വിജയ്‌യുടെ ആയുധമായി സെങ്കോട്ടയ്യൻ; കൊങ്ങുനാട്ടിൽ വലവിരിച്ചു, മുൻ എംഎൽഎമാരും റഡാറിൽ! വെട്ടിലായി എഐഎഡിഎംകെ
ചെന്നൈ: അടുത്ത മാസങ്ങളിൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങി കഴിഞ്ഞു. ഇക്കാലമത്രയും ഡിഎംകെ-എഐഎഡിഎംകെ നേരിട്ടുള്ള പോരാട്ടത്തിനായിരുന്നു തമിഴ് മണ്ണ് ഓരോ തിരഞ്ഞെടുപ്പിനും സാക്ഷ്യം വഹിച്ചത്. ഇടയ്ക്ക് ബിജെപി ഉൾപ്പെടെ ശക്തി തെളിയിക്കാൻ വന്നെങ്കിലും അവർക്ക് കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഇക്കുറി വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്തകളിൽ ഇടം നേടുന്നുണ്ട്.
അണ്ണാഡി എംകെയുടെ കൊങ്ങു മേഖലയിലെ മുൻ എംഎൽഎമാരെയും നേതാക്കളെയും ടിവികെയിലേക്ക് എത്തിക്കാൻ പാർട്ടിയുടെ മുതിർന്ന നേതാവായ സെങ്കോട്ടയ്യൻ നടത്തുന്ന തീവ്ര ശ്രമങ്ങൾ എഐഎഡിഎംകെയെ ഞെട്ടിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചെലവുകൾക്ക് പണമില്ലെന്ന് പറയുന്നവരെപ്പോലും തന്നെ വിശ്വസിച്ച് ടിവികെയിൽ ചേരാൻ സെങ്കോട്ടയ്യൻ ഫോണിലൂടെ ബന്ധപ്പെട്ട് പ്രേരിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.

അണ്ണാഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട സെങ്കോട്ടയ്യൻ, ഒരു മാസത്തിനുള്ളിൽ ടിവികെ നേതാവ് വിജയിയുമായി കൂടിക്കാഴ്‌ച നടത്തി അനുയായികളോടൊപ്പം പാർട്ടിയിൽ ചേർന്നു. ടിവികെയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചീഫ് കോർഡിനേറ്റർ, കൊങ്ങു മേഖല ഓർഗനൈസർ എന്നീ സുപ്രധാന ചുമതലകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ, ഈറോഡിൽ വിജയിയെ പങ്കെടുപ്പിച്ച് ഒരു വലിയ പൊതുയോഗം വിജയകരമായി സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
ടിവികെയിലേക്ക് മുൻ അണ്ണാഡിഎംകെ നേതാക്കളെ ആകർഷിക്കുക, എഎംഎംകെ, ഒപിഎസ് വിഭാഗങ്ങളെ സഖ്യത്തിലെത്തിക്കുക എന്നീ പ്രധാന ദൗത്യങ്ങളാണ് സെങ്കോട്ടയ്യൻ ഏറ്റെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോ, എടപ്പാടി പളനിസാമി നേതൃത്വത്തിൽ അതൃപ്‌തിയുള്ളതോ ആയ കൊങ്ങു മേഖലയിലെ അണ്ണാഡിഎംകെ മുൻ എംഎൽഎമാരുമായും ഭാരവാഹികളുമായും അദ്ദേഹം നേരിട്ട് സംഭാഷണങ്ങൾ നടത്തി വരികയാണ്.
സേലം ജില്ലയിലെ മുൻ എംഎൽഎ പാൽപാക്കി സി കൃഷ്‌ണൻ അടുത്തിടെ സെങ്കോട്ടയ്യന്റെ സാന്നിധ്യത്തിൽ ടിവികെയിൽ ചേർന്നിരുന്നു. നിരവധിപേർ അണ്ണാഡിഎംകെ വിട്ട് വിജയ്‌യുടെ പാർട്ടിയുടെ ഭാഗമാകുമെന്നാണ് വിലയിരുത്തൽ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ, അണ്ണാഡിഎംകെയിൽ നിന്ന് ഒരു വലിയ പട തന്നെ ടിവികെയിലേക്ക് എത്തുമെന്നും നിരീക്ഷകർ പറയുന്നു.
അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്ങു മേഖലയിൽ സെങ്കോട്ടയ്യൻ നടത്തുന്ന ഈ നീക്കങ്ങൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ടുബാങ്കിന് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത്രയൊക്കെ ആയിട്ടും ഈ സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളോട് എടപ്പാടി പളനിസാമി നിശബ്‌ദത പാലിക്കുന്നതായി അടുപ്പക്കാർ തന്നെ പറയുന്നു.
ഇത് അവരുടെ പാർട്ടിക്ക് വലിയ തിരിച്ചടി തന്നെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. കൊങ്ങുനാട് മേഖലയിൽ ഒന്നാകെ വല വിരിക്കുന്നതിന് ഒപ്പം ഒ പനീർസെൽവം, ടിടിവി ദിനകരൻ തുടങ്ങിയ അതൃപ്‌തരായ നേതാക്കളെ ഒപ്പം ചേർക്കാനും സെങ്കോട്ടയ്യൻ ശ്രമം തുടരുകയാണ്. അതുകൂടി വിജയിച്ചാൽ അണ്ണാഡിഎംകെയുടെ പതനം പൂർണമാവും.
ദിനകരനുമായും പനീർസെൽവവുമായും തിരഞ്ഞെടുപ്പ് ധാരണകൾക്കായി ചർച്ചകൾ നടത്തിയെന്ന് ടിവികെ അടുത്തിടെ സ്ഥിരീകരിച്ചു. കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നതായും ടിവികെ വ്യക്തമാക്കിയിരുന്നു.നിലവിലെ സാഹചര്യത്തിൽ ഈ രണ്ട് പ്രമുഖ നേതാക്കളും എൻഡിഎ സഖ്യത്തിനൊപ്പം നിന്നില്ലെങ്കിൽ അത് തമിഴ്‌നാട്ടിൽ അവർക്ക് വലിയ നഷ്‍ടം തന്നെയാവും ഉണ്ടാക്കുക.












Click it and Unblock the Notifications