16ൽ 14 കോർപ്പറേഷനുകളിലും കാവിക്കൊടിയേറ്റം! രാഹുൽ ഗാന്ധിയുടെ അമേഠിയിലും താമര വിരിഞ്ഞു, ബിജെപി തരംഗം..
16 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 14 എണ്ണത്തിലും ബിജെപിയാണ് മുന്നിൽ.
Recommended Video

ലഖ്നൗ: യോഗി സർക്കാർ അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. ഗോരഖ്പൂരിലെ ശിശുമരണങ്ങളും വിവാദങ്ങളും ബിജെപിക്ക് തിരിച്ചടിയായില്ലെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്.
16 മുനിസിപ്പൽ കോർപ്പറേഷനുകളിൽ 14 എണ്ണത്തിലും ബിജെപിയാണ് മുന്നിൽ. ഇതിൽ 12 മേയർ സീറ്റുകളിൽ ബിജെപി വിജയം ഉറപ്പിച്ചു. വാരണാസി, ഗോരഖ്പൂർ, ലഖ്നൗ, മൊറാദാബാദ്, ഗാസിയാബാദ്, ആഗ്ര, അയോദ്ധ്യ, ഫൈസാബാദ്, കാൻപൂർ, മഥുര തുടങ്ങിയ കോർപ്പറേഷനുകളിലാണ് ബിജെപി വ്യക്തമായ മുന്നേറ്റം നടത്തിയത്. പ്രതിപക്ഷ കക്ഷികളായ ബിഎസ്പിയ്ക്കും കോൺഗ്രസിനും പ്രതീക്ഷിച്ചത്ര മുന്നേറ്റം നടത്താനായില്ല. ബിഎസ്പിയുടെ പ്രകടനം രണ്ട് കോർപ്പറേഷനുകളിൽ ഒതുങ്ങിപ്പോയി. മീററ്റ്, അലിഗഢ് എന്നിവിടങ്ങളിലാണ് ബിഎസ്പിക്ക് വിജയിക്കാനായത്. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും ബിജെപിയ്ക്കാണ് വിജയം.

സമാജ് വാദി പാർട്ടിക്കാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടത്. ഒരിടത്തുപോലും സമാജ് വാദി പാർട്ടിക്ക് മുന്നേറ്റം നടത്താനായില്ല. ഉത്തർപ്രദേശിലെ 16 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും, 198 മുനിസിപ്പൽ കൗണ്‍സിലുകളിലേക്കും, 428 പഞ്ചായത്തുകളിലേക്കും മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. ഗോരഖ് പൂരിലെ ശിശുമരണങ്ങളും, ഗോ രക്ഷാ പ്രവർത്തകരുടെ ആക്രമണങ്ങളുമായിരുന്നു പ്രതിപക്ഷ കക്ഷികളുടെ പ്രചരണായുധം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലായിരുന്നു ബിജെപിയുടെ പ്രചരണം.












Click it and Unblock the Notifications