ശ്രദ്ധ കൊലക്കേസ്; പ്രതി അഫ്താബുമായി പോയ പോലീസ് വാഹനത്തിന് നേരെ ഹിന്ദു സേന പ്രവർത്തകരുടെ ആക്രമണം
ദില്ലി:ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസ് പ്രതി അഫ്താബ് പൂനെവാലെ സഞ്ചരിച്ച പോലീസ് വാഹനത്തിന് നേരെ ആക്രമണം. നാർക്കോട്ടിക്ക് പരിശോധനയ്ക്കായി അഫ്താബിനെ കൊണ്ടുവന്നപ്പോൾ ദില്ലി ഫോറൻസിക് ലാബ് പരിസരത്ത് വെച്ചായിരുന്നു സംഭവം. രണ്ട് പേർ ചേർന്ന് വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരകുന്നു. ഇവർ ഹിന്ദു സേന പ്രവർത്തകരാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ആക്രമികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

അഞ്ച് പോലീസുകാരായിരുന്നു അഫ്താബിനൊപ്പം വാഹനത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ഞായറാഴ്ച ഹരിദ്വാറിൽ ഭഗവാ ഹിന്ദു സേന അംഗങ്ങൾ അഫ്താബിന് വധശിക്ഷണ നൽകണമെന്ന് ആവശ്യപ്പെട്ട് മാർച്ച് നടത്തിയിരുന്നു. 'ലവ് ജിഹാദി'നെതിരെ ശക്തമായ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഇന്ന് രോഹിണിയിലെ ഫോറൻസിക് ലാബിൽ വെച്ച് അഫ്താബിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.അതിനിടെ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിക്കാന്‍ അഫ്താബ് പൂനാവാല ഉപയോഗിച്ച ആയുധങ്ങളിലൊന്ന് കണ്ടെടുത്തു.5-6 ഇഞ്ച് നീളമുള്ള അഞ്ച് കത്തികൾ നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിനായി ഉപയോഗിച്ചത് ഇതേ കത്തികളാണോയെന്ന് പരിശോധിക്കാനായി ഇവ ഫോറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്.
അതേസമയം ശ്രദ്ധയുടെ കൊലയ്ക്ക് ശേഷം ഇയാൾ പ്രണയിച്ച ഡോക്ടറായ യുവതിക്ക് ഇയാൾ ശ്രദ്ധയുടെ ഒരു മോതിരം സമ്മാനിച്ചിരുന്നെന്ന് ദില്ലി പോലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഡേറ്റിംഗ് ആപ്പായ ബംബിളിലൂടെയായിരുന്നു ഇയാൾ അഫ്താബിനെ പരിചയപ്പെട്ടത്.
പങ്കാളിയായ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം അഫ്താബ് 35 കഷ്ണങ്ങളാക്കി മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. പിന്നാലെ ഇവ ദില്ലിയിലെ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. 300 ലിറ്റര്‍ ശേഷിയുള്ള ഫ്രിഡ്ജില്‍ മൂന്നാഴ്ചയോളമാണ് ശ്രദ്ധയുടെ മൃതദേഹഭാഗങ്ങള്‍ അഫ്താബ് സൂക്ഷിച്ചത്. സംഭവത്തിൽ നവംബർ 12 നാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്. ശ്രദ്ധയുടെ മൃതദേഹത്തിന്റെ തലയോടും ശരീരഭാഗങ്ങളും ഇപ്പോഴും കണ്ടെടുത്തിട്ടില്ല.












Click it and Unblock the Notifications