Viral Video: നാണംകെട്ട് മടുത്തു, പതിനേഴര ലക്ഷത്തിന്റെ കാർ കഴുതകളെ കൊണ്ട് കെട്ടിവലിച്ച് ഉടമ
17.5 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ കാർ ഓടിച്ചുപോകാതെ രണ്ട് കഴുതകളെ കൊണ്ട് കെട്ടിവലിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ ശങ്കർലാൽ ആണ് മാഡ്രി ഇൻഡസ്ട്രിയൽ ഏരിയയിലെ ഷോറൂമിൽ നിന്ന് 17. 5 ലക്ഷം രൂപയുടെ പുതിയ കാർ വാങ്ങിയത്. എന്നാൽ വാഹനത്തിന് സാങ്കേതിക തകരാർ പതിവായിരുന്നു എന്നും അംഗീകൃത സേവന കേന്ദ്രത്തിന് പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു.
പുതിയ കാറിന് ഇങ്ങനെ പ്രശ്‌നം വരുമ്പോൾ ആർക്കാണെങ്കിലും ദേഷ്യം വരില്ലേ..അങ്ങനെ ഇദ്ദേഹം കാർ ഷോറുമിലേക്ക് എത്തിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് കഴുതകളെ കൊണ്ട് കെട്ടിവലിപ്പിച്ച് കൊണ്ടുപോയത്. റോഡിലൂടെ കഴുതകൾ കാർ വലിച്ചുകൊണ്ടുപോകുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആണ്. പിന്നിൽ ആളുകൾ കാർ തള്ളുന്നതും കാണാം. അങ്ങനെ കാർ തള്ളി ഷോറൂമിലേക്ക് എത്തിക്കുകയും ചെയ്തു.

രണ്ട് തവണ കാർ സർവീസ് സെന്ററിൽ ശരിയാക്കാൻ വേണ്ടി കൊണ്ടുപോയിരുന്നു. എന്നാൽ ഡീലർക്ക് തൃപ്തികരമായ ഒരു പരിഹാരവും നൽകാൻ കഴിഞ്ഞില്ലെന്ന് ഉദയ്പൂരിലെ സുന്ദർവാസ് പ്രദേശത്തെ താമസക്കാരനായ ശങ്കർലാലിന്റെ അനന്തരവൻ രാജ് കുമാർ ഗയാരി പറഞ്ഞു.
അതും പോരാതെ ഈ കാർ കാരണം പല സ്ഥലത്തും ഉടമ നാണംക്കെട്ടുപോവുകയും ചെയ്തു. ഒരു കുടുംബ ചടങ്ങിനിടെ കാർ സ്റ്റാർട്ട് ചെയ്യാൻ പലതവണ തള്ളേണ്ടി വന്നതായി രാജ് കുമാർ പറഞ്ഞു.
ബാറ്ററി തീർന്നതാണ് തകരാറുകൾക്ക് കാരണമെന്ന് പറഞ്ഞ ഷോറൂം പ്രതിനിധികൾ, ബാറ്ററി ചാർജാകുന്ന തരത്തിൽ കുറച്ച് ദൂരം കാർ ഓടിക്കാൻ ശങ്കർലാലിനോട് നിർദേശിച്ചു. പക്ഷേ അതുകൊണ്ടും കാര്യമൊന്നും ഉണ്ടായില്ല. "ഞങ്ങൾ അനുഭവിച്ച എല്ലാ നാണക്കേടിനും പ്രശ്നത്തിനും ശേഷം, കാർ ഷോറൂമിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു. കാർ ഇപ്പോൾ ഷോറൂമിൽ ഉള്ളതിനാൽ വാഹനത്തിന് പകരം നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുകൾ ഇട്ടിരിക്കുന്നത്. ഇത്ര വിലയുള്ള കാർ വാങ്ങിയിട്ടും ഒടുവിൽ കഴുതകൾ തന്നെ വേണ്ടി വന്നില്ലേ എന്നാണ് ചിലർ പറയുന്നത്. എന്തുകൊണ്ടാണ് ഷോറൂമിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഒന്നും വരാത്തതെന്നാണ് ചിലർ ചോദിക്കുന്നത്. അങ്ങനെ പല സംശയങ്ങളും ആളുകൾ ഉയർത്തുന്നു.
വൈറൽ വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക...
Lip Care: തേൻ പോലുള്ള ചുണ്ടിന് തേൻ മാത്രം പോരാ.. ചുണ്ടുകളുടെ സൗന്ദര്യത്തിന് ചെയ്യാം ഇക്കാര്യം












Click it and Unblock the Notifications