കുൽഭൂഷന്റെ ഭാര്യയുടെ ചെരുപ്പ് ഊരി വാങ്ങിയതെന്തിന്? അതിന് കാരണമുണ്ട്... പാകിസ്താന്റെ വിശദീകരണം
Recommended Video
ദില്ലി: കുൽഭൂഷൻ ജാദവിന്റെ ഭാര്യയെ അപമാനിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്ത്. ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്ക് ജയിലിലടച്ച കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടേയും അമ്മയുടേയും ചെരിപ്പും ആഭരണങ്ങളും പൊട്ടും ഉള്‍പ്പെടെ അഴിപ്പിച്ച് അപമാനിച്ചുവെന്നായിരുന്നു ആരോപണം. ഇതിന് മറുപടിയുമായാണ് പാകിസ്താൻ രംഗത്ത് എത്തിയിരിക്കുന്നത്.
ചെരിപ്പിനുള്ളിൽ സംശയകരമായ നിലയില്‍ എന്തോ ഉണ്ടായിരുന്നെന്നും സുരക്ഷാ കാരണങ്ങളാലാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു പാകിസ്താന്റെ വിശദീകരണം. സന്ദര്‍ശന ശേഷം അവരുടെ ആഭരണങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ പുതിയ ചെരിപ്പുകളും അവര്‍ക്കു നല്‍കിയിരുന്നുവെന്നും പാക്ക് വിദേശകാര്യവക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 25-ാം തിയതി ക്രിസ്മസ് ദിനത്തിലായിരുന്നു കുല്‍ഭൂഷണ്‍ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും സന്ദര്‍ശിച്ചത്.
ആഭരണങ്ങൾ തിരികെ നൽകി
കുല്‍ഭൂഷന്റെ ഭാര്യ ചേതന്റെ ഊരിവാങ്ങിയ ചെരിപ്പിനു പകരം മറ്റൊരു ചെരിപ്പ് അവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുകയായിരുന്നു. പരിശോധനയ്ക്കായി ഊരിവാങ്ങിയ ആഭരണങ്ങള്‍ അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു. ചെരിപ്പ് ഒഴികെ ബാക്കിയെല്ലാം തിരികെ കൈപ്പറ്റിയതായി അവര്‍ രേഖാമൂലം സമ്മതിച്ചതായും വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസൽ പറഞ്ഞു.
വികാരങ്ങളെ വ്രണപ്പെടുത്തി
കൂടിക്കാഴ്ചയ്ക്കു മുമ്പ് അമ്മ അവന്തിയുടെയും ഭാര്യ ചേതനയുടെയും വസ്ത്രങ്ങള്‍ അഴിച്ചു പരിശോധിക്കുയും ചെയ്തിരുന്നു. തുടര്‍ന്ന് പാകിസ്താൻ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച് ഇന്ത്യ രംഗത്തെത്തുകയും ചെയ്തിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകള്‍ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്നും സുരക്ഷയുടെ പേരു പറഞ്ഞു കുല്‍ഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു.
എന്തുകൊണ്ട് ആ സമയത്ത് പറഞ്ഞില്ല?
ഇന്ത്യയുടെ ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ അപ്പോള്‍ത്തന്നെ അവര്‍ക്ക് പറയാമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ക്കും ഇക്കാര്യം അവിടെയുണ്ടായിരുന്ന മാധ്യമങ്ങളോട് പറയാമായിരുന്നു. എന്നാൽ അത്തരം കാര്യങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്ന് പാകിസ്താൻ ആരോപിക്കുന്നു.
സമ്മര്‍ദത്തിന്റെ ശരീരഭാഷ
കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയതിന് കൽഭൂഷന്റെ അമ്മ നന്ദി പറഞ്ഞിരുന്നു. ഇനിയും ഈ വിഷയത്തിൽ അർത്ഥമില്ലാതെ വാക്പോര് നടത്താൻ താൽപര്യമില്ലെന്നും പാക് വിദേശകാര്യ വക്താവ് പറഞ്ഞു. 22 മാസത്തിനു ശേഷമാണു ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കണ്ടത്. കുല്‍ഭൂഷണിന്റേതു സമ്മര്‍ദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാകിസ്താന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിക്കുകയായിരുന്നെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിക്കുന്നു.