വിവാഹം നടക്കാൻ മന്ത്രവാദി നിർദ്ദേശിച്ചത് നരബലി; യുപിയിൽ 7 വയസുകാരിയെ തട്ടിക്കൊണ്ടുപോയി, ഒടുവിൽ സംഭവിച്ചത്
നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്ന് ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഹോളി ദിനത്തില്‍ 'ബലിയര്‍പ്പിക്കാന്‍' ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ചയാണ് പ്രതി്കളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. പ്രതികളിലൊരാള്‍, കുട്ടിയുടെ അയല്‍വാസിയാണ്. ഇയാളുടെ വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു. ഈ മന്ത്രവാദിയാണ് വിവാഹം നടക്കാന്‍ ഹോളി ദിനത്തില്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ബലി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. മന്ത്രവാദിയെ തിരിച്ചറിഞ്ഞെങ്കിലും അയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

ചിജാര്‍സി ഗ്രാമത്തില്‍ താമസിക്കുകയും മാര്‍ച്ച് 13 ന് കാണാതാവുകയും ചെയ്ത കുട്ടിയെ ബാഗ്പത് ജില്ലയില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ( സെന്‍ട്രല്‍ നോയിഡ ) ഹരീഷ് ചന്ദര്‍ പറഞ്ഞു. സെക്ടര്‍ 63 പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന ചിജാര്‍സിയിലെ നാട്ടുകാര്‍ ഉടന്‍ തിരച്ചില്‍ ആരംഭിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് അവര്‍ പോലീസിനെ സമീപിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഐ പി സി സെക്ഷന്‍ 363 പ്രകാരം ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 200-ലധികം ആളുകളെ സി സി ടി വി ദൃശ്യങ്ങളിലൂടെ ട്രാക്ക് ചെയ്തപ്പോഴാണ് രണ്ട് പേര്‍ക്ക് സംഭവത്തില്‍ ബന്ധമുള്ളതായി കണ്ടെത്തിയത്. പിടിയിലായവര്‍ സോനു ബല്‍മീകിയും കൂട്ടാളി നീതുവുമാണ്. മന്ത്രവാദി സതേന്ദ്ര ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി ഒളിവിലാണ്. അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ ചരിത്രമൊന്നുമില്ലെന്നും എന്നാല്‍ അവര്‍ പതിവായി മദ്യം കഴിക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ അയല്‍പക്കത്ത് താമസിച്ചിരുന്ന സോനു അവിവാഹിതയായിരുന്നു. മനുഷ്യനെ ബലികൊടുത്താല്‍ വിവാഹം നടക്കുമെന്നായിരുന്നു മന്ത്രവാദി സതേന്ദ്ര നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന്, ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയി, ഹോളിക്ക് കുട്ടിയെ ബലി നല്‍കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. പോലീസിന്റെ ശ്രമഫലമായി കുട്ടിയെ സുരക്ഷിതമായി രക്ഷപ്പെടുത്തനായി. കേസില്‍ രണ്ട് പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്ന മറ്റ് പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സോനുവിന്റെ ഒരു സഹോദരി ബാഗ്പത് ജില്ലയിലാണ് താമസിക്കുന്നത്. കുട്ടിയെ അവിടെ പാര്‍പ്പിച്ച് ബാഗ്പത്തില്‍ ബലി നല്‍കാനായിരുന്നു പദ്ധതിയിട്ടത്. കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് പോലീസ് കമ്മീഷണര്‍ അലോക് സിംഗ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications