വിജയ്ക്കും ഭാര്യ സംഗീതയ്ക്കുമായി കോടികളുടെ ആസ്തി, മക്കൾക്ക് വായ്പയായും പണം, ആസ്തി വിവരങ്ങൾ പുറത്ത്
തമിഴ് സിനിമയിലെ ഏറ്റവും സമ്പന്നരായ താരങ്ങളിലൊരാളും തമിഴക വെട്രി കഴകം നേതാവുമായ വിജയുടെ ആസ്തി വിവരങ്ങൾ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ആകെ 645 കോടി രൂപയുടെ ആസ്തിയാണ് സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ഇതിൽ 515.73 കോടിയുടെ സ്വത്ത് വിജയുടെ പേരിലും 18 കോടിയുടെ സ്വത്ത് ഭാര്യ സംഗീതയുടെ പേരിലുമാണ്. കോടൈക്കനാലിലെ രണ്ട് എസ്റ്റേറ്റുകൾ, വലിയ ബാങ്ക് നിക്ഷേപങ്ങൾ എന്നിവ മുതൽ അടുത്തിടെ വാങ്ങിയ 67,000 രൂപ വിലയുള്ള ടിവിഎസ് എക്സ്എൽ മോപ്പഡും വിജയുടെ ആസ്തി വിവരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 213 കോടി രൂപയും ആക്സിസ് ബാങ്കിൽ 53 കോടി രൂപയും നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മാത്രമല്ല കഴിഞ്ഞ 5 വർഷത്തിൽ 734.4 കോടി രൂപ വരുമാനം ഉണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്ക് നൽകിയ വായ്പകളെക്കുറിച്ചും വിജയ് വിശദീകരിച്ചിട്ടുണ്ട്. മകന് 8 ലക്ഷം രൂപയും മകൾക്ക് 4 ലക്ഷം രൂപയും വായ്പയായി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

വിജയുടെ സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും രേഖപ്പെടുത്തിയിട്ടുണ്ട്. വിജയ് പന്ത്രണ്ടാം ക്ലാസ് വരെ സ്വകാര്യ മേഖലയിൽ പഠിച്ചു. അതിന് ശേഷം ബി.എസ്‌സി വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠനം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. അടുത്തിടെ രൂപീകരിച്ച ടിവികെ എന്ന രാഷ്ട്രീയ പാർട്ടി അധ്യക്ഷനായ വിജയ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിന് ഇറങ്ങുകയാണ്.
പേരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. ഡിഎംകെയുടേയോ എൻഡിഎയുടേയോ പിന്തുണ ഇല്ലാതെ തനിച്ചാണ് ടിവികെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. വിജയുടെ പാർട്ടിയെ കൂടെ നിർത്താൻ ബിജെപി ശ്രമിച്ചിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.
അതേസമയം തിങ്കളാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച വിജയ്‌യുടെ ആദ്യ തെരഞ്ഞെടുപ്പ് റോഡ്‌ഷോയിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ടിവികെ ആരോപിച്ചു. പെരമ്പൂരിൽ നിന്ന് ആരംഭിച്ച പ്രചാരണം കൊളത്തൂരിലേക്ക് നീണ്ടപ്പോൾ വൻ ജനക്കൂട്ടമുണ്ടായി. ഇത് വഴികളിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കി.
മൂലാക്കടൈ, തിരു വി കാ നഗർ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ കനത്ത തിരക്കുണ്ടായി. റോഡിനിരുവശവും തടിച്ചുകൂടിയ ജനങ്ങളെ നിയന്ത്രിക്കാനായില്ല. നടൻ രാഷ്ട്രീയക്കാരനായ വിജയ്‌യെ ഒരു നോക്ക് കാണാൻ ജനക്കൂട്ടം ഉയർന്ന സ്ഥലങ്ങളിൽ പോലും കയറിക്കൂടിയത് വലിയ സുരക്ഷാ വെല്ലുവിളിയായി.
തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പരാതിയിൽ, റോഡ്‌ഷോയ്ക്ക് മുൻകൂട്ടി അനുമതി ലഭിച്ചിട്ടും ട്രാഫിക് നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടെന്ന് ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ ആരോപിച്ചു. ജനക്കൂട്ടത്തെയും ഗതാഗതത്തെയും നിയന്ത്രിക്കാത്തത് പൊതുജനങ്ങൾക്കും വിജയ്‌യുടെ പ്രചാരണ വാഹനവ്യൂഹത്തിനും അപകടകരമായ സാഹചര്യം സൃഷ്ടിച്ചെന്നും പരാതിയിൽ പറയുന്നു.












Click it and Unblock the Notifications