യെഡ്ഡിയുടെ രാജി സൂചന: 'മറുകടണ്ടം ചാടിയവർ' ആശങ്കയിൽ, രാജിവെക്കില്ലെന്ന് മന്ത്രി സുധാകറും ബിസി പാട്ടീലും
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയും കർണ്ണാടക മുഖ്യമന്ത്രിയും തമ്മിൽ ദില്ലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യെഡിയൂരപ്പ രാജിവെക്കുന്നതായുള്ള അഭ്യൂഹങ്ങൾക്ക് ജീവൻ വെച്ചത്. ഇതിനിടെ യെഡിയൂരപ്പയുടെ രാജിയെക്കുറിച്ച് സൂചന നൽകിക്കൊണ്ടുള്ള ഒരു ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇതെല്ലാമാണ് കർണ്ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി പുറത്തേക്കെത്തിച്ചത്. ഇതിനിടെ രാജിസന്നദ്ധത അറിയിച്ച യെഡിയൂരപ്പ തന്റെ രണ്ട് മക്കൾക്ക് മന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ദിവസങ്ങൾക്കുള്ളിൽ അറിയാം...

ജൂലൈ 26ന് ശേഷം പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് യെഡിയൂരപ്പ ഏറ്റവും ഒടുവിൽ പ്രതികരിച്ചത്. 'കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ജൂലൈ 26ന് രണ്ട് വര്‍ഷം തികയുകയാണ്. അന്നത്തെ പരിപാടികള്‍ക്ക് ശേഷം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എല്ലാം തീരുമാനിക്കും' എന്നായിരുന്നു ബി എസ് യെദിയൂരപ്പയുടെ പ്രസ്താവന.

യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറങ്ങുന്നുവെന്ന വാർത്ത തിരിച്ചടിയായിട്ടുള്ളത് എച്ച് ഡി കുമാരസ്വാമിയ്ക്ക് കീഴിലുണ്ടായിരുന്ന ജെഡിഎസ് കോൺഗ്രസ് സർക്കാരിനെ താഴെ വീഴ്ത്തിക്കൊണ്ട് ബിജെപിയിൽ ചേർന്നിട്ടുള്ള ചുരുക്കം പാർട്ടി നേതാക്കൾക്കാണ്. ജനതാദളും കോൺഗ്രസും വിട്ടെത്തിയ ഇവർക്ക് ബിജെപി അംഗത്വം നൽകിയതിന് പിന്നാലെ കർണ്ണാടക സർക്കാരിൽ മന്ത്രിസ്ഥാനങ്ങളും ലഭിച്ചിരുന്നു. എന്നാൽ യെഡിയൂരപ്പയ്ക്ക് സ്ഥാനം നഷ്ടമാകുന്നത് തങ്ങൾക്കും തിരിച്ചടിയാവുമെന്നാണ് ഇവർ വിലയിരുത്തുന്നത്.

കർണ്ണാടക മന്ത്രിസഭാ യോഗത്തിന് ശേഷം ആരോഗ്യമന്ത്രി ഡോ. കെ സുധാകർ അടക്കമുള്ള ചിലർ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുമ്പിൽ ഇന്ന് യെഡിയൂരപ്പ നടത്തിയ പ്രസ്താവയെക്കുറിച്ച് അറിയാനാണ് തങ്ങൾ എത്തിയതെന്നാണ് സുധാകറിന്റെ പ്രതികരണം. നേരത്തെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് സുധാകർ. ജൂലൈ 26ന് ശേഷം പാര്‍ട്ടി ആവശ്യപ്പെടുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് യെഡിയൂരപ്പ ഇതിന് നൽകിയ മറുപടി.

"ഞങ്ങളുടെ നേതാവ് ശ്രീ യെഡിയൂരപ്പയിൽ വിശ്വാസമുണ്ടായിരുന്നു, ഇപ്പോൾ ഞങ്ങൾ അദ്ദേഹത്തിന് വേണ്ടിയാണ് വന്നിട്ടുള്ളത്. അതേസമയം, ഒരു പാർട്ടിയെന്ന നിലയിൽ ബിജെപിയുടെ തത്വങ്ങളും പ്രത്യയശാസ്ത്രവും ഞങ്ങൾ എല്ലാവരും അംഗീകരിച്ചു. ഞങ്ങൾ അധികാരത്തിനോ ഒരു വ്യക്തിക്കോ വേണ്ടി മാത്രമല്ല നിലകൊള്ളുന്നത്" എന്നായിരുന്നു യെഡിയൂരപ്പയെ കാണാനെത്തിയ മറ്റ് പാർട്ടികൾ വിട്ട് ബിജെപിയിലെത്തിയ നേതാക്കളുടെ മറുപടി.

"ഞങ്ങൾ എന്തിനാണ് രാജിവയ്ക്കേണ്ടത്? എന്താണ് സംഭവിച്ചത്? ഒരു കാരണവുമില്ലാതെ ആരാണ് രാജി വെക്കുന്നത്? ആർക്കും ഭ്രാന്തില്ലെന്നും നാമെല്ലാവരും മാന്യരായ ആളുകളാണെന്നും ഞങ്ങൾ എല്ലാവരും എംഎൽഎമാരും, മന്ത്രിമാരുമാണെന്നും നേതാക്കൾ പറയുന്നു. അതുകൊണ്ട് ഞങ്ങൾ എന്തിന് രാജിവയ്ക്കണം? എന്നായിരുന്നു യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞാൽ രാജിവെക്കുമോയെന്ന ചോദ്യത്തിന് മറ്റൊരു മുൻ കോൺഗ്രസ് നേതാവും കൃഷിമന്ത്രിയുമായ ബി സി പാട്ടീലിന്റെ മറുപടി.

കർണ്ണാടകയിൽ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് കീഴിലുള്ള സർക്കാർ അധികാരത്തിലെത്തിയെങ്കിലും സർക്കാരിൽ നിന്ന് 17 എംഎൽഎമാർ മറുകണ്ടം ചാടി ബിജെപിയിൽ ചേരുകയായിരുന്നു. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തു. തുടർന്ന് വന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇവർ തങ്ങളുടെ പഴയ സീറ്റുകളിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎമാരാകുകയും ഇതിൽ ഭൂരിഭാഗം പേർക്കും യെഡിയൂരപ്പ വാഗ്ദാനം ചെയ്തതുപോലെ തന്റെ മന്ത്രിസഭയിൽ മന്ത്രികളായി അവരോധിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് കർണ്ണാടകയിൽ മാസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് തിരശ്ശീല വീഴുന്നത്.












Click it and Unblock the Notifications