'അപമാനകരമായ ഈ മൗനം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം': കെകെ ശൈലജ
കണ്ണൂർ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ ടീസ്ത സെതൽവാദിനേയും ആർബി ശ്രീകുമാറിനേയും ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതിനെതിരെ കെകെ ശൈലജ എംഎൽഎ. ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള പരസ്യമായ കടന്നുകയറ്റമാണ് ഈ അറസ്റ്റുകളെന്ന് കെകെ ശൈലജ പ്രതികരിച്ചു. ഈ അറസ്റ്റുകളിൽ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തതിനേയും കെകെ ശൈലജ വിമർശിച്ചു.
കെകെ ശൈലജയുടെ പ്രതികരണം: ' സാമൂഹ്യ പ്രവർത്തകയായ ടീസ്ത സെതൽവാദിൻ്റെയും, മലയാളിയും ഗുജറാത്ത് മുൻ ഡിജിപിയുമായ എസ് ബി ശ്രീകുമാറിൻ്റെയും അറസ്റ്റ് ജനാധിപത്യ അവകാശങ്ങൾക്ക് മേലുള്ള പരസ്യമായ കടന്നുകയറ്റമാണ്. ഗുജറാത്ത് വംശഹത്യയിൽ അക്രമികൾ ചുട്ടുകൊന്ന ഇസ്ഹാൻ ജാഫ്രിയുടെ ഭാര്യ സാകിയ ജാഫ്രിയെ നിയമ പോരാട്ടത്തിന് സഹായിച്ചതാണ് ഇവരെ അറസ്റ്റ് ചെയ്യാനുള്ള പ്രേരണ.
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി സിപിഎമ്മും കോണ്‍ഗ്രസും
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ തീവ്രവാദ വിരുദ്ധ സേന തന്നെ മർദ്ധിച്ചതായും ടീസ്ത കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. വംശഹത്യ നടന്ന സംസ്ഥാനങ്ങളിലെ ഭരണകൂടത്തിന് അതിലുള്ള പങ്ക് ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടരുന്ന ഭീഷണിയാണ് ടീസ്ത ഉൾപ്പെടെയുള്ളവരുടെ അറസ്റ്റ്. വംശീയ കലാപ സമയത്ത് ഗുജറാത്ത് സർക്കാറിനെ നയിച്ച നേതാക്കൾ ആധുനിക നീറോ ചക്രവർത്തിമാരെ പോലെയാണ് പെരുമാറിയതെന്ന് സുപ്രീം കോടതി തന്നെ 2004 ൽ നിരീക്ഷിച്ചിട്ടുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ചിൻ്റെ പുതിയ വിധി. ടീസ്ത ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള നടപടി സാധാരണക്കാർക്ക് നിയമ സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്.
ഭരണകൂടത്തിൻ്റെ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ള ഈ നടപടിയിൽ പ്രതികരിക്കാൻ ഇല്ലെന്നാണ് കോൺഗ്രസ് നിലപാട്. കോൺഗ്രസിൻ്റെ രാഷ്ട്രീയ പാരമ്പര്യത്തിന് പോലും അപമാനകരമായ ഈ മൗനം അവസാനിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം. സംഘ്പരിവാറിൻ്റെ ജനാധിപത്യ, മനുഷ്യത്വ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ ശക്തി ചോർത്തിക്കളയുന്ന പ്രതികരണമാണ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം നടത്തിയത്'.