വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ തേജ് ബഹദൂർ യാദവ് ഇല്ല; ഹർജി സുപ്രീം കോടതി തള്ളി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാൻ സമർപ്പിച്ച നാമ നിർദ്ദേശ പത്രിക തള്ളിയതിനെതിരെ മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹദൂർ യാദവ് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാമ നിർദ്ദേശ പത്രിക തള്ളിയതെന്നായിരുന്നു തേജ് ബഹദൂറിന്റെ ആരോപണം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പത്രിക തള്ളിയത്. ഹർജിയിൽ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സൈന്യത്തിൽ നിന്ന് പിരിച്ചു വിട്ടത് അഴിമതി മൂലമല്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കിയില്ല എന്ന ചൂണ്ടിക്കാട്ടിയാണ് വാരണാസിയിൽ തേജ് ബഹദൂറിന്റെ പത്രിക തള്ളിയത്. എന്നാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നെന്നും അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് തേജ് ബഹദൂറിന്‌റെ വാദം.

വാരണാസിയിൽ ആദ്യം സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തേജ് ബഹദൂർ എത്തിയത്. എന്നാൽ പിന്നീട് എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം അവരുടെ സ്ഥാനാർത്ഥിയായി തേജ് ബഹദൂറിനെ പ്രഖ്യാപിക്കുകയായിരുന്നു. സൈനികർക്ക് നൽകുന്നത് മോശം ഭക്ഷണമാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് വന്നതിന് പിന്നാലെയാണ് 2017ൽ തേജ് ബഹദൂറിനെ ബിഎസ് എഫ് പുറത്താക്കുന്നത്.
സൈന്യത്തിന്റെ പേരിൽ വോട്ട് തേടുന്ന പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കാൻ മുൻ സൈനികനെ രംഗത്തിറക്കാനുള്ള മഹാസഖ്യത്തിന്റെ നീക്കമാണ് ഇതോടെ പരാജയപ്പെട്ടത്. ആദ്യം സ്ഥാനാർത്ഥിയായി നിശ്ചയിച്ച ശാലിനി യാദവിനെ പിൻവലിച്ചായിരുന്നു മഹാസഖ്യം ഇവിടെ തേജ് ബഹദൂറിനെ സ്ഥാനാർത്ഥിയാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായ് തന്നെയാണ് ഇക്കുറിയും വാരണാസിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications