മോഡി;മതപണ്ഡിതര്‍ക്ക് മമത,വിശ്വാസികള്‍ക്ക് പക?
ദില്ലി: ചില മുസ്ലീം മത പണ്ഡിതന്‍മാര്‍ നരേന്ദ്രമോഡിയോട് അടുക്കുമ്പോഴും മുസ്ലീം സമൂഹവും സാമുദായിക സംഘടനകളും ഇപ്പോഴും മോഡിയോട് അടുക്കാന്‍ തയ്യാറാകുന്നില്ല.മോഡിയോട് അടുക്കുന്നവരെ മത സമൂഹം ഒറ്റപ്പെടുത്തുന്നതായി സൂചന. ഒക്ടോബര്‍ 27 ഞായറാഴ്ച ബീഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ ദാരിദ്ര്യത്തിനെതിരെ പോരാടാന്‍ ഹിന്ദുക്കളുമായി കൈകോര്‍ക്കണമെന്ന് നരേന്ദ്രമോഡി ആവശ്യപ്പെട്ടു. മുസ്ലീം മത പണ്ഡിതരായ മൗലാനാ കാല്‍ബേസാദിഖ്, മൗലാന മെഹ്മൂദ് മദാനി എന്നിവര്‍ മോഡിയോട് അടുത്തിടെ കാട്ടിയ മൃദു സമീപനം ഏറെ ശ്രദ്ധേയമാണ്.
മുസ്ലീം മതപണ്ഡിതന്‍മാര്‍ക്കിടയില്‍ മോഡിയോട് ഉണ്ടായിരുന്ന കടുത്ത വിരോധം അല്‍പ്പമൊന്നു കുറഞ്ഞെങ്കിലും മുസ്ലീം സമൂഹം ഇപ്പോഴും കടുത്ത മോഡി വിരോധികള്‍ തന്നെയാണ്. 2002 ഗുജറാത്ത് കലാപത്തില്‍ തുടങ്ങിയ ഈ വിദ്വേഷം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഷിയ നേതാവും ഓള്‍ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവുമാണ് മൗലാനാ കല്‍ബേ സാദിഖ്.

താന്‍ മോഡിയുടെ ഭൂതകാലം മറക്കാന്‍ തയ്യാറാണെന്നും എന്നാല്‍ അദ്ദേഹം മാറ്റത്തിന് തയ്യാറാകണമെന്നും മൗലാന കല്‍ബേ സാദിഖ് അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തില്‍ തന്റെ പഴയകാലത്തില്‍ നിന്ന് മോഡി മാറിയാല്‍ താന്‍ അദ്ദേഹത്തിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.എന്നാല്‍ ഇതിനെതിരെ അദ്ദേഹത്തിന്‍റെ മകന്‍ ഉള്‍പ്പെടയുള്ളവര്‍ രംഗത്തെത്തുകയും തന്‍റെ പ്രസ്താവന അദ്ദേഹത്തിന് പിന്‍വലിയ്ക്കേണ്ടതായും വന്നു.
മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം ജാഫര്‍യാബ് ജിലാനി പറയുന്നത് തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ നടത്തിയ റാന്‍ഡം സര്‍വ്വേയിലും 90 ശതമാനം ആളുകളും മോഡിയെ അനുകൂലിയ്ക്കാത്തവരാണെന്ന് കണ്ടെത്തിയെന്നാണ്. മോഡിയുമായി ബന്ധം സ്ഥാപിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന മതനേതാക്കള്‍ക്ക് സമൂഹത്തില്‍ നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നു.
തന്റെ പ്രസ്തവനയെ വളച്ചൊടിച്ചുവെന്ന പ്രസ്താവനയുമായി മൗലാന കല്‍ബേ സാദിഖ് രംഗത്തെത്തിയിരുന്നു. ജമാത്ത്-ഇ-ഇസ്ലാമി നേതാക്കള്‍ മോഡിയ്‌ക്കെതിരെ ഇപ്പോഴും കടുത്ത നിലപാട് തന്നെയാണ് പിന്തുടരുന്നത്. ഗുജറാത്ത് കലാപത്തിന് എത്ര മാപ്പ് പറഞ്ഞാലും ക്ഷമിയ്ക്കാന്‍ കഴിയില്ലെന്നതാണ് നിലപാട്. മോഡിയ്‌ക്കെതിരെ പ്രചാരണം നടത്താനും സംഘടന ശ്രമിയ്ക്കുന്നു.
മതനേതാക്കള്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചാല്‍ പോലും മതത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്നീട് പ്രസ്താവനകള്‍ തിരുത്തുന്നതാണ് പതിവ്. മൗലാന കാല്‍ബേ സാദിഖും, മൗലാനാ മെഹ്മൂദ് മദനിയിലും ഇത്തരത്തില്‍ തങ്ങളുടെ പ്രസ്താവനകള്‍ പിന്‍വലിയ്ക്കേണ്ടി വന്നു.












Click it and Unblock the Notifications