പാര്‍ലമെന്റിന് പുറത്ത് ധര്‍ണയിരിക്കുമെന്ന് എംപിമാര്‍, പ്രതിപക്ഷത്തോട് അഭ്യര്‍ഥനയുമായി സ്പീക്കര്‍
ദില്ലി: കേന്ദ്ര സര്‍ക്കാരുമായി പാര്‍ലമെന്റില്‍ കൊമ്പുകോര്‍ത്ത് പ്രതിപക്ഷം ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. അതേസമയം സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണയിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നാളെ മുതലാണ് ധര്‍ണയിരിക്കുന്നത്. രാവിലെ പത്ത് മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ധര്‍ണ തുടരുക. പാര്‍ലമെന്റിന് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ ഈ പ്രതിഷേധം തുടരും. എംപിമാരുടെ സസ്‌പെന്‍ഷനെതിരെ തൃണമൂല്‍ കോണ്‍ഗ്രസും പ്രതിഷേധിക്കുമെന്ന് ഡെറിക് ഒബ്രയന്‍ വ്യക്തമാക്കി. അതേസമയം പ്രതിഷേധങ്ങള്‍ സഭയില്‍ തുടരുന്നതിടെ ലോക്‌സഭ മൂന്ന് മണി വരെ പിരിഞ്ഞിരുന്നു. ഇത് പിന്നീട് നാളെ 11 മണി വരെയായി നീട്ടി.

രാജ്യസഭ ഇന്നത്തേക്കും പിരിഞ്ഞിട്ടുണ്ട്. അതേസമയം സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള പ്രതിപക്ഷത്തെ അംഗങ്ങളെ ക്ഷണിച്ചിട്ടുണ്ട്. സഭാ നേതാക്കള്‍ ഇതില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം പ്രതിപക്ഷ എല്ലാ പാര്‍ട്ടികളും സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സഭ നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട നടപടികളെടുക്കാമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സ്പീക്കറെ അറിയിച്ചു. അതേസമയം പ്രതിപക്ഷത്തെ ചില എംപിമാര്‍ സഭയില്‍ പ്രശ്‌നമുണ്ടാക്കിയത് കൊണ്ടാണ് സസ്‌പെന്‍ഷന്‍ ലഭിച്ചതെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. എംപിമാര്‍ സഭയില്‍ വിസിലടിച്ചു. ഒരാള്‍ എല്‍ഇഡി സ്‌ക്രീന്‍ തകര്‍ക്കാന്‍ നോക്കി. വനിതാ മാര്‍ഷലുകളെ പോലും എംപിമാര്‍ അപമാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഈ എംപിമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. സഭയുടെ അന്തസ്സ് സംരക്ഷിക്കണമെങ്കില്‍ അത് ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബിറ്റ് കോയിനുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍ ബിറ്റ് കോയിന്‍ പരസ്യങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ബിറ്റ് കോയിനെ കുറിച്ചുള്ള അപകടങ്ങള്‍ ആര്‍ബിഐയും സെബിയും ജനങ്ങളെ അറിയിക്കുന്നുണ്ട്. ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുമെന്നും രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ ധനമന്ത്രി വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നേതൃത്വത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. അത് പിന്‍വലിക്കാനാവില്ലെന്ന് നായിഡു പറഞ്ഞു. എംപിമാര്‍ മാപ്പുപറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനാവില്ലെന്ന നിലപാടിലായിരുന്നു വെങ്കയ്യ നായിഡു. അതേസമയം പൗരത്വ നിയമത്തിലും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. എന്‍ആര്‍സി നടപ്പാക്കാനുള്ള നടപടികള്‍ എടുത്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സിഎഎ നിയമം നിലവില്‍ വന്ന കാര്യം അറിയിച്ച ശേഷം അതിന് കീഴില്‍ വരുന്നവര്‍ക്ക് പൗരത്വത്തിനായി അപേക്ഷിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയെ വിഭജിച്ച് പ്രത്യേക വിദര്‍ഭ സംസ്ഥാനം രൂപീകരിക്കാന്‍ യാതൊരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ലെന്നും, അത് പരിഗണനയില്‍ ഇല്ലാത്ത കാര്യമാണെന്നും സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. അതേസമയം മുന്ദ്ര തുറമുഖത്ത് നിന്ന് പിടിച്ച 21000 കോടിയുടെ ഹെറോയിനെ കുറിച്ച് എന്‍ഐഎ അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. തുറമുഖങ്ങളുടെ സ്വകാര്യവത്കരണവും മയക്കുമരുന്ന് കടത്തും തമ്മില്‍ ബന്ധമുള്ളതായി ഇതുവരെ ഒരു ഡാറ്റയും പഠനവും വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഇതുവരെ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രിയും വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ എല്ലാ തരത്തിലുമുള്ള മുന്‍കരുതലുകളും എടുക്കുന്നുണ്ട്. അന്താരാഷ്ട്ര യാത്രക്കാരുടെ സ്‌ക്രീനിംഗും ജെനോം സ്വീക്വന്‍സിംഗുമെല്ലാം നടക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ പറഞ്ഞു. നേരത്തെ എംപിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്ന് കോണ്‍ഗ്രസ് ലോക്‌സഭാ സമ്മേളനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ശൈത്യകാല സമ്മേളനം പൂര്‍ണമായും പിന്‍വലിക്കണമെന്ന ആവശ്യത്തിലായിരുന്നു. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് യോജിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അത് സര്‍ക്കാരിന് സഭാ നടപടികളെ സ്വതന്ത്രമായി നടത്താന്‍ സഹായിക്കുന്നതാവുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.












Click it and Unblock the Notifications