ചെന്നൈയിൽ നാശം വിതച്ച് മഴ; സൂപ്പർ സ്‌റ്റാർ രജനീകാന്തിനും രക്ഷയില്ല, പോയസ് ഗാർഡനിലെ വീട് വെള്ളത്തിൽ മുങ്ങി
ചെന്നൈ: തമിഴ്‌നാടിന്റെ തലസ്ഥാന നഗരിയായ ചെന്നൈയിലെ ജനജീവിതം ദുസ്സഹമാക്കി ശക്തമായ മഴ. നഗരത്തിലെ പലയിടത്തും കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായി. എന്നാൽ ഇനിയും മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ മേഖലകളിൽ ഗതാഗത തടസവും യാത്രാ തടസവും ഒക്കെയാണ് മഴ മൂലം ഉണ്ടായിരിക്കുന്നത്. ഇത്തവണത്തെ മഴ ബാധിക്കപ്പെട്ടവരിൽ തമിഴകത്തിന്റെ സൂപ്പർ താരം രജനീകാന്തും ഉണ്ട്.
രജനീകാന്തിന്റെ പോയസ് ഗാർഡനിലെ വസതി വെള്ളക്കെട്ടിൽ മുങ്ങിയ നിലയിലാണ്. എക്‌സ്, ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. ചെന്നൈ തേനാംപേട്ടിലെ പൊയസ് ഗാർഡനിൽ സ്ഥിതി ചെയ്യുന്ന രജനിയുടെ ഔദ്യോഗിക വസതിയെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.

ചെന്നൈയിലെ തന്നെ ഏറ്റവും സമ്പന്നരുടെ വാസ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന തന്ത്രപ്രധാന മേഖല കൂടിയാണിവിടം. രജനീകാന്തിന് പുറമേ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിത, തമിഴിലെ മറ്റൊരു മുൻനിര താരമായ ധനുഷ് എന്നിവരുടെ ആഡംബര വീടുകളും ഇവിടെ തന്നെയാണ്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഈ മേഖലയിലേക്ക് എത്തുന്നത്.
രജനീകാന്തിന്റെയും ജയലളിതയുടെയും വീടുകൾക്ക് മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്താനും അവ നേരിട്ട് കാണാനുമാണ് ആളുകൾ ഇവിടേക്ക് ഒഴുകി എത്തിയിരുന്നത്. മഴ രൂക്ഷമായതോടെ സന്ദർശകരുടെ എണ്ണവും വല്ലാതെ കുറഞ്ഞിട്ടുണ്ട്. രജനീകാന്തിന്റെ വീടിന്റെ മുൻവശം മുഴുവൻ വെള്ളം കയറിയ നിലയിലാണ് വീഡിയോകളിൽ കാണാൻ കഴിയുക.
എന്നാൽ താരം നിലവിൽ വീട്ടിൽ ഉണ്ടോ എന്ന കാര്യം അറിയില്ല. നേരത്തെ ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കലശലായ വയറുവേദനെ തുടർന്നാണ് നടനെ ചികിത്സയിൽ പ്രവേശിപ്പിച്ചത്. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിലാണ് ഇപ്പോൾ സൂപ്പർസ്‌റ്റാർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, ചെന്നൈയിൽ ഒട്ടുമിക്ക എല്ലാ മേഖലകളെയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി ചെന്നൈ നഗരത്തിൽ ഉൾപ്പെടെ മഴ കൂടുതൽ ശക്തമാകും എന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഒക്ടോബർ പതിനേഴിന് അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. പിന്നീട് വെള്ളിയാഴ്‌ചയോടെ മഴ കുറയുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications