ഞാന്‍ പുരട്ച്ചി തലൈവിയുടെ ചീഫ് സെക്രട്ടറിയെന്ന് റാം മോഹന റാവു
റാം മോഹന റാവുവിന്‌റെ വെളിപ്പെടുത്തലോടെ പുതിയ അധികാര തര്‍ക്കത്തിനാണ് തമിഴ്‌നാട്ടില്‍ വഴി വച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്‌റെ രേഖകള്‍ ഹാജരാക്കാനും റാവു വെല്ലുവിളിയ്ക്കുന്നു.
ചെന്നൈ: തമിഴ്‌നാട്ടിലെ അധികാര തര്‍ക്കം പുതിയ തലത്തിലേക്ക്...ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയ റാം മോഹന റാവുവാണ് വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നത്. താന്‍ തന്നെയാണ് ഇപ്പോഴും തമിഴ്‌നാട് ചീഫ് സെക്രട്ടറി എന്ന് റാവു പറയുന്നു. സ്ഥാനത്ത് നിന്ന് നീക്കിയത് സംബന്ധിച്ച് ഉത്തരവ് ഒന്നും കിട്ടിയിട്ടില്ലെന്നാണ് റാം മോഹന റാവുവിന്‌റെ വാദം. ആദയനികുതി വകുപ്പ് വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃത സ്വത്ത് സമ്പാദനത്തിന്‌റെ രേഖകള്‍ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് റാവുവിനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി ഗിരിജ വൈദ്യരത്‌നത്തെ പകരം നിയമിച്ചത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആദയനികുതി വകുപ്പ് ഉദ്യോഗസ്ഥരും സിആര്‍പിഎഫും വീട്ടിലെത്തിയത്. സെര്‍ച്ച് വാറഡ് കാണിച്ചു, എന്നാല്‍ അതില്‍ തന്‌റെ പേരില്ലായിരുന്നെന്നും റാവു പറയുന്നു. മകന്‌റെ പേരിലായിരുന്നു വാറന്‌റ് .വീട്ടില്‍ നിന്ന് 1,12000 രൂപയാണ് കണ്ടെടുത്തത്. 50 പവനോളം സ്വര്‍ണവും, എന്നാല്‍ ഇവയ്ക്ക് വ്യക്തമായ രേഖകള്‍ ഉണ്ടെന്നും റാവു പറയുന്നു. തോക്കിന്‍ മുനയില്‍ നിര്‍ത്തിയാണ് സിആര്‍പിഎഫ് പരിശോധന നടത്തിയത്. ഗര്‍ഭിണിയായ മരുമകളെ വരെ അവര്‍ ഭയപ്പെടുത്തി.തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്നും ചീഫ് സെക്രട്ടറി ആരോപിയ്ക്കുന്നു.
ജയലളിതയുടെ മരണം നടന്ന് ഏതാനും മാസങ്ങള്‍ക്കുള്ള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ അവസ്ഥ ഇതാണെങ്കില്‍ വരും ദിവസങ്ങള്‍ സാധാരണക്കാരന് എങ്ങനെയാകുമെന്നാണ് റാവുവിന്‌റെ ചോദ്യം. ജയലളിത ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ഇത്തരത്തില്‍ പെരുമാറാന്‍ സിആര്‍പിഎഫിന് ധൈര്യം ഉണ്ടാകില്ലായിരുന്നെന്നും റാം മോഹന റാവു പറയുന്നു. തന്‌റെ ജീവന്‍ അപകടത്തിലാണെന്നും ജയലളിതയുടെ വിശ്വസ്തനായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥൻ പറയുന്നു. തനിക്കെതിരായ തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനാണ് റാവുവിന്‌റെ വെല്ലുവിളി.
ജയലളിതയുടെ മരണത്തോടെ പുതിയ അധികാര സമവാക്യങ്ങള്‍ രൂപപ്പെടുന്ന തമിഴ്‌നാട്ടില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
Ram Mohana Rao IAS thanked Mamamatha Banarjea and AIADMK members to Support him during the raid. He complaints that CRPF tortured him and kept in house arrest.