ജനനായകൻ ഓഡിയോ ലോഞ്ചിൽ രാഷ്ട്രീയം വേണ്ടെന്ന് വിജയ്; പിന്നാലെ ചർച്ച, ആദ്യ തിരഞ്ഞെടുപ്പ് വാഗ്‌ദാനം ഉടൻ?
ക്വലാലംപൂർ: മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്‌റ്റേഡിയത്തിൽ നടന്ന തമിഴ് സൂപ്പർതാരം വിജയുടെ 'ജന നായക'ൻ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് പങ്കെടുത്ത ആളുകളുടെ എണ്ണം കൊണ്ടും അതുണ്ടാക്കിയ ചലനം കൊണ്ടും ശ്രദ്ധേയമാവുകയാണ്. തന്റെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സിനിമയുടെ ഓഡിയോ ലോഞ്ചിന് വൻ ജനക്കൂട്ടമാണ് ഒഴുകിയെത്തിയത്. പരിപാടിയുടെ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഓൺലൈനിൽ പ്രചരിച്ചു.
ഒരു വൈറൽ വീഡിയോയിൽ, ആരാധകരുടെ ആർപ്പുവിളികൾക്കിടയിൽ വിജയ് കൈവീശി വേദിയിലേക്ക് നടന്നുനീങ്ങുന്നതായി കാണാം. സ്നേഹം ഏറ്റുവാങ്ങി പുഞ്ചിരിച്ചുകൊണ്ട് കൈവീശിയതിന് പിന്നാലെ അവർ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തെ പരാമർശിച്ചു മുദ്രാവാക്യം മുഴക്കി. വിജയ് പുഞ്ചിരിച്ചും തലയാട്ടിയും, ഇത് രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കുള്ള വേദിയല്ലെന്ന് സൂചിപ്പിച്ചു. ഈ നടപടി പക്ഷേ പലരിലും കൗതുകമുണർത്തി.

'ജന നായക'ന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളായ പൂജ ഹെഗ്‌ഡെ, പ്രിയാ മണി, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ഗാനരചയിതാവ് വിവേക്, നൃത്ത സംവിധായകരായ ഷോബി മാസ്‌റ്റർ, ശേഖർ മാസ്‌റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ വേളയിലാണ് രാഷ്ട്രീയം വേണ്ടെന്ന് വിജയ് ആരാധകരോട് അഭ്യർത്ഥിച്ചത്.
രണ്ടു ഭാഗങ്ങളുള്ള പ്രൗഢ ഗംഭീരമായ പരിപാടിയായിരുന്നു നടന്നത്. ആദ്യത്തേത് 'തലപതി തിരുവഴ' എന്ന പേരിൽ ഒരുക്കിയ സംഗീത ട്രിബ്യൂട്ടായിരുന്നു. വിജയ് യേശുദാസ്, അനുരാധ ശ്രീറാം, എസ്‌പിബി ചരൺ, ടിപ്പു, ശ്വേതാ മോഹൻ, ആൻഡ്രിയ ജെറമിയ ഉൾപ്പെടെ മുപ്പതിലധികം ഗായകർ ഇതിൽ അണിനിരന്നു. തുടർന്ന് അനിരുദ്ധ് രവിചന്ദറിന്റെ തത്സമയ പരിപാടിയോടെ ഔദ്യോഗിക ഓഡിയോ ലോഞ്ച് നടന്നു.
2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച വിജയ്, തന്റെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി റാലികളും പൊതുയോഗങ്ങളും നടത്തിവരികയാണ്. എന്നിട്ടും നിരവധി ആരാധകർ പങ്കെടുത്ത മലേഷ്യൻ പരിപാടിയിൽ, സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും രാഷ്ട്രീയ പ്രവർത്തനങ്ങളും തമ്മിൽ വ്യക്തമായ അകലം പാലിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു എന്നതാണ് പ്രധാന കാര്യം.
തമിഴ്‌നാട്ടിൽ ടിവികെ തരംഗമോ?
ജനനായകൻ പരിപാടിയിൽ രാഷ്ട്രീയം വേണ്ടെന്ന് കൃത്യമായി പറഞ്ഞെങ്കിലും തമിഴ്‌നാട്ടിലേക്ക് മടങ്ങിയെത്തിയ ഉടൻ തന്നെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് വാഗ്‌ദാനം വിജയ് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരും അധ്യാപകരും വർഷങ്ങളായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് പഴയ പെൻഷൻ പദ്ധതിയുടെ പുനഃസ്ഥാപനം. ഈ ആവശ്യം ഉന്നയിച്ച് വരുന്ന ദിവസങ്ങളിൽ നിരവധി ട്രേഡ് യൂണിയനുകൾ സമരങ്ങളുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ, ഈ വിഷയത്തെ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്റെ പ്രധാന വിഷയമായി അവതരിപ്പിക്കാനാണ് തമിഴ് വെട്രി കഴകം നേതാവ് വിജയ് ആലോചിക്കുന്നതെന്നാണ് സൂചന.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള പ്രകടനപത്രിക തയ്യാറാക്കുന്നതിൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകം ഊർജ്ജിതമായി പ്രവർത്തിച്ചു വരികയാണ്. പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പാർട്ടി നേതാക്കൾ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രായോഗികവും ജനക്ഷേമകരവുമായ ഒരു തിരഞ്ഞെടുപ്പ് പ്രകടനപത്രിക രൂപീകരിക്കാൻ ഇത് സഹായകമാകുമെന്നാണ് പാർട്ടി കരുതുന്നത്.












Click it and Unblock the Notifications