വി മുരളീധരന് പുതിയ ചുമതല; രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു
ദില്ലി: കേന്ദ്രമന്ത്രി വി മുരളീധരനെ രാജ്യസഭയിലെ കേന്ദ്രസർക്കാർ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. രണ്ടാം മോദി സർക്കാരിലെ പാര്‍ലമെന്‍ററി-വിദേശകാര്യ സഹമന്ത്രിയാണ് വി മുരളീധരൻ. ദില്ലിയിൽ ചേർന്ന ബിജെപി പാർലമെന്ററി യോഗമാണ് വി മുരളീധരനെ ഡെപ്യൂട്ടി ചീഫ് വിപ്പായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ ലോക്സഭാ കക്ഷി നേതാവ്. ലോക്സഭാ ഉപകക്ഷി നേതാവായി രാജ്നാഥ് സിംഗിനെ നിയമിക്കാനാണ് സാധ്യത. കേന്ദ്രമന്ത്രി തവാർചന്ദ് ഗെലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയുഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷി നേതാവ്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സർക്കാർ ചീഫ് വിപ്പാകും. അർജുൻ റാം മേഘ്വാൾ ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാകും. ലോക്സഭയിലെ ബിജെപി ചീഫ് വിപ്പായി സഞ്ജയ് ജയ്സ്വാളിനേയും രാജ്യസഭയിലെ ചീഫ് വിപ്പായി നാരായൺ ലാൽ പഞ്ചാരിയേയും നിയമിച്ചിട്ടുണ്ട്.
അതേ സമയം വിദേശകാര്യസഹമന്ത്രി വി മുരളീധരൻ തന്റെ ആദ്യ വിദേശ സന്ദർശനത്തിനായി നൈജീരിയയിൽ എത്തി. ചൊവ്വാഴ്ച വൈകിട്ട് നൈജീരിയയുടെ തലസ്ഥാനമായ അബൂജയിൽ മന്ത്രിക്ക് ഇന്ത്യൻ സമൂഹം സ്വീകരണം നൽകി. നൈജീരിയൻ സർക്കാർ സംഘടിപ്പിച്ച ജനാധിപത്യ ദിനാഘോഷങ്ങളിലും വി മുരളീധരൻ പങ്കെടുത്തു. നൈജീരിയൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ വി മുരളീധരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications