ഒന്നും രണ്ടുമല്ല ഏഴാമത്തെ തവണ!! മോദിയെ വളഞ്ഞിട്ട് പിടിച്ച് സോണിയയും രാഹുൽ ഗാന്ധിയും!! വീണ്ടും കത്ത്
ദില്ലി; ഫെബ്രുവരിയിൽ ആയിരുന്നു കൊവിഡിനെതിരെ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിന് ആദ്യ മുന്നറിയിപ്പ് നൽകിയത്. വരാനിരിക്കുന്നത് വലിയ ഭൂകമ്പമാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. പല ഘട്ടങ്ങളിലായി അദ്ദേഹം ഇത് ആവർത്തിച്ചു. രാഹുലിന്റെ വാക്കുകൾ അച്ചട്ടമായിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധിയിൽ രാജ്യം അടിമുടി കുലുങ്ങി നിൽക്കുകയാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ലോക്ക് ഡൗണും മറ്റും വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മറ്റൊരു വഴിക്ക്.
കൊവിഡിനെ നേരിടാനുള്ള പല നിർദ്ദേശങ്ങളും സർക്കാരിന് കോൺഗ്രസ് നൽകുന്നുണ്ട്. പരിശോധനകൾ വിപുലമാക്കണമെന്ന് നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളും കോൺഗ്രസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുതിയ ഇടപെടലുമായി രംഗത്തെത്തിയിരിക്കുകയാണ് സോണിയ ഗാന്ധി. വിശദാംശങ്ങളിലേക്ക്

ചെറുകിട-ഇടത്തരം മേഖല
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ ആടിയുലയുകയാണ് രാജ്യം. മാർച്ച് 25 ന് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗൺ സ്ഥിതി വഷളായതിനെ തുടർന്ന് വീണ്ടും മെയ് 3 വരെ നീട്ടിയിരിക്കുകയാണ്. ഇതോടെ രാജ്യത്തെ സാധാരണക്കാരുടെ ജീവിതം പാടെ താളം തെറ്റി. ലോക്ക് ഡൗണിൽ ഏറ്റവും കൂടൂതൽ പ്രതിസന്ധി നേരിട്ട വിഭാഗമാണ് ചെറുകിട-ഇടത്തരം വ്യവസായ മേഖല.

സാമ്പത്തിക പാക്കേജ്
ഇവരെ കൈപ്പിടിച്ച് ഉയർത്താൻ പ്രത്യേക സാമ്പത്തിക പാക്കേജ് വേണമെന്ന ആവശ്യമാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെച്ചത്. ഇപ്പോഴിതാ കേന്ദ്രസർക്കാരിന് ഇത് സംബന്ധിച്ച് കത്തയച്ചിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയ്ക്കുള്ള സോണിയയുടെ ഏഴാമത്തെ കത്താണിത്.

രാജ്യത്തിന്റെ നട്ടെല്ലാണ്
രാജ്യത്തിന്റെ നട്ടെല്ലാണ് ചെറുകിട ഇടത്തരം കച്ചവടക്കാർ. അവരെ ശക്തിപ്പെടുത്തുന്നതിനും അവരുടെ പുനരുജ്ജീവനും ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ട സമയമാണിത്. അവഗണിച്ചാൽ ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ വിനാശകരവും വിപുലവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി പറഞ്ഞു.

11 കോടി പേർ
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്നിലൊന്നും ചെറുകിട ഇടത്തരം വ്യവസായ മേഖലയുടെ സംഭാവനയാണ്. കയറ്റുമതിയുടെ 50 ശതമാനവും ഈ മേഖലയിൽ നിന്നാണ്. 11 കോടി ജനങ്ങളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നതെന്നും സോണിയ കത്തിൽ ചൂണ്ടിക്കാട്ടി.

പിടിച്ച് നിൽക്കാനാവില്ല
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ അഞ്ച് ആഴ്ചയായി കടുത്ത പ്രതിസന്ധിയിലാണ് ഇവർ. ഇനി സർക്കാരിന്റെ പിന്തുണ ഇല്ലാതെ പിടിച്ച് നിൽക്കാനാവില്ല. ഈ ഘട്ടത്തിൽ സർക്കാരില് നിന്ന് മതിയായ പിന്തുണ ലഭിച്ചില്ലേങ്കിൽ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന 6.3 കോടി ചെറുകിട - ഇടത്തരം വ്യവസായങ്ങള്ളുടെ സ്ഥിതി ദയനീയമാകും, സോണിയ ഗാന്ധി പറഞ്ഞു.

