പ്രചരണ വാഹനം ബ്രേക്കിട്ടു, നേതാക്കള്‍ കൂട്ടത്തോടെ റോഡിലേക്ക്: അത്ഭുതകരമായി രക്ഷപ്പെട്ട് കെടി രാമറാവു
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പ് പ്രചണത്തിനിടെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) വർക്കിംഗ് പ്രസിഡന്റും മന്ത്രിയുമായ കെ ടി രാമറാവു. നിസാമാബാദ് ജില്ലയിലെ ആർമൂരിൽ റോഡ് ഷോയ്ക്കിടെയിലാണ് സംഭവം. മറ്റ് നേതാക്കള്‍ക്കൊപ്പം വാഹനത്തിന്റെ മുകളില്‍ കയറി പ്രചരണം നടത്തുകയായിരുന്നു കെ ടി രാമറാവു. ഇതിനിടയില്‍ പെട്ടെന്ന് വാഹനം ബ്രേക്ക് ചെയ്തപ്പോള്‍ ബാരിക്കേഡ് തകർന്ന് മന്ത്രിയോടൊപ്പമുള്ളവർ റോഡിലേക്ക് വീഴുകയായിരുന്നു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടെയുള്ളവര്‍ നിലത്തേക്ക് വീണപ്പോള്‍ കെടി ആര്‍ കൈകൊണ്ട് ബാലന്‍സ് കൊടുത്ത് വീഴാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പരിക്കുകളൊന്നും കൂടാതെ അദ്ദേഹം രക്ഷപ്പെട്ടു. പാർട്ടി സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ ജീവൻ റെഡ്ഡിയുടെ നാമനിർദേശ പത്രിക സമർപ്പണ ചടങ്ങിലേക്ക് എത്തിയതായിരുന്നു കെടി രാമറാവു.

ബിആർഎസ് രാജ്യസഭാ എംപി കെആർ സുരേഷ് റെഡ്ഡിയും പ്രചാരണ വാഹനത്തിൽ മുഖ്യമന്ത്രിയുടെ മകന്‍ കൂടിയായി കെടി രാമറാവുവിനൊപ്പം ഉണ്ടായിരുന്നു. എം എൽ എയും എം പിയും വാഹനത്തിൽ നിന്ന് വീണെങ്കിലും, വാനിനൊപ്പം ഓടിയ ജാഗരൂകരായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വേഗത്തിൽ അദ്ദേഹത്തെ പിടിച്ച് രക്ഷപ്പെടുത്തി. റോഡിലേക്ക് വീഴാതെ തടഞ്ഞതിനാൽ പരിക്കുകളൊന്നും ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
സംഭവ ശേഷം മന്ത്രിയും മറ്റുള്ളവരും കാറിലേക്ക് മാറി യാത്ര തുടർന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വാനിന് മുന്നിലുള്ള വാഹനത്തിന്റെ ഡ്രൈവർ അപ്രതീക്ഷിതമായി ആരോ മുന്നിൽ വന്ന് പെട്ടതിനാല്‍ പെട്ടെന്ന് നിർത്തുകയായിരുന്നു. ഇതോടെ കൂട്ടിയിടി ഒഴിവാക്കാനായി പ്രചാരണ വാഹനത്തിന്റെ ഡ്രൈവറും ബ്രേക്കിടുകയായിരുന്നു.
അപ്രതീക്ഷിതമായ സംഭവം ഉണ്ടായെങ്കിലും ജീവൻ റെഡ്ഡി പിന്നീട് നാമനിർദേശ പത്രിക സമർപ്പിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കെ ടി രാമറാവുവും പിന്നീട് വ്യക്തമാക്കി.
അതേസമയം, ബി ആർ എസും കോൺഗ്രസും ബി ജെ പിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷ്യം വഹിക്കുന്നത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 119 സീറ്റുകളിൽ 88 ഉം നേടിയാണ് കെ ചന്ദ്ര ശേഖരറാവുവിന്റെ പാർട്ടി അധികാരത്തിലെത്തിയത് . മൊത്തം വോട്ട് ഷെയറിന്റെ 47.4 ശതമാനവും അവർ നേടി. 19 സീറ്റും 28.7 ശതമാനം വോട്ടും നേടി കോൺഗ്രസിനായിരുന്നു രണ്ടാം സ്ഥാനത്ത്.












Click it and Unblock the Notifications