അഖിലേഷ് യാദവിന് വന്‍ നേട്ടം; യുപിയില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകര്‍
ലഖ്‌നൗ: കര്‍ഷക സംഘടനയായ രാഷ്ട്രീയ കിസാന്‍ മഞ്ച് ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിക്ക് (എസ് പി) പിന്തുണ പ്രഖ്യാപിച്ചു. എസ് പിക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ തന്റെ സംഘടന തീരുമാനിച്ചതായി മഞ്ച് ദേശീയ അധ്യക്ഷന്‍ ശേഖര്‍ ദീക്ഷിത് പറഞ്ഞു. ഇക്കാര്യം അറിയിച്ചു കൊണ്ട് ബുധനാഴ്ച എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ശേഖര്‍ ദീക്ഷിത് കത്ത് എഴുതി. ഭരണകക്ഷിയായ ബി ജെ പി കര്‍ഷകരുടെ ക്ഷേമത്തിനായി ഒന്നും ചെയ്യുന്നില്ലെന്നും അനൈക്യം സൃഷ്ടിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ശേഖര്‍ ദീക്ഷിത് കത്തില്‍ പറഞ്ഞു.
ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് സൃഷ്ടിച്ച് അധികാരം തിരിച്ചുപിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെയാണ് ഭരണകക്ഷി പെരുമാറുന്നത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് അവര്‍ പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കര്‍ഷകരുടെയും യുവാക്കളുടെയും അഭിവൃദ്ധിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനാണ് പിന്തുണ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് ജലസേചനം സൗജന്യമാക്കുമെന്നും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും എസ് പി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നെന്നും കത്തില്‍ ശേഖര്‍ ദീക്ഷിത് ചൂണ്ടിക്കാട്ടി.

മുന്‍കാലങ്ങളിലും എസ് പി കര്‍ഷകര്‍ക്ക് പ്രയോജനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വരും കാലങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യം പാസാക്കി പിന്നീട് റദ്ദാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളോടുള്ള കര്‍ഷകരോഷം യു പി തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്നും ശേഖര്‍ ദീക്ഷിത് പറഞ്ഞു. കര്‍ഷക സംഘടനയുടെ പിന്തുണ എസ് പിയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും. നേരത്തെ ഭാരതീയ കിസാന്‍ യൂണിയനും ബി ജെ പിയ്‌ക്കെതിരായി വോട്ട് രേഖപ്പെടുത്താന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തിരുന്നു.

എന്നാല്‍ ഇതുവരെ പരസ്യ പിന്തുണ എസ് പിയ്ക്ക് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രഖ്യാപിട്ടില്ല. അതേസമയം ബി ജെ പി യു പിയില്‍ ഹിന്ദു- മുസ്ലീം വിഭജനത്തിനാണ് ശ്രമിക്കുന്നതെന്നാരോപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ അധ്യക്ഷന്‍ രാകേഷ് ടികായത് രംഗത്തെത്തിയിരുന്നു. തന്റെ പൊതുയോഗങ്ങളിലെല്ലാം രൂക്ഷ വിമര്‍ശനമാണ് ബി ജെ പിയ്‌ക്കെതിരെ രാകേഷ് ടികായക് ഉയര്‍ത്തുന്നത്. അതേസമയം ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകള്‍ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒന്‍പത് ജില്ലകളിലെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കര്‍ഷകരോഷം അണപൊട്ടിയ ലഖിംപൂര്‍ ഖേരി, പിലിഭിത്,സീതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, ലഖ്നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂര്‍ ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 624 സ്ഥാനാര്‍ത്ഥികളാണ് നാലാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. 2017 ല്‍ 59 ല്‍ 51 സീറ്റുകളും ഇവിടെ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇക്കുറി കര്‍ഷക രോഷം ആളികത്തിയ ലഖിംപൂര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മേഖലയില്‍ ബി ജെ പിക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Recommended Video

ബി ജെ പി 57 സീറ്റുകളിലാണ് ഇവിടെ മത്സരിക്കുന്നത്. സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) മൂന്ന് സീറ്റിലും മത്സരിക്കും. ബി എസ് പിയും കോണ്‍ഗ്രസും മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടി 58 നീറ്റുകളിലാണ് മത്സരിക്കുന്നത്. ഫെബ്രുവരി 10 നായിരുന്നു സംസ്ഥാനത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 നാണ്.












Click it and Unblock the Notifications