'നിങ്ങള്‍ ചെയ്താല്‍ ഞങ്ങളും ചെയ്യും': ഇന്ത്യയെ പേരെടുത്ത് വിമർശിച്ച് ഡൊണാള്‍ഡ് ട്രംപ്
ന്യൂയോർക്ക്: യു എസ് നിർമ്മിത ഉത്പന്നങ്ങള്‍ക്ക് വലിയ തോതില്‍ നികുതി ഈടാക്കുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തുന്ന രാജ്യങ്ങളില്‍ നിന്നും വരുന്ന ഉത്പനങ്ങള്‍ക്കും തങ്ങളും അതേ മാതൃകയില്‍ നികുതി ഈടാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. "അവർ നമ്മുടെ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തിയാൽ, നമ്മളും അവർക്ക് അതേ രീതിയില്‍ നികുതി ചുമത്തും. അവർ നമുക്ക് നികുതി ചുമത്തുന്നു. നമ്മള്‍ അവർക്കും നികുതി ചുമത്തുന്നു. മറ്റുള്ളവർക്ക് നമ്മുടെ ഉത്പന്നങ്ങള്‍ക്ക് വലിയ നികുതിയാണ് ഇപ്പോള്‍ ചുമത്തുന്നത്. എന്നാല്‍ നമ്മള്‍ അങ്ങനെ ചെയ്യുന്നില്ല" തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ട ട്രംപ് പറഞ്ഞു.
ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചില യു എസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ബ്രസീലും ഉൾപ്പെടുന്നുവെന്ന് ട്രംപ് പ്രത്യേകം എടുത്ത് പറഞ്ഞു. "പരസ്പരനീതി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. യു എസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ 100% തീരുവ ചുമത്തുകയാണെങ്കിൽ, പകരം യു എസും അത് തന്നെ ചെയ്യും. യുഎസിനോട് എങ്ങനെ പെരുമാറുന്നു അതിന് അനുസരിച്ചായിരിക്കും തിരിച്ചുള്ള പെരുമാറ്റം" ട്രംപ് വ്യക്തമാക്കി.

'അവർ നമ്മളില്‍ നിന്നും 100 ഉം 200 ഉം ഈടാക്കുന്നു. ഇന്ത്യയും ബ്രസീലും വലിയ തോതില്‍ പണം ഈടാക്കുന്നു. അവർ നമ്മളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലത് തന്നെ, പക്ഷേ നമ്മളും അവരിൽ നിന്നും അതേ തുക ഈടാക്കാൻ പോകുകയാണ്," ട്രംപ് മാർ-എ-ലാഗോയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതേസമയം, രാജ്യത്തെ കുടിയേറ്റ നയങ്ങള്‍ ശക്തമാക്കാനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ശ്രമവും ആയിരക്കണക്കിന് ഇന്ത്യക്കാർക്കുള്‍പ്പെടെ തിരിച്ചടിയാകും. അമേരിക്കയില്‍ നാടുകടത്തൽ ഭീഷണി നേരിടുന്ന 14 ലക്ഷത്തിലേറെ പേരില്‍ 18000 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കാനാണ് നീക്കം.
നാടുകടത്തൽ പ്രക്രിയയുമായി ബന്ധപ്പെട്ടുള്ള പ്രവത്തനത്തിലെ കാലതാമസം കാരണം ഐ സി എ ഇന്ത്യയെ സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കിയില്‍ നിന്നും തിരിച്ച് അയക്കുന്ന പൗരന്മാരെ സ്വീകരിക്കുന്നതിൽ രാജ്യങ്ങൾ കാണിക്കുന്ന താല്‍പര്യം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു പട്ടിക അമേരിക്ക തയ്യാറാക്കിയിരിക്കുന്നത്. 15 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്.












Click it and Unblock the Notifications