കോണ്‍ഗ്രസ് ഞെട്ടി; പ്രമുഖ നേതാവ് ബിജെപിയില്‍; രാഹുലിന്റെ വിശ്വസ്തന്‍!! ജി23 ഗ്രൂപ്പില്‍ ആദ്യ വിക്കറ്റ് വീണു
ദില്ലി: സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരെ വിമത സ്വരം ഉയര്‍ത്തിയ ജി23 ഗ്രൂപ്പിലുണ്ടായിരുന്ന പ്രമുഖ നേതാവ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദയാണ് ഇന്ന് ബിജെപി അംഗത്വമെടുത്തത്. രാവിലെ മുതല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് എന്ന പ്രചാരണമുണ്ടായിരുന്നു. പിന്നീടാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേരുമെന്ന് മാധ്യമങ്ങളോട് സൂചിപ്പിച്ചത്.
Recommended Video
വൈകാതെ അദ്ദേഹം കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടിലെത്തി. അമിത് ഷായമായി സംസാരിച്ച ശേഷം ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു. എന്തുകൊണ്ടാണ് ജിതിന്‍ പ്രസാദ ബിജെപിയില്‍ ചേരുന്നത്? കോണ്‍ഗ്രസിന് വലിയ നഷ്ടമാകുമോ? തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാം....
17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം
ആരാണ് ജിതിന്‍ പ്രസാദ
ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിയാണ് ജിതിന്‍ പ്രസാദ. ബ്രാഹ്മണ്‍ കുടുംബമാഗംമാണ്. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. 2001ല്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്നു. ഷാജഹാന്‍പൂരില്‍ നിന്ന് 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു.
കേന്ദ്രമന്ത്രി, സുപ്രധാന പദവികള്‍
2008ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരില്‍ മന്ത്രിയായി. അന്നത്തെ സര്‍ക്കാരില്‍ പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു ജിതിന്‍ പ്രസാദ. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ ദൗററ മണ്ഡലത്തില്‍ മല്‍സരിച്ചു ജയിച്ചു. 2014ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും ബിജെപിയോട് തോറ്റു. പശ്ചിമ ബംഗാളിന്റെ ചുമതലയാണ് ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസില്‍ വഹിച്ചിരുന്നത്.
വിമതസ്വരമുയര്‍ത്തിയ ജി23
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഖ്‌നൗ മണ്ഡലത്തില്‍ രാജ്‌നാഥ് സിങിനെതിരെ മല്‍സരിക്കാന്‍ പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജിതിന്‍ പ്രസാദ പിന്‍മാറുകയാണ് ചെയ്തത്. കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്ന ജി23 ഗ്രൂപ്പില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.
ബിജെപി ടിക്കറ്റില്‍ മല്‍സരിച്ചേക്കും
ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ അറിയപ്പെട്ട ബ്രാഹ്മിണ്‍ മുഖമാണ് ജിതിന് പ്രസാദ. യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കളംമാറ്റമെന്നത് എടുത്തുപറയേണ്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ബിജെപിക്ക് വേണ്ടി മല്‍സരിച്ചേക്കും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുഖ്യ റോള്‍ അദ്ദേഹത്തിന് നല്‍കുമെന്നും ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബ്രാഹ്മണരുടെ ശബ്ദം
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര പ്രസാദിന്റെ മകനാണ് ജിതിന്‍ പ്രസാദ. ബ്രാഹ്മണ സമുദായത്തിന്റെ ഉന്നമനമായിരുന്നു അദ്ദേഹം പ്രധാന അജണ്ടയായി ഉയര്‍ത്തി കാട്ടിയിരുന്നത്. കഴിഞ്ഞ ജൂലൈയില്‍ ബ്രാഹ്മണരുടെ ശബ്ദം എന്ന നിലയില്‍ ബ്രാഹ്മണിന്‍ ചേതന പരിഷത്ത് തുടങ്ങിയിരുന്നു അദ്ദേഹം.
നഷ്ടം യുപിയില്‍
ജിതിന്‍ പ്രസാദയുടെ കളംമാറ്റം കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ വലിയ കോട്ടം വരുത്തില്ല. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ പ്രധാന ബ്രാഹ്മിണ്‍ മുഖം നഷ്ടമായത് തിരിച്ചടിയാണ്. ഉത്തര്‍ പ്രദേശിലെ പ്രധാന വോട്ട് ബാങ്കാണ് ഈ സമുദായം. ഇവരെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കിയിരിക്കെയാണ് ജിതിന്‍ പ്രസാദയുടെ കളംമാറ്റം.
കൂടുതല്‍ കൂറുമാറ്റങ്ങള്‍
കൊവിഡ് പ്രതിരോധത്തില്‍ വലിയ വിമര്‍ശനം നേരിടുകയാണ് ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രതിഛായ മികച്ചതാക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയിക്കണമെങ്കില്‍ ഉത്തര്‍ പ്രദേശില്‍ ഭരണം നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ കൂറുമാറ്റങ്ങള്‍ ഇനിയും പ്രതീക്ഷിക്കാം.
മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