പുതിയ ചട്ടം സ്വകാര്യത നഷ്ടപ്പെടുത്തും; കേന്ദ്രത്തിനെതിരെ വാട്സാപ്പ് കോടതിയിലേക്ക്
ദില്ലി; സാമൂഹ്യമാധ്യമങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍നിര്‍ദേശങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി വാട്സ് ആപ്പ്. കേന്ദ്ര ചട്ടങ്ങൾ സ്വകാര്യത ഇല്ലാതാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ദില്ലി ഹൈക്കോടതിയെ വാടസ് ആപ് സമീപിച്ചുവെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പുതിയ നിയമം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്ന് ഹർജിയിൽ പറയുന്നു. തെറ്റായ കാര്യങ്ങൾ ചെയ്യുന്ന ഉപഭോക്താവിന്റെ വിവരം മാത്രം നൽകാനാണ് പുതിയ നിയമം ആവശ്യപ്പെടുന്നതെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് വാട്സ് ആപ് ചൂണ്ടിക്കാട്ടുന്നത്. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്‌തിരിക്കുകയാണെന്നും വാട്സ് ആപ് പറയുന്നു. അതേസമയം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാൻ കമ്പനി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി 25 നാണ് കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയത്. മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ മൂന്ന് മാസമായിരുന്നു സമയം അനുവദിച്ചത്. സമയം ഇന്ന് അവസാനിച്ചിരിക്കുകയാണ്.സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ ഇന്ത്യൻ പൗരൻമാരായിട്ടുള്ള ഉദ്യോഗസ്ഥരെ കംപ്ലയിന്‍സ് ഓഫീസര്‍മാരായി നിയോഗിക്കണമെന്നതാണ് സർക്കാർ മുന്നോട്ട് വെച്ച മാർഗനിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ടത്. അപകീർത്തികരമെന്ന് കണക്കാക്കപ്പെടുന്ന സന്ദേശങ്ങളും പോസ്റ്റുകളും 36 മണിക്കൂറിനകം നീക്കാനുള്ള നീക്കാനുള്ള അധികാരവും ഉദ്യോഗസ്ഥർക്കുണ്ടെന്നും ചട്ടത്തിൽ പറയുന്നു.
എന്നാൽ ഫെയ്സ്ബുക്കും വാട്സാപ്പും ട്വിറ്ററും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഒന്നും തന്നെ നിയമങ്ങളെ അംഗീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ ഇവരുടെ ഇന്ത്യയിലെ സേവനങ്ങളെ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications