ചെങ്കോട്ടയിൽ താമര വിരിയുമോ? ആദിവാസി മേഖലകളിൽ പിന്നോട്ടുപോയാൽ സിപിഎമ്മിന് അടിതെറ്റും...
ആകെ 292 സ്ഥാനാർത്ഥികളാണ് ത്രിപുരയിൽ ഇത്തവണ അങ്കത്തിനിറങ്ങിയിരിക്കുന്നത്.
അഗർത്തല: ഇന്ത്യയിലെ ചെങ്കോട്ടയെന്ന് അറിയപ്പെടുന്ന ത്രിപുരയിലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. ആകെയുള്ള 60 നിയമസഭ മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സിപിഎം സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് ചാരിലാം മണ്ഡലത്തിൽ മാർച്ച് 12നായിരിക്കും പോളിങ്.
3214 പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴ് മണി മുതൽ വൈകീട്ട് നാലു മണി വരെയാണ് പോളിങ് നടക്കുന്നത്. ഇതിൽ 47 പോളിങ് സ്റ്റേഷനുകൾ പൂർണ്ണമായും സ്ത്രീകളുടെ നിയന്ത്രണത്തിലാണ്. ഇവിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥർ മുതൽ പ്രിസൈഡിങ് ഓഫീസർ വരെ സ്ത്രീകളാണ്.

292 സ്ഥാനാർത്ഥികൾ...
ആകെ 292 സ്ഥാനാർത്ഥികളാണ് ത്രിപുരയിൽ ഇത്തവണ അങ്കത്തിനിറങ്ങിയിരിക്കുന്നത്. ഇതിൽ 23 പേർ സ്ത്രീകളാണ്. സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും, ബിജെപി-ഐപിഎഫ്ടി സഖ്യവും തമ്മിലാണ് എല്ലാ സീറ്റുകളിലെയും പ്രധാനമത്സരം.

കന്നിവോട്ടർമാർ...
ആകെ 26 ലക്ഷം വോട്ടർമാരാണ് ത്രിപുരയിലുള്ളത്. ഇതിൽ പകുതിയിലേറെയും സ്ത്രീകളാണ്. 47803 കന്നിവോട്ടർമാരുള്ള സംസ്ഥാനത്ത് ഇത്തവണ 11 ഭിന്നലിംഗ വോട്ടർമാരുമുണ്ട്.

തിരഞ്ഞെടുപ്പ്...
നിയമസഭ തിരഞ്ഞെടുപ്പിലെ പോളിങ് ദിവസം സംസ്ഥാനത്ത് വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ ഡയറക്ടർ ജനറൽ ആർകെ പാച്ച്നന്തയ്ക്കാണ് സുരക്ഷാ സംവിധാനങ്ങളുടെ ഏകോപന ചുമതല.

നേതാക്കൾ...
മുഖ്യമന്ത്രി മണിക്ക് സർക്കാർ തന്നെയാണ് ഇത്തവണയും ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയത്. റോഡ് ഷോകളും പൊതുയോഗങ്ങളുമായി അദ്ദേഹം മുഴുവൻ മണ്ഡലങ്ങളിലെയും പ്രചരണ പരിപാടികളിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ദേശീയ നേതാക്കളെ കളത്തിലിറക്കിയായിരുന്നു ബിജെപിയുടെ പ്രചരണം.

ദേശീയ നേതൃത്വം...
ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവരും ബിജെപിയുടെ പ്രചരണത്തിൽ പങ്കാളികളായി. കഴിഞ്ഞതവണ സംസ്ഥാനത്ത് പത്ത് സീറ്റുകൾ നേടിയ കോൺഗ്രസിന് വേണ്ടി ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമെത്തി. എന്നാൽ പ്രധാനനേതാക്കളെല്ലാം ബിജെപിയിലേക്ക് ചേക്കേറിയത് ഇത്തവണ കോൺഗ്രസിന് തിരിച്ചടിയാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 50 സീറ്റുകൾ നേടിയപ്പോൾ 10 സീറ്റുകളിൽ കോൺഗ്രസിനായിരുന്നു വിജയം.

നിർണ്ണായകം...
സംസ്ഥാനത്തെ ആദിവാസിമേഖലകളിലെ ഫലങ്ങളായിരിക്കും ത്രിപുരയിൽ നിർണ്ണായകമാകുക. അതിനാൽ തന്നെ ഈ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചരണം. ആദിവാസിമേഖലയിൽ സ്വാധീനമുള്ള ഐപിഎഫ്ടിയും ബിജെപിയും സഖ്യമായാണ് ഇത്തവണ മത്സരിക്കുന്നത്. 51 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ ഒമ്പത് സീറ്റുകളിൽ ഐപിഎഫ്ടി സ്ഥാനാർത്ഥികളാണുള്ളത്.

ഫലം മാർച്ച് മൂന്നിന്...
ത്രിപുരയെ ഭിന്നിപ്പിച്ച് പുതിയ സംസ്ഥാനമുണ്ടാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആദ്യത്തെ പ്രചരണായുധം. ആദിവാസിമേഖലകളിൽ ഇക്കാര്യങ്ങൾ അവർ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞദിവസങ്ങളിൽ ബിജെപി ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ടുപോയിരുന്നു. സിപിഎം കോട്ടയായ ത്രിപുരയിൽ കാവിക്കൊടി പാറുമോ എന്നറിയാൻ തിരഞ്ഞെടുപ്പ് ഫലമറിയുന്ന മാർച്ച് മൂന്നാം തീയതി വരെ കാത്തിരിക്കണം.












Click it and Unblock the Notifications