മുഫ്തി വഖാസ് കൊടുംഭീകരന്‍, കശ്മീര്‍ മാത്രമല്ല ഇന്ത്യയാകെ ആക്രമണം ലക്ഷ്യം, പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്
സാധാരണ തീവ്രവാദിയല്ല മുഫ്തി വഖാസെന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു
ശ്രീനഗര്‍: കശ്മീരിലെ ഭീകരാക്രമണത്തിന് പിന്നിലെ പുതിയ രഹസ്യം വെളിപ്പെടുത്തി സൈന്യം. മാര്‍ച്ച് അഞ്ചിന് സൈന്യം വധിച്ച മുഫ്തി വഖാസിനെ ചുറ്റിപ്പറ്റിയാണ് റിപ്പോര്‍ട്ടുകള്‍. ഇയാളെ വധിച്ചതിലൂടെ വലിയൊരു ആപത്താണ് ഒഴിവാക്കാന്‍ സാധിച്ചതെന്ന് സൈന്യം പറയുന്നു. ഇന്ത്യയിലെ പല സ്ഥലത്തും സ്്ഫോടനം നടത്താന്‍ മുഫ്തി പദ്ധതിയിട്ടിരുന്നു. ഇതിനായി ജെയ്‌ഷെ മുഹമ്മദിന്റെ പിന്തുണയും മുഫ്തിക്കുണ്ടായിരുന്നു.
അതേസമയം അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം കുറച്ചുകാലത്തേക്ക് കുറയുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരും കരുതിയിരിക്കണമെന്നും ഭീകരര്‍ മുഫ്തിയുടെ മരണത്തില്‍ പ്രതികാരം ചെയ്യാന്‍ വരുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കൊടുംഭീകരന്‍
സാധാരണ തീവ്രവാദിയല്ല മുഫ്തി വഖാസെന്ന് സൈനിക കേന്ദ്രങ്ങള്‍ പറയുന്നു. ഇയാള്‍ കൊടുംഭീകരനാണ്. ജമ്മുവിലും കശ്മീര്‍ മേഖലയില്‍ അടുത്തിടെ നടന്ന എല്ലാ സ്‌ഫോടനങ്ങള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് മുഫ്തി വഖാസാണ്. സുന്‍ജുവാന്‍ ഭീകരാക്രമണത്തിലും ഇയാളുടെ പങ്ക് വ്യക്തമാണ്. കശ്മീര്‍ മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യം. ഇന്ത്യയെ ഒന്നടങ്കം തകര്‍ക്കുകയായിരുന്നു. ഇതിനായി ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനത്തിന് ഇയാള്‍ പദ്ധതിയിട്ടിരുന്നു. സൈനികരെ കൂട്ടത്തോടെ കൊല്ലാന്‍ ഇയാള്‍ക്ക് ജെയ്‌ഷെ മുഹമ്മദ് എല്ലാ സഹായവും നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളെ വധിക്കാന്‍ പറ്റിയത് സൈന്യത്തിന്റെ മിടുക്കാണെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. അതിര്‍ത്തിയിലെ ഭീകരവാദത്തിനും ജെയ്‌ഷെ മുഹമ്മദിനും ഇത് കനത്ത തിരിച്ചടി നല്‍കുമെന്നാണ് സൂചന.

അബു അന്‍സാര്‍
തീവ്രവാദികള്‍ക്കിടയില്‍ അബു അന്‍സാര്‍ എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. ശ്രീനഗറില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ വെച്ചാണ് ഇയാളെ സൈന്യം വധിച്ചത്. ജമ്മു കശ്മീര്‍ പോലീസും സൈന്യവും തമ്മിലുള്ള സംയുക്ത ഓപ്പറേഷനിലൂടെയായിരുന്നു ഇയാളെ വധിക്കാന്‍ സാധിച്ചത്. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനാണ് വഖാസ് എന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നു. പിന്നീട് ഇയാള്‍ ജെയ്‌ഷെയുടെ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനാവുകയായിരുന്നു. തുടര്‍ന്ന് കടുത്ത ഇന്ത്യാവിരുദ്ധനാവുകയും കശ്മീരില്‍ ആക്രമണങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെടുകയുമായിരുന്നു. ഇയാള്‍ക്ക് വേണ്ടി അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ വരെ വലവിരിച്ചിരുന്നു. എന്നാല്‍ ഒരിക്കലും പോലും മുഫ്തി ഇവരുടെ കൈയ്യില്‍പ്പെട്ടില്ല.

