മഹാരാഷ്ട്രയിൽ വല്യേട്ടൻ ബിജെപി തന്നെ; 124 സീറ്റുകളിൽ ശിവസേന, ഔദ്യോഗിക സഖ്യപ്രഖ്യാപനമായി
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി- ശിവസേനാ സഖ്യം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ശിവസേനാ തലവൻ ഉദ്ധവ് താക്കറെയും പങ്കെടുത്ത സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഔദ്യോഗിക സഖ്യ പ്രഖ്യാപനം നടത്തിയത്. ബിജെപിയും മറ്റ് ചെറുപാർട്ടികളും ചേർന്ന് 164 സീറ്റുകളിലാണ് മത്സരിക്കുന്നത്. 124 സീറ്റുകളിൽ ശിവസേന സ്ഥാനാർത്ഥികളെ നിർത്തും.
നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാലാംഘട്ട സ്ഥാനാർത്ഥി പട്ടികയും ബിജെപി പുറത്ത് വിട്ടതോടെയാണ് സീറ്റ് വിഭജനത്തിൽ അന്തിമ ധാരണയിലെത്തിയത്. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 3 ദിവസത്തിന് ശേഷം ഫലപ്രഖ്യാപനം ഉണ്ടാകും. മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അധികാരം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ്-എൻസിപി സഖ്യം ശക്തമായി മറുവശത്തുണ്ട്.

ചില വിഷയങ്ങളിൽ ശിവസേനയുമായി ബിജെപിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഹിന്ദുത്വം എന്ന ആശയം ഇരുപാർട്ടികളെയും ഒന്നിപ്പിക്കുന്നുണ്ട്, തിരഞ്ഞെടുപ്പിൽ സഖ്യം വൻ വിജയം നേടുമെന്നാണ് പ്രതീക്ഷയെന്ന് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു. സംസ്ഥാനത്തെ സാഹചര്യങ്ങൾ മാറിമറിഞ്ഞെന്നും വല്യേട്ടൻ- ചെറിയേട്ടൻ ചർച്ചകൾക്ക് ഇനി സ്ഥാനമില്ലെന്നും ഫട്നാവിസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണത്തെ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ധാരണയിലെത്താൻ സാധിക്കാതിരുന്നതോടെ ശിവസേനയും ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. 122 സീറ്റാണ് ബിജെപി ഒറ്റയ്ക്ക് നേടിയത്. തിരഞ്ഞെടുപ്പിന് ശേഷം ശിവസേനയുമായി കൈകോർത്ത് ബിജെപി അധികാരത്തിൽ എത്തുകയായിരുന്നു.
സഖ്യം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ പകുതി സീറ്റുകൾ വേണമെന്നായിരുന്നു ശിവസേന നേരത്തെ മുന്നോട്ട് വെച്ച ആവശ്യം. എന്നാൽ ബിജെപി നേതൃത്വം ഇത് വഴങ്ങാതിരുന്നതോടെയാണ് 124ൽ ശിവസേന ഒതുങ്ങിയത്. 124 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും ശിവസേനാ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications