അഖിലേഷിനെതിരെ അപര്‍ണയല്ല, കേന്ദ്രമന്ത്രി സ്ഥാനാര്‍ത്ഥിയാകും; കര്‍ഹാല്‍ പിടിക്കാനുറച്ച് ബിജെപി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ കേന്ദ്രമന്ത്രിയെ നിര്‍ത്താന്‍ ബി ജെ പി. കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേല്‍ ആയിരിക്കും അഖിലേഷ് യാദവിനെതിരെ കര്‍ഹാലില്‍ മത്സരിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എസ് പി സിംഗ് ബാഗേല്‍ കളക്ടറേറ്റ് ഓഫീസില്‍ എത്തിയെന്നാണ് വിവരം. നേരത്തെ മന്ത്രിയായിരുന്ന ബാഗേല്‍ ഇപ്പോള്‍ ആഗ്ര ലോക്സഭാ സീറ്റില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ്.
ഇന്ന് രാവിലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കര്‍ഹാല്‍ സീറ്റില്‍ പത്രിക സമര്‍പ്പിച്ചിരുന്നു. കര്‍ഹാലില്‍ നിന്ന് ബി ജെ പി ആരു മത്സരിപ്പിച്ചാലും തോല്‍ക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. നേരത്തെ മുലായം സിംഗിന്റെ മരുമകള്‍ അപര്‍ണ യാദവിനെ അഖിലേഷിനെതിരെ നിര്‍ത്താന്‍ ബി ജെ പി പദ്ധതിയിട്ടിരുന്നു. ജനുവരി 19 നായിരുന്നു സമാജ് വാദി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കി മുലായത്തിന്റെ ഇളയ മകന്‍ പ്രതീകിന്റെ ഭാര്യയായ അപര്‍ണ യാദവ് ബി ജെ പിയില്‍ ചേര്‍ന്നത്. ബി ജെ പി വിട്ട് മന്ത്രിമാരടക്കമുള്ളവര്‍ സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേരുന്നതിനിടെയായിരുന്നു അപര്‍ണയുടെ നീക്കം.

ബി ജെ പിയുടെ ദേശീയതയില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നായിരുന്നു അപര്‍ണ പറഞ്ഞത്. 2017 ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അപര്‍ണ പരാജയപ്പെട്ടിരുന്നു. ലഖ്നൗ കന്റോണ്‍മെന്റ് സീറ്റില്‍ നിന്നായിരുന്നു അപര്‍ണ മത്സരിച്ചിരുന്നത്. അന്ന് ബി ജെ പിയുടെ റീത്ത ബഹുഗുണ ജോഷിയോടായിരുന്നു തോറ്റത്. അതേസമയം 1993 മുതല്‍ സമാജ് വാദി പാര്‍ട്ടിയുടെ ശക്തി കേന്ദ്രമാണ് കല്‍ഹാര്‍. അഖിലേഷിന്റെ പിതാവും മുതിര്‍ന്ന നേതാവുമായ മുലായം സിങ് യാദവ് 5 തവണ ജയിച്ച ലോക്‌സഭാ മണ്ഡലമായ മെയിന്‍പുരിയില്‍ ഉള്‍പ്പെട്ട നിയമസഭ മണ്ഡലമാണ് കര്‍ഹാല്‍.

ഒരേയൊരു തവണ മാത്രമാണ് കര്‍ഹാലില്‍ നിന്നും സമാജ് വാദി പാര്‍ട്ി സ്ഥാനാര്‍ത്ഥിക്ക് പരാജയം നേരിടേണ്ടി വന്നത്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002 ല്‍ ആയിരുന്നു അത്. അന്ന് ബി ജെ പി സ്ഥാനാര്‍ത്ഥിയായ സോവ്‌റണ്‍ സിംഗ് ആയിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. പിന്നീട് അദ്ദേഹം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2007 ന് ശേഷം സമാജ് വാദി പാര്‍ട്ടി മണ്ഡലം തിരിച്ച് പിടിച്ച ശേഷം നേതൃത്വത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ബി ജെ പി തരംഗം ആഞ്ഞടിച്ച 2017 ല്‍ പോലും 38,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എസ് പി ഇവിടെ ജയിച്ചത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി അങ്കത്തിനാണ് അഖിലേഷ് കര്‍ഹാലിലേക്കെത്തുന്നത്. 2012 ല്‍ മുഖ്യമന്ത്രിയായിരുന്നെങ്കിലും അന്ന് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വഴിയാണ് അഖിലേഷ് മുഖ്യമന്ത്രിയായത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പ്രചരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്.
403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്.












Click it and Unblock the Notifications