'കേന്ദ്രമന്ത്രി ബംഗ്ലാദേശ് പൗരൻ?'; ദേശീയ രാഷ്ട്രീയത്തിലെ ചൂടൻ ചർച്ച, കോൺഗ്രസിന് പിന്തുണയുമായി തൃണമൂലും
'കേന്ദ്രമന്ത്രി ബംഗ്ലാദേശ് പൗരൻ?;ദേശീയ രാഷ്ട്രീയത്തിലെ ചൂടൻ ചർച്ച, കോൺഗ്രസിന് പിന്തുണയുമായി തൃണമൂലും
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയുടെ സമയത്താണ് നിസിത് പ്രമാണിക് എന്ന പേര് ദേശീയ ശ്രദ്ധ നേടുന്നത്. മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള 35കാരൻ നിസിത് പ്രമാണിക്. എന്നാൽ ഇപ്പോൾ അദ്ദേഹം വാർത്തകളിൽ ഇടം നേടുന്നത് പൗരത്വം സംബന്ധിച്ചാണ്. ഇദ്ദേഹം ബംഗ്ലാദേശ് പൗരനാണെന്ന സംശയമാണ് ഇപ്പോൾ ബംഗാൾ രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും ചൂടൻ ചർച്ച.
'അന്ന് സിനിമ ജീവിതം അവസാനിച്ചെന്ന് കരുതി'; വെളിപ്പെടുത്തലുമായി കത്രീന കൈഫ്

കോൺഗ്രസ് രാജ്യസഭാ എംപി റിപിൻ ബോറയാണ് സംശയം ഉന്നയിച്ചത്. ഇക്കാര്യം ചൂണ്ടികാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം കത്തയച്ചു. അടുത്തിടെ നിയമിതനായ കേന്ദ്ര ആഭ്യന്തര മന്ത്രി നിസിത് പ്രമാണിക്കിന്റെ പൗരത്വവും ജന്മസ്ഥലവും സംബന്ധിച്ച് വളരെ ഗൗരവമേറിയതും തന്ത്രപ്രധാനവുമായ ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കത്തെഴുതുന്നതെന്ന് വ്യക്തമാക്കിയാണ് റിപിൻ ബോറ പ്രശ്നം ഉന്നയിച്ചിരിക്കുന്നത്.

ന്യൂസ് ചാനലുകൾ സംപ്രേഷണം ചെയ്ത റിപ്പോർട്ടുകൾ പ്രകാരം നിസിത് പ്രമാണിക്കിന്റെ ജന്മരാജ്യം ബംഗ്ലദേശാണെന്ന് റിപിൽ ബോറ പറഞ്ഞു. ബംഗ്ലാദേശിലെ ഗായിബന്ദ ജില്ലയിലെ ഹരിനാഥ്പൂരാണ് അദ്ദേഹത്തിന്റെ ജന്മദേശം. പശ്ചിമ ബംഗാളിലേക്ക് ബിരുദ പഠനത്തിന് എത്തിയതാണെന്നും പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷം തൃണമൂലിൽ ചേർന്നുവെന്നും അവിടെ നിന്ന് രാജിവെച്ചാണ് ബിജെപിയിലെത്തിയതെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഇതോടൊപ്പം തിരഞ്ഞെടുപ്പ് രേഖകളിലടക്കം മന്ത്രി ക്രമക്കേട് നടത്തിയെന്നും എംപി ആരോപിച്ചു. തിരഞ്ഞെടുപ്പ് രേഖകളിൽ വിലാസം കൂച്ച് ബിഹാറിലേയാണ് നൽകിയത്. എന്നാൽ നിസിത് മന്ത്രിയായതിലുള്ള സന്തോഷം അദ്ദേഹത്തിന്റെ സഹോദരനും ഗ്രാമവാസികളും അറിയിക്കുന്നത് ബംഗ്ലാദേശിൽ നിന്നുമാണെന്നും റിപുൻ ബോറ ചൂണ്ടികാട്ടി.

അങ്ങനെയാണെങ്കിൽ, ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ ഗൗരവമേറിയ കാര്യമാണ്, ഒരു വിദേശ പൗരനെ കേന്ദ്രമന്ത്രിയായി നിയമിച്ചത്. അതിനാൽ, മന്ത്രിയുടെ യഥാർത്ഥ ജനന സ്ഥലത്തെയും ദേശീയതയെയും കുറിച്ച് അന്വേഷണം നടത്തണമെന്നും റിപുൻ ആവശ്യപ്പെട്ടു. റിപുന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. നിസിതിന്റെ ക്രിമിനൽ കേസുകളും പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബ്രാത്യ ബസു പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിമാരുടെ വിവരങ്ങള്‍ അടങ്ങിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം നിസിത് പ്രമാണിക്കിന്റെ പേരും ചിത്രവും അപ്രത്യക്ഷമായി. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടില്ല. ബംഗ്ലാദേശിലെ ഫേസ്ബുക്കില്‍ കേന്ദ്രമന്ത്രിയായ സ്ഥാനമേറ്റ നിസിത് പ്രമാണിക്കിനെ അഭിനന്ദിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ 'ബംഗ്ലാദേശിന്റെ മകന്‍' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇതാണ് വിവാദത്തിന് തിരികൊളുത്തിയത്.

ശക്തനും ശാന്തനുമായ പ്രമാണിക് ബംഗാളിലെ കുച്ച് ബിഹാറിൽ നിന്നുമാണ് വിജയിച്ചത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ മികച്ച വിജയം നേടിയപ്പോഴും വടക്കന്‍ ബംഗാളില്‍ കാവിക്കൊടി പാറിച്ചത് ഇദ്ദേഹമായിരുന്നു. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസിലായിരുന്നു പ്രമാണിക്. 2019 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. മേഖലയില്‍ മമതയെ ചെറുക്കാന്‍ ശേഷിയുള്ള ഒരു യുവനേതാവ് ആവശ്യമാണെന്ന് ബിജെപി നേതൃത്വത്തിന്റെ കണക്ക് കൂട്ടലാണ് അദ്ദേഹത്തെ മന്ത്രിസഭയിലെത്തിച്ചത്.












Click it and Unblock the Notifications