ശമ്പളമില്ലാതെ അധ്യാപികയായത് 13 വർഷം; ഒടുവിൽ കുടിശ്ശിക സഹിതം കൊടുത്ത് തീർക്കണമെന്ന് കോടതി
ബാംഗ്ലൂർ: ശമ്പളം ലഭിക്കാതെ 13 വർഷം ജോലി ചെയ്യേണ്ടിവന്ന അധ്യാപികയ്ക്ക് ശമ്പളക്കുടിശ്ശിക കൊടുത്ത് തീർക്കണമെന്ന് കർണാടക ഹൈക്കോടതി ഉത്തരവിട്ടു. എൽ വിദ്യാവതി എന്ന അധ്യാപികയാണ് ജോലി ലഭിച്ച് 25 വർഷങ്ങൾക്കുശേഷം തന്റെ ആദ്യ ശമ്പളം കൈപ്പറ്റാനൊരുങ്ങുന്നത്. 3 മാസത്തിനകം സ്കൂൾ മാനേജ്മെന്റ് ശമ്പളം കൊടുക്കണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇല്ലാത്ത പക്ഷം സ്കൂളിന്റെ വസ്തുവകകൾ കണ്ടുകെട്ടാനും കോടതി ഇത്തരവിട്ടു.
1992ലാണ് കോലാറിലെ അരവിന്ദ് തയ്യാർ ഗേൾസ് ഹൈസ്കൂളിൽ വിദ്യാഭാരതി ജോലിക്കെത്തുന്നത്. 13 വർഷം അവിടെ സേവനമനുഷ്ഠിച്ചെങ്കിലും ഒരു തവണപോലും ശമ്പളം ലഭിച്ചില്ല. ജോലി സ്ഥിരപ്പെടുത്താനും അധികൃതർ തയാറായില്ല. 2001ൽ വിദ്യാവതിയുടെ നിയമനം റദ്ദ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അവർ കോടതിയെ സമീപിച്ച് ഉത്തരവ് പിൻവലിക്കാനുള്ള വിധി വാങ്ങി. 1993 മുതൽ 2006 വരെയുള്ള ശമ്പളക്കുടിശ്ശിക കൊടുത്തുതീർക്കാൻ ഉത്തരവിടുകയും ചെയ്തുവെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് ഉന്നത സമിതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഫലം നിരാശയായിരുന്നു പണം കൊടുക്കാൻ സ്കൂൾ മാനേജ്മെന്റ് തയാറായില്ല. പരാതിയുമായി വിദ്യാവതി വീണ്ടും ഹൈക്കോടതിയിലെത്തുകയായിരുന്നു.
ബിഎ, ബിഎഡ് ബിരുദധാരിയാണ് വിദ്യാവതി. 1400 രൂപ മാസശമ്പളത്തിനാണ് ജോലിയിൽ പ്രവേശിച്ചത്. സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഭർത്താവിൻരെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഭർത്താവ് പെൻഷൻ പറ്റിയതോടുകൂടി ജീവിതം താളം തെറ്റി. കുടുംബപരാധീനതകൾക്കിടയിലും ശമ്പളംപോലുമില്ലാതെ 13 വർഷം അധ്യാപികയായി തുടരുകയായിരുന്നു വിദ്യാവതി