കൊവിഡ് വ്യാപനം: ബ്രിട്ടന്റെ റെഡ് ലിസ്റ്റിൽ ഇന്ത്യയും, ചട്ടങ്ങൾ പ്രാബല്യത്തിലേക്ക്
ദില്ലി: ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി ബ്രിട്ടൻ. ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ സന്ദർശനം പിൻവലിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഇന്ത്യയെയും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽപ്പെടുത്തിയത്. വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന റെഡ് ലിസ്റ്റിലാണ് ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടീഷ്, ഐറിഷ് പൌരന്മാരൊഴികെ ഇന്ത്യയിൽ നിന്നുള്ള എല്ലാവർക്കും യാത്രാവിലക്ക് ബാധകമാണെന്ന്
ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്ന റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ആളുകൾ മടങ്ങിയെത്തുമ്പോൾ ആ പൗരന്മാരും ബ്രിട്ടനിൽ താമസിക്കുന്ന വിദേശികളും സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ പത്ത് ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും നിർബന്ധമാണ്. എന്നാൽ വിദേശികളെ സംബന്ധിച്ച് ഏറെ ചിലവേറിയതാണ് ഹോട്ടലിലെ ക്വാറന്റൈൻ.

"ഇന്ത്യയെ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ബുദ്ധിമുട്ടുള്ളതും സുപ്രധാനവുമായ തീരുമാനം ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നാണ് ഹാൻകോക്ക് പാർലമെന്റിൽ വ്യക്തമാക്കിയത്. ബോറിസ് ജോൺന്റെ ഇന്ത്യാ സന്ദർശനം കണക്കിലെടുത്താണ് ഇന്ത്യയെ നേരത്തെ റെഡ് ലിസ്റ്റിൽപ്പെടുത്താതിരുന്നത്. ഇതിൽ വിമർശനം നേരിടേണ്ടി വന്നിരുന്നു. ഇതോടെ ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി മണിക്കൂറുകൾക്കുള്ളിൽ ബ്രിട്ടൻ സുപ്രധാന തീരുമാനം കൈക്കൊള്ളുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുകയും ദില്ലിയിൽ ഒരാഴ്ചത്തെ ലോക്ക്ഡൌൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതെന്നാണ് ഹെൽത്ത് സെക്രട്ടറി വ്യക്തമാക്കിയത്. പകരം, ജോൺസണും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മാസാവസാനം സംസാരിക്കുമെന്നും ഹെൽത്ത്സ സെക്രട്ടറി കൂട്ടിച്ചേർത്തു. ജനുവരിയിൽ നടത്താനിരുന്ന ഇന്ത്യാ സന്ദർശനം ഏപ്രിലിലേക്ക് നീട്ടുകയായിരുന്നു. 2019ൽ അധികാരത്തിലെത്തിയ ശേഷം ബോറിസ് ജോൺസൺ നടത്താനിരിക്കുന്ന ആദ്യത്തെ ഇന്ത്യൻ സന്ദർശനമാണിത്.












Click it and Unblock the Notifications