കർണാടക മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡ കോണ്‍ഗ്രസിലേക്ക്: ബിജെപി വിടാന്‍ കാരണമുണ്ട്
ബെംഗളൂരു: മുതിർന്ന ബി ജെ പി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഡിവി സദാനന്ദ ഗൗഡ പാർട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നേക്കും. 72 കാരനായ നേതാവ് മൈസൂരുവിൽ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് വൈ സി കെ വാദിയാറാണ്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി ഡിവി സദാനന്ദ ഗൗഡ എത്തിയാല്‍ മൈസൂരിലെ മത്സരത്തിന്റെ ചൂടും വാശിയുമേറും.
ബെംഗളൂരു നോർത്തിൽ നിന്നുള്ള സിറ്റിംഗ് എംപിയായ ഗൗഡ അതേ സീറ്റിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിൽ അസ്വസ്ഥനായിരുന്നു. ഇതാണ് മുതിർന്ന നേതാവിനെ പാർട്ടി വിടാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. ബെംഗളൂരു നോർത്തിൽ നിന്നും മന്ത്രി ശോഭ കരന്ദ്‌ലജെയാണ് പാർട്ടി ഇത്തവണ മത്സരിപ്പിക്കുന്നത്. രണ്ട് ദിവസം മുമ്പ് ശോഭ കരന്ദ്‌ലജെ സദാനന്ദ ഗൗഡ കാണുകയും കാലിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

വൊക്കലിഗ സമുദായാംഗമായ ഗൗഡ റെയിൽവേ, നിയമം എന്നീ വകുപ്പുകളുടെ ചുമതലയായിരുന്നു കേന്ദ്രത്തില്‍ വഹിച്ചിരുന്നത്. മൈസൂരിൽ ഒരു വൊക്കലിഗ മുഖമാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ പി സി സി) പ്രസിഡൻ്റ് ഡികെ ശിവകുമാറും മറ്റ് നേതാക്കളും ഗൗഡയുമായി ബന്ധപ്പെട്ടതായാണ് സൂചന.
പാർട്ടി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറും കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് രാജിവെച്ചിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോണ്‍ഗ്രസില്‍ നിന്നും പഴയ പാളയത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ബെലഗാവിയിൽ നിന്നുള്ള ബി ജെ പി പാർട്ടി സ്ഥാനാർത്ഥിയായേക്കും.
കോണ്‍ഗ്രസ് ബന്ധപ്പെടുന്ന കാര്യം സദാനന്ദ ഗൗഡയും നിഷേധിച്ചിട്ടില്ല. "എന്നെ മറ്റുള്ളവർ ബന്ധപ്പെട്ടു എന്നത് ശരിയാണ്. ഞങ്ങളുടെ പാർട്ടി നേതാക്കളും എന്നെ ബന്ധപ്പെടുകയും ചർച്ച ചെയ്യുകയും ചെയ്തു എന്നതും ശരിയാണ്. ഇന്നലെ രാത്രി ഞങ്ങളുടെ പാർട്ടിയിലെ ഒരു പ്രധാന ഭാരവാഹി എൻ്റെ അടുത്ത് വന്ന് എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. വ്യത്യസ്തമായ കാര്യങ്ങൾ നടക്കുന്നുണ്ട്," മുൻ സംസ്ഥാന ബി ജെ പി അധ്യക്ഷൻ കൂടിയായ ഗൗഡ പറഞ്ഞു.
ഇന്ന് തൻ്റെ ജന്മദിനമായതിനാൽ കുടുംബത്തോടും അഭ്യുദയകാംക്ഷികളോടും ഒപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും മറ്റ് കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു."അതിന് ശേഷം, ഒരു തീരുമാനമെടുത്താൽ, ഞാൻ നിങ്ങളുടെ മുമ്പാകെ വരും, മാധ്യമങ്ങളെ അഭിസംബോധന ചെയ്യും...എൻ്റെ ഉള്ളിലെ വികാരങ്ങൾ എനിക്ക് പങ്കിടണം. എൻ്റെ തീരുമാനത്തെക്കുറിച്ച് എനിക്ക് എൻ്റെ കുടുംബവുമായി ചർച്ച ചെയ്യണം. എൻ്റെ തീരുമാനത്തിന് ശേഷം എനിക്ക് എൻ്റെ കുടുംബവുമായി ആലോചിക്കണം, "അദ്ദേഹം കൂട്ടിച്ചേർത്തു.
ഡല്‍ഹിയിലും കർണാടകയിലും സംഭവിച്ച ചില നീക്കങ്ങളെക്കുറിച്ച് തനിക്ക് വിവരമുണ്ടെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. "തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ എല്ലാ മുതിർന്ന സംസ്ഥാന നേതാക്കളും എന്നെ മത്സരിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. പക്ഷെ അവസാന നിമിഷം ആരും എന്നെ രക്ഷിക്കാൻ വന്നില്ല, ഇത് എനിക്ക് നാണക്കേടുണ്ടാക്കി," അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽ ഉയർച്ചയും താഴ്ച്ചയും നാണക്കേടുകളും സാധാരണമാണെന്ന് ചൂണ്ടിക്കാട്ടിയ മുൻ കേന്ദ്രമന്ത്രി, എന്നിരുന്നാലും കാര്യങ്ങൾ അറിഞ്ഞിട്ടും സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി ഒരാളെ ബലിയാടാക്കുന്നത് വളരെ അധികം വേദനിപ്പിക്കുമെന്നും പറഞ്ഞു. കൂടുതല്‍ പറയാൻ ഒന്നുമില്ല, ബി ജെ പി കർണാടകയിൽ ഒരു വ്യത്യാസമുള്ള പാർട്ടിയാണ്, ഇത് എന്നെ വേദനിപ്പിച്ചു. ഞാൻ അതിനെക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications