ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി ദുബായിലേക്ക് തിരിച്ചു; ഉദ്‌ഘാടന സെഷനെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: യുഎഇയിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് വൈകീട്ടോടെയാണ് പ്രധാനമന്ത്രി യുഎഇയിലേക്ക് പുറപ്പെട്ടത്. ഉച്ചകോടിയുടെ ഉദ്ഘാടന സെഷനെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യുകയും മൂന്ന് ഉന്നതതല പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യും, അതിൽ രണ്ടെണ്ണം ഇന്ത്യ സഹ ആതിഥേയത്വം വഹിക്കുന്നവയാണ്.
നേരത്തെ ഈ വർഷം ജൂലൈ മാസത്തിലും പ്രധാനമന്ത്രി യുഎയിൽ സന്ദർശനം നടത്തിയിരുന്നു. കാലാവസ്ഥാ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യ എപ്പോഴും സംസാരിക്കാറുണ്ടെന്നും ജി20 അധ്യക്ഷതയുടെ സമയത്തും ഇന്ത്യ കാലാവസ്ഥയ്ക്ക് ഉയർന്ന മുൻഗണന നൽകിയിരുന്നുവെന്നും യുഎഇ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ ഗ്രീൻ ക്രെഡിറ്റ്സ് ഇനീഷ്യേറ്റീവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തെ കുറിച്ച് ഇന്ന് നടത്തിയ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്യവേ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്രയാണ് അറിയിച്ചത്. നാളെ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം വൈകീട്ട് തന്നെ തിരികെ ഇന്ത്യയിലേക്ക് വരുമെന്നാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
ഇന്ത്യയും സ്വീഡനും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഉന്നതതല പരിപാടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയും സ്വീഡനും സംയുക്തമായി നടത്തുന്ന ഈ ചടങ്ങ് മുൻപ് 2019ൽ ഇരുരാജ്യങ്ങളും ചേർന്ന് നടത്തിയ ലീഡ് ഐടി പദ്ധതിയുടെ അടുത്ത ഘട്ടമാണ്. വ്യവസായ മേഖലയിൽ ഉൾപ്പെടെ സീറോ എമിഷൻ നടപ്പാക്കാനുള്ള നയത്തിന്റെ ഭാഗമായാണ് ഈ സംരംഭം ഇരുരാജ്യങ്ങളും ചേർന്ന് ആരംഭിച്ചത്.
ദുബായിൽ നടക്കുന്ന ഉച്ചകോടിയിൽ കാലാവസ്ഥാ ചർച്ചകൾക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്‌താവനയിൽ, ജി20 ന്യൂഡൽഹിയിൽ നേതാക്കളുടെ സംയുക്‌ത പ്രഖ്യാപനത്തിൽ കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ചും സുസ്ഥിര വികസനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
പാരീസ് ഉടമ്പടിക്ക് കീഴിലുള്ള പുരോഗതി അവലോകനം ചെയ്യാനും കാലാവസ്ഥാ പ്രവർത്തനത്തെക്കുറിച്ചുള്ള ഭാവി നടപടികളുടെ ദിശ തീരുമാനിക്കാനും ഉച്ചകോടി അവസരം ഒരുക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്‍താവന സൂചിപ്പിക്കുന്നത്.
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദിയുടെ ദുബായ് സന്ദർശനം. നരേന്ദ്ര മോദിയുൾപ്പെടെ 200ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.












Click it and Unblock the Notifications