'എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകൂ'; നവദമ്പതികളോട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ
ചെന്നൈ: വിവാഹം കഴിഞ്ഞാൽ വേഗം തന്നെ കുട്ടികൾക്ക് ജന്മം നൽകണമെന്ന് നവദമ്പതികളോട് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ.
എന്നാൽ ഒരുപാട് കുട്ടികൾ വേണ്ടെന്നും ഉദയനിധി പറഞ്ഞു. ചെന്നൈയിലെ സമൂഹ വിവാഹത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ജനന സംഖ്യാടിസ്ഥാനത്തിൽ മണ്ഡസ പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക് സഭാ ,സീറ്റുകൾ കുറയുമെന്ന ആശങ്കകൾക്കിടയിലാണ് ഉദയനിധിയുടെ പരാമർശം.
'' വിവാഹിതരാകാൻ പോകുന്ന ദമ്പതികൾ എത്രയും വേഗം കുഞ്ഞിനെക്കുറിച്ച് ചിന്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കുട്ടികൾക്ക് തമിഴ് പേരുകളിടണം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനമാണ് നമ്മുടേത്. അതിന്റെ പ്രശ്നങ്ങളാണ് നേരിടുന്നത്. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ 8 സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൂറോളം സീറ്റുകൾ ലഭിക്കും, '' അദ്ദേഹം പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. നാഗപട്ടണത്ത് ഡി എം കെ ജില്ലാ സെക്രട്ടറിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെയാണ് സ്റ്റാലിൽ ഇക്കാര്യം പറഞ്ഞത്. മുൻപൊക്കെ സമയമെടുത്ത് കുടുംബാസൂത്രണം നടത്താനാണ് ദമ്പതികളോട് പറഞ്ഞിരുന്നത്.
ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മണ്ഡല പുനർ നിർണയ നയങ്ങൾ അനുസരിച്ച് അങ്ങനെ പറായാനാവില്ല. ജമന സംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പിലാക്കാൻ കഴിഞ്ഞത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു അവസ്ഥയായത്. അതിനാൽ കുട്ടികൾ വൈകേണ്ട്, എന്നാണ് നവദമ്പതികളോട് സ്റ്റാലിൻ പറഞ്ഞത്.
ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റുകൾ നഷ്ടപ്പെടുമെന്ന ഭയം എല്ലായിടത്തും വ്യാപകമാണ്. എൻ ഡി എയുടെ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുടെ ഒരു നേതാവും ആന്ധ്രാപ്രദേശിസെ ജനങ്ങളോട് കൂടുതൽ കുട്ടികൾ ജന്മം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50000 രൂപ വീതം നൽകുമെന്ന് വിജയനഗരം എം പി കാളിസെട്ടി അപ്പല നായിഡു വാഗ്ദാനം ചെയ്തിരുന്നു. ആൺകുഞ്ഞിനെ പ്രസവിച്ചാൽ ഒരു പശുവിനെയും യുവതികൾക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേ സമയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകളുടെ എണ്ണത്തിൽ ഒരെണ്ണം പോലും കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. പ്രധാനമന്തിപ നരേന്ദ്ര മോദി നിങ്ങളുടെ താത്പര്യം മനസ്സിൽ സൂക്ഷിക്കും, ഒരു സീറ്റ് പോലും കുറയ്ക്കാതിരിക്കാൻ ശ്രദ്ധക്കുമെന്ന് ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു..












Click it and Unblock the Notifications