പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ?; യുപി സർക്കാരിനെ പരിഹസിച്ച് സുപ്രീം കോടതി
ദില്ലി; ദില്ലിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ടുള്ള ഉത്തർപ്രദേശ് സർക്കാരിന്റെ വിശദീകരണത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ദില്ലിയിലെ വായുമലിനീകരണത്തിന് കാരണമായ മലിനമായ വായു കൂടുതലായും വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്ന യു പി സർക്കാർ വാദത്തിനെതിരേയായിരുന്നു കോടതി രംഗത്തെത്തിയത്. അങ്ങനെയെങ്കിൽ ഇനി പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണമോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

യു പിയിൽ നിന്നുള്ള കാറ്റിന്റെ ഗതി താഴേയ്ക്കാണെന്നും ദില്ലിയിലേക്ക് എത്തുന്നത് പാകിസ്ഥാനിൽ നിന്നുള്ള കാറ്റാണെന്നുമായിരുന്നു യുപി സർക്കാർ കോടതിയിൽ അറിയിച്ചത്. ഇതോടെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ രഞ്ജിത് കുമാറിന്റെ വാദത്തെ ജസ്റ്റിസ് എൻ വി രമണ പരിഹസിച്ചു. അപ്പോൾ പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോയെന്നായിരുന്നു രമണയുടെ പ്രതികരണം.
അതേസമയം മലിനീകരണം തടയുന്നതിനായി സംസ്ഥാനത്തെ പഞ്ചസാര മില്ലുകൾക്കും പാൽ വ്യവസായങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനെതിരേയും യുപി സർക്കാർ എതിർപ്പുയർത്തി. വ്യവസായശാലകൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തെ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പഞ്ചസാര മില്ലുകൾക്ക് എട്ട് മണിക്കൂർ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ, അത് പര്യാപ്തമല്ലെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റുമായി വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി യു പി സർക്കാരിനോട് നിർദേശിച്ചു. അതിനിടെ ദില്ലിയിൽ കെട്ടിട നിർമ്മാണങ്ങൾ നിർത്തിവെയ്ക്കുന്നത് വിപരീദഫലം ചെയ്യുമെന്ന് ദില്ലി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ആശുപത്രി അടക്കമുള്ള ഹെൽത്ത് കെയർ സെന്ററുകളുടെ നിർമ്മാണം നിർത്തിവെക്കേണ്ടി വന്നാൽ ആരോഗ്യമേഖലയെ ബാധിക്കുമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.അതിനിടെ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ നിരീക്ഷിക്കുമെന്ന് കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
Recommended Video
ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്ന പശ്ചാത്തലത്തിൽ ദില്ലി സർക്കാരിനേയും ദില്ലിയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളേയും സുപ്രീം കോടതി വിമർശിച്ചിരുന്നു. 24 മണിക്കൂറിനുള്ളിൽ ഇത് തടയാനുള്ള പദ്ധതി സമർപ്പിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടത്. അടിയന്തര സാഹചര്യങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്.മലിനീകരണം രൂക്ഷമായി തുടരുമ്പോള്‍ സ്‌കൂളുകള്‍ തുറന്ന ദില്ലി സർക്കാരിനേയും കോടതി വിമര‍്ശിച്ചിരുന്നു. അതേസമയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്കൂളുകൾ തുറക്കില്ലെന്ന് ദില്ലി പരിസ്ഥിതി മന്ത്രി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications