നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാന്‍ അഖിലേഷ് യാദവും?; പോരാട്ടചൂടില്‍ യുപി
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ താന്‍ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു. 2021 നവംബറിലായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ നിഷേധിച്ചിരുന്നു. അഖിലേഷ് മത്സരിക്കണമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നത്.
Recommended Video
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ കന്നി അങ്കമായിരിക്കും ഇത്. 2012 ല്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിച്ചല്ല അഖിലേഷ് മുഖ്യമന്ത്രിയായത്. ലെജിസ്ലേറ്റിവ് കൗണ്‍സില്‍ വഴിയായിരുന്നു അന്ന് അഖിലേഷ് മുഖ്യമന്ത്രി പദത്തിലെത്തിയത്. അന്ന് കന്നൗജ് ലോക്‌സഭാ മണ്ഡലത്തിലെ എം പിയായിരുന്ന അഖിലേഷ് 38-ാം വയസില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന നേട്ടം കൂടി സ്വന്തമാക്കിയിരുന്നു. കന്നൗജില്‍ നിന്ന് പിന്നീട് അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ മത്സരിക്കുമെന്നതിനാലാണ് അഖിലേഷിന് മേല്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. കൂടാതെ തന്റെ സഹോദരന്റെ ഭാര്യ അപര്‍ണ യാദവ് ബി ജെ പിയില്‍ ചേരുന്നതും മത്സരിക്കാനുള്ള കാരണമായി പറയപ്പെടുന്നു. കിഴക്കന്‍ യു പിയില്‍ നിന്നോ ലഖ്നൗ പോലെയുള്ള സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നോ അഖിലേഷ് യാദവ് ഒരു സീറ്റ് തിരഞ്ഞെടുത്തേക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഒന്നിലധികം സീറ്റുകളില്‍ നിന്ന് അഖിലേഷിനെ മത്സരിപ്പിക്കുന്നതും ആലോചനയിലുണ്ട്.

അതേസമയം സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗിന്റെ മകനായ പ്രതിക് യാദവിന്റെ ഭാര്യ അപര്‍ണ യാദവ് ബുധനാഴ്ച ബി ജെ പിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബി ജെ പിയുടെ ദേശീയ നേതൃത്വവുമായി അവര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. നിലവില്‍ അസംഗഢില്‍ നിന്നുള്ള എം പിയായ അഖിലേഷ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ താഴെയിറക്കാനുള്ള കഠിനശ്രമത്തിലാണ്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മന്ത്രിമാരെയടക്കം സമാജ് ാദി പാര്‍ട്ടിയിലെത്തിച്ച അഖിലേഷ് ഒ ബി സി, മുസ്ലീം, പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ടാണ് തന്ത്രം മെനയുന്നത്.

അഖിലേഷിന്റെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് സമാജ് വാദി പാര്‍ട്ടി നടത്തുന്നത്. സര്‍വേകളിലെല്ലാം വന്‍ മുന്നേറ്റമാണ് സമാജ് വാദി പാര്‍ട്ടി നടത്തിയത്. എന്നാല്‍ സീറ്റുകള്‍ കുറഞ്ഞാലും ജയം ബി ജെ പിക്കൊപ്പം നില്‍ക്കുമെന്നാണ് സര്‍വേകള്‍ പ്രവചിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ മൂന്ന് മന്ത്രിമാരാണ് യോഗിയുടെ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചത്. ഇതോടെ സംസ്ഥാനത്തെ ട്രെന്‍ഡ് ഒന്നാകെ മാറിയെന്നും വിലയിരുത്തലുണ്ട്. പതിനഞ്ച് എം എല്‍ എമാരോളം ബി ജെ പിയെ കൈവിട്ടു. ഇത് അഖിലേഷിന് നേട്ടമാകുമെന്നാണ് പ്രതീക്ഷ.

പ്രതിപക്ഷ പാര്‍ട്ടികളുടെ വലിയ പിന്തുണ സമാജ് വാദി പാര്‍ട്ടിയ്ക്കുണ്ട്. ആര്‍ എല്‍ ഡിയുമായി സഖ്യമുള്ളതോടൊപ്പം തൃണമൂല്‍ കോണ്‍ഗ്രസ്, സി പി ഐ എം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ തഅഖിലേഷിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അഖിലേഷിനായി പ്രചാരണത്തിന് മമതാ ബാനര്‍ജി എത്തുന്നുണ്ട്. ശരത് പവാറിന്റെ എന്‍ സി പിയും സമാജ് വാദി പാര്‍ട്ടിക്കൊപ്പം സഖ്യത്തില്‍ മത്സരിക്കുന്നുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പരീക്ഷണ വേദിയായിട്ടാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ കാണുന്നത്.

കോണ്‍ഗ്രസും ബി എസ് പിയുമാണ് സംസ്ഥാനത്തെ മറ്റ് പ്രബല പാര്‍ട്ടികള്‍. പ്രിയങ്ക ഗാന്ധിയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് തന്ത്രം മെനയുന്നത്. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചും ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കിയുമാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം ബി എസ് പിയ്ക്കായി മായാവതി ഇത്തവണ മത്സരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 403 അംഗ നിയമസഭയില്‍ 312 സീറ്റ് നേടി മൃഗീയ ഭൂരിപക്ഷത്തിലാണ് ബി ജെ പി 2017 ല്‍ അധികാരത്തിലേറിയത്. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാം.

ഏഴ് ഘട്ടങ്ങളിലായിട്ട് നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് തെരഞ്ഞെടുപ്പ്. രാജ്യത്ത് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ 15.06 കോടി വോട്ടര്‍മാരാണുള്ളത്.












Click it and Unblock the Notifications