ഉച്ചഭക്ഷണം ദളിത് കുടുംബത്തിനൊപ്പം; അഖിലേഷിന്റെ തന്ത്രത്തിന് യോഗിയുടെ 'മറുപടി'
ലക്‌നൗ: ബി ജെ പിയില്‍ നിന്ന് ദളിത്, പിന്നാക്ക നേതാക്കള്‍ രാജിവെക്കുന്നതിന് പിന്നലെ ദളിത് കുടുംബത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഗൊരഖ്പൂരിലെ ഒരു ദളിത് കുടുംബത്തിന്റെ വീട്ടിലേക്ക് യോഗി ആദിത്യനാഥ് എത്തിയത്. സമാജ് വാദി പാര്‍ട്ടിയുടെ ഭരണത്തിന് കീഴില്‍ യുപിയില്‍ സാമൂഹിക നീതി ഉണ്ടായിരുന്നില്ലെന്നും സാമൂഹിക ചൂഷണം നിലനിന്നിരുന്നെന്നും യോഗി ആരോപിച്ചു.
'നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുക എന്നതാണ് സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ ലക്ഷ്യം. ഇന്ന് ഗോരഖ്പൂരിലെ ജുംഗിയയിലുള്ള അമൃത് ലാല്‍ ഭാരതിജിയുടെ വീട്ടില്‍ വെച്ച് ഭക്ഷണം കഴിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വളരെ നന്ദി ഭാരതിജി!' മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ദളിത്, പിന്നാക്ക വിഭാഗങ്ങളോട് കടുത്ത അവഗണനയാണ് യോഗി സര്‍ക്കാര്‍ കാണിക്കുന്നതെന്നാരോപിച്ചാണ് തൊഴില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയും കൂട്ടരും പാര്‍ട്ടി വിട്ടത്. ഇതിന് പിന്നാലെ യു പിയില്‍ ബി ജെ പി സഖ്യകക്ഷിയായ അപ്‌നാദളില്‍ നിന്നുള്ള രണ്ട് എം എല്‍ എമാരും സമാന ആരോപണം ഉന്നയിച്ച് പാര്‍ട്ടി വിട്ടിരുന്നു.

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയ്ക്ക് വീണ്ടും പ്രഹരം. പാര്‍ട്ടി എം എല്‍ എമാരും മന്ത്രിമാരും പാര്‍ട്ടി വിടുന്നതിന് പിന്നലെ സഖ്യകക്ഷിയില്‍ നിന്നും എം എല്‍ എമാര്‍ രാജിവെക്കുന്നു. ഉത്തര്‍പ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്‌നാദളില്‍ (സോനെലാല്‍ വിഭാഗം) നിന്നുള്ള രണ്ട് എം എല്‍ എമാര്‍ പാര്‍ട്ടി വിട്ടു. യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാണ് ഇരുവരുടേയും രാജി.

ചൗധരി അമര്‍സിംഗ്, ആര്‍ കെ വെര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ടത്. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചതെന്ന് ചൗധരി അമര്‍ സിംഗ് പറഞ്ഞു. അമര്‍സിംഗ് ഷൊഹ്റത്ഗഢില്‍ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചേക്കാനാണ് സാധ്യത.സിദ്ധാര്‍ത്ഥ് നഗറിലെ ഷൊഹ്റത്ഗഢ് മണ്ഡലത്തിലെ എം എല്‍ എയാണ് ചൗധരി അമര്‍സിംഗ്. പ്രതാപ്ഗഡിലെ വിശ്വനാഥ് ഗഞ്ച് മണ്ഡലത്തെയാണ് ആര്‍ കെ വെര്‍മ പ്രതിനീധികരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബി ജെ പിയില്‍ നിന്ന് മാത്രം പതിനഞ്ചോളം നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇവരില്‍ സ്വാമി പ്രസാദ് മൗര്യയടക്കം നിരവധി പേര്‍ ഇന്ന് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. ദളിത്- പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പാര്‍ട്ടി വിടുന്നത് ബി ജെ പിയെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. നേതാക്കളുടെ രാജി തടയാന്‍ ഒരുലശത്ത് നിന്ന് കേന്ദ്ര നേതൃത്വം നടത്തുന്ന ശ്രമങ്ങളെല്ലാം വൃഥാവിലാവുകയാണ്. മറുവശത്ത് കരുനീക്കം ശക്തമാക്കുകയാണ് അഖിലേഷ് യാദവ്.

ബി ജെ പി വിട്ടവരെ എസ് പിയിലേക്ക് സ്വീകരിക്കുമെന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ളവരുമായും അഖിലേഷ് കൂടിക്കാഴ്ച നടത്തുന്നു. അടുത്തിടെ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം ബി ജെ പിയ്ക്ക് തുടര്‍ഭരണം പ്രവചിച്ചിരുന്നു എന്നാല്‍ ഇതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് രാഷ്ട്രീയം കീഴ്‌മേല്‍ മറിയുന്നതെന്നതും ശ്രദ്ധേയമാണ്. സി പി ഐ എമ്മും ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Recommended Video

ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് യുപിയിലെ തെരഞ്ഞെടുപ്പ് നടക്കുക. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.












Click it and Unblock the Notifications