ഗോവയിൽ സസ്പെൻസ് അവസാനിച്ചു; പ്രമോദ് സാവന്ത് മുഖ്യമന്ത്രിയാകും
ദില്ലി; ഗോവയിൽ പ്രമോദ് സാവന്ത് തന്നെ മുഖ്യമന്ത്രിയായി തുടരും. ഇന്ന് ചേർന്ന ബി ജെ പി നിയമസഭ കക്ഷി യോഗത്തിലാണ് തിരുമാനം. നിയമസഭ തിരഞ്ഞെടുപ്പിൽ സാവന്തിന്റെ നിറം മങ്ങിയ വിജയത്തോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റ് പേരുകൾ ചർച്ചയായത്. സാവന്ത് അല്ലേങ്കിൽ മുൻ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ, ഹിമാചൽ ഹവർണർ ആയിരുന്ന രാജേന്ദ്ര അർലേക്കർ എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടിരുന്നു.
എം എൽ എമാർ എല്ലാവരും തന്നെ ഐക്യകണ്ഠേനയാണ് സാവന്തിനെ തെരഞ്ഞെടുത്തതെന്ന് ബി ജെ പി നേതാവ് നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. നിയമസഭ കക്ഷി യോഗത്തിൽ തോമറിനെ കൂടാതെ ഗോവയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്‌നാവിസ്, സി ടി രവി, സദാനന്ദ് തനവ്‌ഡെ, ശ്രീപദ് നായിക് തുടങ്ങിയവരും പങ്കെടുത്തു.

നിയമസഭാ കക്ഷി യോഗത്തിലെ പ്രധാന വിഷയം മുഖ്യമന്ത്രിയെ കണ്ടെത്തുക എന്നതായിരുന്നു. അടുത്തത് ആരെന്ന ചോദ്യത്തിന് വിശ്വജിത്ത് റാണെ പ്രമോദ് സാവന്തിന്റെ പേര് നിർദ്ദേശിച്ചു. യോഗത്തിൽ പങ്കെടുത്ത മറ്റ് എം എൽ എമാർ സാവന്തിന്റെ പേരിനെ പിന്തുണയ്ക്കുകയായിരുന്നു, നേതാക്കൾ പറഞ്ഞു.
അതേസമയം തന്നെ തിരുമാനിച്ചതിന് കേന്ദ്ര നേതൃത്വത്തിന് പ്രമോദ് സാവന്ത് നന്ദി അറിയിച്ചു. എന്നെ വിശ്വസിച്ച പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തോടും എംഎൽഎമാരോടും നന്ദി അറിയിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ വികസന കാഴ്ചപ്പാട് സംസ്ഥാനത്ത് നടപ്പാക്കും. ഞങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം നിറവേറ്റുകയും പ്രകടന പത്രികയിലെ വാഗ്ദാങ്ങൾ നടപ്പാക്കുകയും ചെയ്യുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.
അതേസമയം ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയായി പുഷ്കർ സിംഗ് ധാമി തന്നെ തുടരാൻ ബി ജെ പി നിയമസഭ കക്ഷി യോഗത്തിൽ തിരുമാനമായി. പുഷ്കർ ധാമി നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയായിരുന്നു അനിശ്ചിതത്വം ഉയർന്നത്. എന്നാൽ ഇന്ന് ചേർന്ന യോഗത്തിൽ മുഴുവൻ എം എൽ എമാരും ധാമിയെ പിന്തുണയ്ക്കുകയായിരുന്നു. മാർച്ച് 23 നാണ് ധാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
Recommended Video
ഗോവയും ഉത്തരാഖണ്ഡിലും കൂടാതെ ഉത്തർപ്രദേശിലും ഉടൻ സത്യപ്രതിജ്ഞ നടക്കും. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പഞ്ചാബ് ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ബി ജെ പിയായിരുന്നു വിജയിച്ചത്.












Click it and Unblock the Notifications