10000 തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചെടുത്തു... എതിരാളികളെ തകര്‍ക്കാന്‍... കര്‍ണാടകയില്‍ പണമൊഴുകുന്നു!
കര്‍ണാടകയില്‍ പണം കൊടുത്ത് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ പുതിയ തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ രൂപപ്പെടുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടുചെയ്യാത്ത സ്ഥാനാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് തട്ടിപ്പുകള്‍ അരങ്ങേറുന്നത്. പ്രമുഖ പാര്‍ട്ടികള്‍ വോട്ടു ചെയ്യാത്തവരുടെ കാര്‍ഡ് വാങ്ങി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കുന്നുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.അതോടൊപ്പം കൂട്ടത്തോടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വാങ്ങികൂട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ 10000 തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആര്‍ആര്‍ നഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. അതേസമയം ഇതിന് പിന്നില്‍ വലിയൊരു റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയമുണ്ട്.
തങ്ങളുടെ പാര്‍ട്ടിക്ക് വോട്ടുചെയ്യില്ല എന്ന് ഉറപ്പുള്ള വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയാണ് തിരിച്ചറിയല്‍ കാര്‍ഡ് ഇത്തരം റാക്കറ്റുകള്‍ സ്വന്തമാക്കുന്നത്. ഓരോ മേഖലയെ കേന്ദ്രീകരിച്ചാണ് പണത്തിന്റെ തോത് വരെ തീരുമാനിക്കുന്നത്. ഉത്തര കര്‍ണാടകയില്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് ഓരോരുത്തര്‍ക്കും 100 രൂപ വീതമാണ് നല്‍കുന്നത്. എന്നാല്‍ ബെംഗളൂരുവില്‍ തോട്ടിപ്പണി ചെയ്യുന്നവര്‍ രണ്ടായിരം രൂപവരെ തിരിച്ചറിയല്‍ കാര്‍ഡ് കൈമാറാന്‍ ചോദിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബെംഗളൂരുവില്‍ ബിജെപി പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ കാര്‍ഡുകള്‍ വാങ്ങുന്നതെന്നാണ് സൂചന. ബെംഗളൂരുവില്‍ താമസിക്കുന്ന മരപ്പണിക്കാരനായ അര്‍ബാസ് ഖാന്‍ തന്നെ ബിജെപി പ്രവര്‍ത്തകര്‍ സമീപിച്ചതായി സ്ഥിരീകരിച്ചു.
എന്നാല്‍ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തതോടെ അവരും ഈ സംഭവത്തില്‍ കുടുങ്ങിയിരിക്കുകയാണ്. പണത്തിനൊപ്പം മദ്യവും തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുന്നതിനായി പാര്‍ട്ടികള്‍ നല്‍കുന്നുണ്ട്. നേരത്തെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഷിവമോഗയിലെ കുമാര്‍ ബംഗാരപ്പ ബിജെപി മുസ്ലീം വിഭാഗങ്ങള്‍ക്കിടിയില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കുന്നതായി ആരോപിച്ചിരുന്നു. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങുന്നതിലൂടെ വോട്ടര്‍മാരെ ബൂത്തിലെത്തിക്കുന്നത് തടയുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനെതിരെ നടപടി ശക്തമാക്കാനൊരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
വ്യാജ തിരച്ചറിയിൽ രേഖ; കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ എഫ്ഐആർ, കർണാടകയിൽ കോൺഗ്രസിന് തിരിച്ചടി!
കര്‍ണാടകയില്‍ ഇനി പോരാട്ടം!! ചരിത്രം തിരുത്താന്‍ സിദ്ധരാമയ്യ, 130 സീറ്റ് ഉറപ്പെന്ന് അമിത് ഷാ!!