ദളിത് മുഖ്യമന്ത്രി.... വഴി മാറുമെന്ന് സിദ്ധരാമയ്യ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വരും!! ജെഡിഎസ് തന്ത്രം!!
കര്‍ണാടകയില്‍ ദളിത് മുഖ്യമന്ത്രി ഉണ്ടാവുമെന്ന് സൂചന
ബെംഗളൂരു: കര്‍ണാടകയില്‍ മെയ് 15ന് തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരുങ്ങുകയാണ്. എല്ലാ പാര്‍ട്ടികളും ഒരേപോലെ ആശങ്കയിലാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിനും ബിജെപിക്കും സാധ്യത കല്‍പ്പിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതിനിടയില്‍ ജെഡിഎസ് ശക്തമായ സമ്മര്‍ദവും ചെലുത്തുന്നുണ്ട്. എന്തായാലും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. പക്ഷേ അവിടെയും പ്രശ്‌നമുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലിയാണ് ബഹളം ആരംഭിച്ചിരിക്കുന്നത്. വെറും മുഖ്യമന്ത്രി പോര ദളിത് മുഖ്യമന്ത്രി തന്നെ വേണമെന്നാണ് ദേവഗൗഡ പറയുന്നത്.
എന്തായാലും സംഗതി വലിയ ചര്‍ച്ചയായതോടെ വഴിമാറാന്‍ ഒരുക്കമാണെന്ന് സിദ്ധരാമയ്യ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ അവസാന തിരഞ്ഞെടുപ്പാണ് ഇതെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു സിദ്ധരാമയ്യ. അതുകൊണ്ട് വെറുതെ മുഖ്യമന്ത്രി സ്ഥാനം അങ്ങ് നഷ്ടപ്പെടുത്താന്‍ അദ്ദേഹം തയ്യാറാവുമോ എന്ന് സംശയമുണ്ട്.
വഴിമാറാന്‍ തയ്യാര്‍.....
ദളിതുകളെ ശക്തിപ്പെടുത്താനാണ് താന്‍ എപ്പോഴും ശ്രമിച്ചിരുന്നതെന്ന് സിദ്ധരാമയ്യ പറയുന്നു. അതുകൊണ്ട് സംസ്ഥാനത്ത് ദളിത് മുഖ്യമന്ത്രി വരുന്നത് കൊണ്ട് തനിക്ക് യാതൊരു പ്രശ്‌നവുമില്ല. അങ്ങനെയൊരാള്‍ക്ക് വേണ്ടി വഴിമാറുന്നതില്‍ തനിക്ക് ഒരുപ്രയാസവുമില്ല. പക്ഷേ അതിന് പാര്‍ട്ടിയുടെ ഹൈക്കമാന്‍ഡ് ആവശ്യപ്പെടണം. അവര്‍ അതിന് തയ്യാറാവുകയാണെങ്കില്‍ താനും അതിനോട് യോജിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് തൂക്കുസഭ വരുമെന്ന് കണ്ടിട്ടാണ് സിദ്ധരാമയ്യ പുതിയ അടവുമായി വന്നിട്ടുള്ളതെന്നാണ് കരുതുന്നത്.
ജനതാദളിന്റെ താല്‍പര്യക്കുറവ്
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ ജനതാദള്‍ ഒരിക്കലും സമ്മതിക്കില്ലെന്നാണ് സൂചന. നേരത്തെ ജെഡിഎസില്‍ നിന്നാണ് അദ്ദേഹം കോണ്‍ഗ്രസിലെത്തിയത്. അവിടെ വെച്ച് തന്നെ ദേവഗൗഡയുമായി ഇടഞ്ഞതാണ് സിദ്ധരാമയ്യ. അതുകൊണ്ടാണ് ദളിത് മുഖ്യമന്ത്രിയെന്ന ആവശ്യം ദേവഗൗഡ മുന്നോട്ടുവെച്ചത്. ജെഡിഎസ് തിരഞ്ഞെടുപ്പില്‍ കിംഗ്‌മേക്കറാവുമെന്ന് ഏകദേശം ഉറപ്പാണ്. അതേസമയം ബിജെപിയുമായി സഖ്യമുണ്ടാവില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ ജനതാദളിനെ ചൊടിപ്പിക്കാതിരിക്കാനാണ് സിദ്ധരാമയ്യ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് സൂചന.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ....
സിദ്ധരാമയ്യയുടെ പ്രസ്താവന കൊണ്ട് ലോട്ടറിയടിച്ചിരിക്കുന്ന മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന ദളിത് നേതാവാണ് ഗാര്‍ഗെ. കര്‍ണാടകയില്‍ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം. മികച്ച ജനപിന്തുണയും അദ്ദേഹത്തിനുണ്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയാവുമെന്നാണ് സൂചന. ഇതിനെ ജെഡിഎസ് പിന്തുണയ്ക്കുമെന്നാണ് സൂചന. തനിക്ക് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനത്തെ നയിക്കുന്നതിനോട് യാതൊരു വിധ എതിര്‍പ്പുമില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഖാര്‍ഗെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.
മോദിയുടെ ആരോപണം
കോണ്‍ഗ്രസിന് ദളിതുകളോട് യാതൊരു വിധ സഹതാപവും സ്‌നേഹവും ഇല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഉന്നയിച്ചിരുന്നു. സിദ്ധരാമയ്യക്ക് പകരം ദളിത് നേതാവ് മുഖ്യമന്ത്രിയായി വരാന്‍ കോണ്‍ഗ്രസ് ഒരിക്കലും സമ്മതിക്കില്ലന്ന് മോദി ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ ദളിത് നേതാക്കളാരും മുഖ്യമന്ത്രി പദത്തിനായി മുന്നോട്ട് വന്നിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഡികെ ശിവകുമാര്‍ വരുമെന്നും അഭ്യൂഹമുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് ആരെയും ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്നും ശിവകുമാര്‍ പറയുന്നു. ശിവകുമാറുമായി സിദ്ധരാമയ്യ മത്സരത്തിലാണെന്നും സൂചനയുണ്ട്.
പാര്‍ട്ടിയില്‍ മത്സരം
സിദ്ധരാമയ്യക്ക് മുഖ്യമന്ത്രിയാവണമെങ്കില്‍ കാര്യങ്ങള്‍ അത്ര എളുപ്പത്തില്‍ നടക്കില്ലെന്നാണ് സൂചന. നേരത്തെ എക്‌സിറ്റ് പോളുകള്‍ വെറും വിനോദമാണെന്നും ഗൗരവത്തിലെടുക്കേണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. അതേസമയം പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗമായ ജി പരമേശ്വരയും മുഖ്യമന്ത്രി സ്ഥാനത്തിനായി ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പരമേശ്വരയും മുതിര്‍ന്ന ദളിത് നേതാവാണ്. എന്നാല്‍ ശിവകുമാറിനാണ് എല്ലാവരും സാധ്യത പ്രവചിക്കുന്നത്. ദേവഗൗഡയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ശിവകുമാര്‍. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. പക്ഷേ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി എന്ന പേരാണ് അദ്ദേത്തിനുള്ളത്.
കുട്ടികള്‍ മാത്രമല്ല.... മുതിര്‍ന്നവരെ അപമാനിച്ചാലും വിവരമറിയും.... കടുത്ത ശിക്ഷ, ആറുമാസം അഴിയെണ്ണും
മെയ് 17ന് സർക്കാർ രൂപീകരിക്കുമെന്ന് യെദിയൂരപ്പ! വിശ്രമിക്കാൻ പറഞ്ഞ് സിദ്ധരാമയ്യ...