30,000 കോടിയുടെ നഷ്ടം
ഓരോ ദിവസവും 30,000 കോടിയുടെ നഷ്ടമാണ് മേഖല നേരിടുന്നത്. അഞ്ച് നിർദ്ദേശങ്ങളും സോണിയ കത്തിൽ മുന്നോട്ട് വെച്ചിട്ടുണ്ട്. തകർച്ചയുടെ വക്കിലെത്തിയ മേഖലയ്ക്ക് ജീവൻ പകരാൻ സർക്കാർ ഒരു ലക്ഷം കോടിയുടെ തൊഴിൽ സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ഗ്യാരണ്ടി ഫണ്ടും
ഇത് കൂടാതെ ഒരു ലക്ഷം കോടിയുടെ ഗ്യാരന്റി ഫണ്ടും വേണമെന്നും സോണിയ നിർദ്ദേശിച്ചു. ആർബിഐ പ്രഖ്യാപിച്ച വായ്പാ മോറിട്ടോറിയത്തിന്റെ ആനുകാലം ചെറുകിട-ഇടത്തരം മേഖലയ്ക്കും ലഭ്യമാകണം. മേഖലയ്ക്കുള്ള വായ്പാ ലഭ്യത ഉറപ്പാക്കണം. ബാങ്കുകൾ ഇത്തരം നടപടികൾ വേഗത്തിലാക്കണമെന്നും സോണിയ കത്തിൽ പറയുന്നു.

സാമ്പത്തിക പ്രതിസന്ധി
സാമ്പത്തിക രംഗം ഇപ്പോൾ നേരിടുന്ന ആശങ്കകൾക്കും പരിഹാരം കണ്ടെത്തണമെന്നും സോണിയ വ്യക്തമാക്കി. സാമ്പത്തിക മേഖല ഉൾപ്പെടെയുള്ള കൊവിഡ് പ്രതിസന്ധികളിൽ പരിഹാരം കണ്ടെത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനുമായി തയ്യാറായി പ്രത്യേക സമിതി യോഗത്തിന് ശേഷമാണ് സോണിയയുടെ കത്ത്.

രാഹുൽ ഗാന്ധിയും
കഴിഞ്ഞ ആഴ്ചായാണ് മൻമോഹൻ സിംഗ് അധ്യക്ഷനായ പ്രത്യേക സമിതി കോൺഗ്രസ് രൂപീകരിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷനായ രാഹുൽ ഗാന്ധിയും സമിതിയിൽ അംഗമാണ്. ചെറുകിട വ്യാപര മേഖലയെ രക്ഷിക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളണമെന്ന് നേരത്തേ രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.

ആവശ്യം ഉന്നയിച്ച് നിതിൻ ഗഡ്ഗരി
അതേസമയം കോൺഗ്രസിന്റെ ആവശ്യത്തെ പിന്തുണച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയും രംഗത്തെത്തിയിരുന്നു. ഒരു ലക്ഷം ലോടിയുടെ ഫണ്ട് മേഖലയ്ക്ക് ആവശ്യമുണ്ടെന്നായിരുന്നു ഗഡ്ഗരി പറഞ്ഞത്. അസോച്ചം പ്രതിനിധികളുമായുള്ള ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വകുപ്പ് 1500 കോടി അനുവദിക്കാൻ തയ്യാറാണ്. കേന്ദ്രമന്ത്രിയുടെ നിർദ്ദേശം ലഭിച്ചാൽ മറ്റ് നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിമർശനം ശക്തം
അതിനിടെ കൊവിഡ് പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും (ഡിഎ) പെൻഷൻകാരുടെ ആശ്വാസ ബത്തയും (ഡിആർ) 4% വർധിപ്പിക്കാനുള മന്ത്രിസഭാ തീരുമാനം മരവിപ്പിച്ചതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 48.34 ലക്ഷം ജീവനക്കാരേയും 65.26 ലക്ഷം പെൻഷൻകാരേയുമാണ് കേന്ദ്രത്തിന്‍റെ നടപടി ബാധിക്കുന്നത്.

മൻമോഹൻ സിംഗിന്‌റെ പ്രതികരണം
ഡിഎ, ഡിആര്‍ വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി മനുഷ്യപ്പറ്റില്ലാത്തതാണെന്നെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.സെൻട്രൽ വിസ്ത, ബുള്ളറ്റ് ട്രെയിൻ പോലുള്ള ധൂർത്ത് പദ്ധതികളാണ് ഇപ്പോൾ ഒഴിവാക്കേണ്ടതെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു. ഈ ഒരു ഘട്ടത്തില്‍ ഇത്തരം പ്രവൃത്തി ആവശ്യമില്ലാത്ത നടപടിയാണ്. സര്‍ക്കാര്‍ ജീവനക്കാരേയും സായുധ സേനാംഗങ്ങളേയും ബുദ്ധിമുട്ടിക്കേണ്ട ആവശ്യമില്ലെന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രതികരിച്ചത്.












Click it and Unblock the Notifications