 സെപ്റ്റംബർ 5നായിരുന്നു അന്ത്യം. 2003 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 ൽ സപ്തംബർ നാലിന് ഫ്രാൻസിൻസ് മാർപാപ്പ അവരെ വിശുദ്ധയായി പ്രഖ്യാപിച്ചു.