അയോധ്യയില്‍ ബിജെപി ഭാഗ്യപരീക്ഷണത്തിനില്ല; സിറ്റിംഗ് എംഎല്‍എ തന്നെ മത്സരിക്കും
ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ അയോധ്യ മണ്ഡലത്തില്‍ നിന്ന് സിറ്റിംഗ് എം എല്‍ എയെ തന്നെ മത്സരിപ്പിക്കാന്‍ ബി ജെ പി. നിലവിലെ എം എല്‍ എയായ വേദ് പ്രകാശ് ഗുപ്തയാണ് അയോധ്യയില്‍ ബി ജെ പിയ്ക്കായി മത്സരിക്കുന്നത്. അയോധ്യയടക്കം 91 അംഗ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വെള്ളിയാഴ്ച ബി ജെ പി പുറത്തുവിട്ടു. 20 ഓളം സിറ്റിംഗ് എം എല്‍ എമാരെ ഒഴിവാക്കിയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
നേരത്ത അയോധ്യ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാമക്ഷേത്രം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ യോഗിയെ നിര്‍ത്തി പാര്‍ട്ടിയുടെ ഹിന്ദുത്വ മുഖം ഉയര്‍ത്തുക എന്നതായിരുന്നു ബി ജെ പി ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ പിന്നീട് യോഗി ആദിത്യനാഥിന്റെ ഗൊരഖ്പൂരിലേക്ക് മാറ്റുകയായിരുന്നു. അയോധ്യയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത്ര മികച്ച പ്രകടനമല്ല ബി ജെ പി കാഴ്ചവെച്ചത്. ഇതാണ് മുഖ്യമന്ത്രിയെ ഗൊരഖ്പൂരില്‍ മത്സരിപ്പിക്കാന്‍ ബി ജെ പിയെ പ്രേരിപ്പിച്ചത്.
ഇന്ത്യ ഇസ്രായേലിൽ നിന്ന് പെഗാസസ് ചാരസോഫ്റ്റ്വെയർ വാങ്ങി; വെളിപ്പെടുത്തൽ
അയോധ്യ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം എല്‍ എമാരുണ്ടെങ്കിലും 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എട്ടെണ്ണം മാത്രമാണ് ബി ജെ പിയ്ക്ക് ജയിക്കാനായിരുന്നത്. 2019 ലെ അയോധ്യാ വിധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ബാബ്‌റിക്ക് പകരമായി പള്ളിയുടെ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അഞ്ച് ഏക്കര്‍ കൈമാറിയ സോഹാവല്‍ ഉപജില്ലയിലെ ഫലം ബി ജെ പിയ്ക്ക് പ്രതീക്ഷ നല്‍കുന്നതല്ല. അവിടെയുള്ള നാല് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ മൂന്നെണ്ണവും സമാജ് വാദി പാര്‍ട്ടിയാണ് ജയിച്ചത്.
അതേസമയം യോഗി ആദിത്യനാഥിന് നിര്‍ണായക സ്വാധീനമുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍, കുശിനഗര്‍, ദിയോറിയ, സന്ത് കബീര്‍ നഗര്‍ ജില്ലകളിലെ സ്ഥാനാര്‍ത്ഥികളില്‍ ബി ജെ പി കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഗൊരഖ്പൂര്‍ ജില്ലയില്‍, സഹജന്‍വ മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തയും സിറ്റിംഗ് എം എല്‍ എയുമായ ശീതള്‍ പാണ്ഡെയ്ക്ക് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചു. പ്രദീപ് ശുക്ലയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി.
ബിശ്വന്‍ മണ്ഡലത്തിലെ സിറ്റിംഗ് എം എല്‍ എ മഹേന്ദ്ര സിംഗിനെ മാറ്റി. ബി എസ് പി വിട്ടെത്തിയ നിര്‍മല്‍ വെര്‍മയാണ് ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി. 2017 ല്‍ ബി എസ് പി സ്ഥാനാര്‍ത്ഥിയായി ഇതേ മണ്ഡലത്തില്‍ മത്സരിച്ച നിര്‍മല്‍ വെര്‍മ മൂന്നാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഭോഗ്നിപൂരില്‍ കോണ്‍ഗ്രസ് വിട്ട് വന്ന രാകേഷ് സച്ചന് വേണ്ടി സിറ്റിംഗ് എം എല്‍ എ വിനോദ് കുമാര്‍ കതിയാറെ മാറ്റി. ഈ മാസമാദ്യം സമാജ് വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയ എം എല്‍ എ ബ്രിജേഷ് കുമാറിന് പകരം ടിന്തവാരിയില്‍ രമകേഷ് നിഷാദാണ് ബി ജെ പി സ്ഥാനാര്‍ത്ഥിയാകുന്നത്.
Recommended Video
ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.