ബില്ലുകൾ തടഞ്ഞുവയ്ക്കാനാവില്ല, തമിഴ്‌നാട് ഗവർണറെ കുടഞ്ഞ് സുപ്രീംകോടതി; 10 ബില്ലുകൾക്ക് അംഗീകാരം
ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവച്ച തമിഴ്‌നാട് ഗവർണറുടെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവെച്ച തമിഴ്‌നാട് ഗവർണർ ആർഎൻ രവിയുടെ നടപടി നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബില്ലുകൾ നിയമസഭ പാസാക്കി അയച്ചു കഴിഞ്ഞാൽ രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അധികാരമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഭരണഘടനാ ഗവർണർക്ക് വീറ്റോ അധികാരം നൽകുന്നില്ലെന്നാണ് പരമോന്നത കോടതിയുടെ ഉത്തരവിൽ പറയുന്നത്.
അസാധാരണമായ നടപടിയാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന നിയമസഭ പാസാക്കിയ 10 ബില്ലുകളിൽ ഗവർണറുടെ നടപടി വൈകിയതിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഇടപെടൽ. ഇതോടെ സമാനമായ രീതിയിൽ ബില്ലുകൾ തടഞ്ഞുവച്ച മറ്റ് ഗവർണർമാർക്കും ഈ ഉത്തരവ് മുന്നറിയിപ്പാകും എന്നതാണ് ശ്രദ്ധേയമായ കാര്യം.

തമിഴ്‌നാട് ഗവർണറുടെ ദീർഘകാല നിഷ്‌ക്രിയത്വം ഭരണഘടന പ്രകാരം നിയമവിരുദ്ധണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ തമിഴ്‌നാട് ഗവർണറെ രൂക്ഷമായി വിമർശിച്ചതിനു പുറമേ, സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ നടപടിയെടുക്കുന്നതിന് സുപ്രീം കോടതി വ്യക്തമായ ഭരണഘടനാ സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
ബില്ലുകളിൽ നടപടി വൈകിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിൽ പറഞ്ഞിരിക്കുന്ന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഒരു ബില്ലിന് അംഗീകാരം നൽകുന്നതിനോ, അത് സഭയിലേക്ക് തിരിച്ചയക്കുന്നതിനോ, അല്ലെങ്കിൽ രാഷ്ട്രപതിക്ക് റഫർ ചെയ്യുന്നതിനോ ഗവർണർ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്.
കൂടാതെ തമിഴ്‌നാട് സർക്കാരിന്റെ ഹർജിയിൽ പറയുന്ന പത്ത് ബില്ലുകളും തത്വത്തിൽ അംഗീകരിക്കപ്പെട്ടതായും കോടതി വ്യക്തമാക്കി. തമിഴ്‌നാട്ടിൽ 10 ബില്ലുകൾ ഗവർണറുടെ പരിഗണനയിലായിരുന്ന സാഹചര്യത്തിൽ, ഭരണഘടനാ വിരുദ്ധമായ കാലതാമസം കണക്കിലെടുത്ത് അവ അംഗീകരിച്ചതായി കണക്കാക്കാമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
പൊതുജനങ്ങൾക്ക് ദോഷം വരുത്തുന്നതോ രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള കാര്യങ്ങളോ ഉൾപ്പെടുന്ന ഒരു ബിൽ പോലുള്ള അപൂർവ സന്ദർഭങ്ങളിൽ ഗവർണർക്ക് വിവേചനാധികാരം പ്രയോഗിക്കാൻ കഴിയുമെന്ന് അംഗീകരിച്ചുകൊണ്ട് തന്നെ ആർട്ടിക്കിൾ 200 അത്തരം വിവേചനാധികാരത്തെ പരിമിതപ്പെടുത്തുന്നുവെന്ന് കോടതി എടുത്തുപറഞ്ഞു.
ബില്ലുകളിലെ ഗവർണർമാരുടെ നടപടികൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാണെന്നും വിധിയിൽ കോടതി വ്യക്തമാക്കി. ജെബി ബാർഡിവാലാ, എ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശക്തമായ വിമർശനമാണ് വിഷയത്തിൽ ഗവർണർക്കെതിരെ സുപ്രീം കോടതി ഉയർത്തിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications