കോൺഗ്രസ് വിടുന്നത് രണ്ട് തരക്കാർ; ഗോവയിൽ പാർട്ടി വിട്ടവർ ഇനി 'വെളുത്ത് വരും'; ജയറാം രമേശ്
ദില്ലി: രണ്ട് തരത്തിലുള്ള നേതാക്കളാണ് കോൺഗ്രസ് വിടുന്നതെന്ന് മുതിർന്ന നേതാവ് ജയ്റാം രമേശ്. ഒന്ന് പാർട്ടിയിൽ നിന്നും എല്ലാം നേടിയവരാണ്. മറ്റൊരു വിഭാഗം അന്വേഷണ ഏജൻസികളെ ഭയക്കുന്നവരാണെന്നും ജയ്റാം രമേശ് പറഞ്ഞു. ഗോവയിൽ 8 എം എൽ എമാർ കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേർന്ന പശ്ചാത്തലത്തിലാണ് ജയ്റാം രമേശിന്റെ പ്രതികരണം.

ഒന്നാം വിഭാഗത്തിൽ പെടുന്നതിന് ജയറാം രമേശ് ഉദാഹരണമായി പറഞ്ഞത് മുതിർന്ന നേതാവും ജമ്മു കശ്മിർ മുൻ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന്റെ കാര്യമായിരുന്നു. 'യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുതൽ പി സി സി അധ്യക്ഷ സ്ഥാനം വരെയുള്ള സംഘടന ചുമതല അദ്ദേഹം വഹിച്ചു. ജനറൽ സെക്രട്ടറിയായി, കേന്ദ്ര മന്ത്രി പദവിയും സംസ്ഥാന മുഖ്യമന്ത്രിയുമായി. അങ്ങനെ കോൺഗ്രസിൽ നിന്നും എല്ലാം നേടി കഴിഞ്ഞ് പാർട്ടിയെ തള്ളി, ജയ്റാം രമേശ് പറഞ്ഞു.
'അന്വേഷണ ഏജൻസികളെ ഭയന്ന് ബി ജെ പിയിൽ ചേരുന്ന വിഭാഗം അതോടെ ശുദ്ധരാകും. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ നോക്കൂ, അദ്ദേഹമാണ് ഇതിന് മികച്ച ഉദാഹരണം. അദ്ദേഹത്തിനെതിരെ ഇപ്പോൾ യാതൊരു കേസുമില്ല. അദ്ദേഹം കോൺഗ്രസിലായിരുന്നപ്പോൾ നിരന്തരം അദ്ദേഹത്തെ ബി ജെ പി വേട്ടയാടുമായിരുന്നു. ഹിമന്ത ഇപ്പോൾ മുഖ്യമന്ത്രിയായി. അതോടെ ബി ജെ പി മൗനം പാലിച്ചു',ജയറാം രമേശ് പറഞ്ഞു. ഗോവയിൽ കോൺഗ്രസ് വിട്ട എം എൽ എമാർ ഈ വിഭാഗത്തിൽ പെടുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ബി ജെ പിയുടെ വാഷിങ് മെഷീനിലേക്കാണ് ഈ എം എൽ എമാർ പോയത്. എനിക്ക് അറിയാവുന്ന ഏറ്റവും അഴിമതിക്കാരായ എം എൽ എമാരാണിവർ. പാർട്ടിയിലേക്ക് അവരെ എടുത്തത് കോൺഗ്രസ് ചെയ്ത തെറ്റാണ്. ഇപ്പോൾ അവർ ബി ജെ പിയുടെ വാഷിങ് മെഷീനിലേക്ക് കയറിയതോടെ എന്റെ കുർത്തപോലെ വെളുത്ത് പുറത്തേക്ക് വരും. ആളുകൾ പോകും. എന്നാൽ പോകുന്ന ആളുകൾക്കു പകരം 20-30 യുവാക്കൾ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് വരും. അതുകൊണ്ട് തന്നെ ഈ വലിയ പേരുകൾ ഒന്നും പോകുന്നതിൽ നേതൃത്വത്തിന് യാതൊരു പേടിയുമില്ല. എത്രയും പെട്ടെന്ന് ഇവർ പോകുന്നുവോ അത്രയും നല്ല കാര്യമെന്നേ പറയാനുള്ളൂ',ജയറാം രമേശ് പറഞ്ഞു.












Click it and Unblock the Notifications