ഇന്ത്യയെ നശിപ്പിക്കും
സുന്‍ജുവാന്‍ ഭീകരാക്രമണത്തിന് ശേഷം ഇയാള്‍ വീണ്ടുമൊരു ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. പാകിസ്താനിലുള്ള അനുയായികള്‍ക്ക് ഇക്കാര്യത്തില്‍ മുഫ്തി ഉറപ്പുകൊടുത്തിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലത്ത് ആക്രമണം നടത്താനായിരുന്നു പദ്ധതി. ഇതോടെ ഇന്ത്യ തകര്‍ന്നു തുടങ്ങുമെന്ന് ഇയാള്‍ അനുയായികളോട് പറഞ്ഞിരുന്നു. ചാവേറുകളെ ഉണ്ടാക്കാന്‍ സമര്‍ത്ഥനാണ് മുഫ്തിയെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇത് മുന്‍കൂട്ടി കണ്ടുള്ള തന്ത്രങ്ങളായിരുന്നു സൈന്യം നേരത്തെ ഒരുക്കിയിരുന്നത്. എന്നാല്‍ പല ഘട്ടങ്ങളിലും മുഫ്തി നിഷ്പ്രയാസം രക്ഷപ്പെടുകയായിരുന്നു. ഇത് സൈന്യത്തിന് കൂടുതല്‍ തലവേദന ഉണ്ടാക്കി. ഇതോടെ പോലീസിന്റെ സഹായത്തോടെ ഇയാള്‍ എവിടെയാണുള്ളതെന്ന് സൈന്യം കണ്ടെത്തി. തുടര്‍ന്നാണ് കശ്മീര്‍ പോലീസിനൊപ്പം ഓപ്പറേഷന്‍ നടത്താന്‍ സൈന്യം തീരുമാനിച്ചത്.

ജെയ്‌ഷെയെ സൂക്ഷിക്കണം
മുഫ്തിയുടെ മരണത്തോടെ ജെയ്‌ഷെ മുഹമ്മദ് ഇന്ത്യയോട് പ്രതികാരം ചെയ്യാനിരിക്കുകയാണെന്ന് സൂചനയുണ്ട്. അതേസമയം മുഫ്തിയുടെ പ്രധാന നീക്കങ്ങളെ കുറിച്ച് ഭീകരര്‍ക്കിടയില്‍ നിന്ന് തന്നെ വാര്‍ത്ത ചോര്‍ത്തിയെടുക്കാന്‍ സൈന്യത്തിന് സാധിച്ചെന്ന് വിലയിരുത്തലുണ്ട്. ജെയ്‌ഷെയില്‍ തനിക്ക് വിശ്വാസമുള്ളവരുമായി മുഫ്തി ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതേസമയം മുഫ്തിയുടെ മരണം തങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് ജെയ്‌ഷെ മുഹമ്മദ് കണക്കുകൂട്ടുന്നുണ്ട്. അതിനിടെ മാര്‍ച്ച് അഞ്ചിന് നടത്തിയ റെയ്ഡാണ് ഭീകരനെ വധിക്കാന്‍ സഹായിച്ചതെന്ന് സൈനിക വ്ക്താവ് പറഞ്ഞു. ജെയ്‌ഷെയുടെ ഒളിത്താവളങ്ങളിലൊന്നായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്.അതേസമയം മുഫ്തി ചെറുപ്പക്കാരെ മനസ് മാറ്റി ഭീകരവാദത്തിലേക്ക് നയിച്ചിരുന്നുവെന്ന് സൈന്യം പറയുന്നു. കശ്മീരില്‍ നിന്നുള്ള സാധാരണ യുവാക്കളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്ന് പോലീസും പറയുന്നു.












Click it and Unblock the Notifications