'3 വർഷമായി എന്തുചെയ്യുകയായിരുന്നു'; തമിഴ്നാട് ഗവർണറെ കുടഞ്ഞ് സുപ്രീം കോടതി
ഡൽഹി: ബില്ലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നതിൽ തമിഴ്നാട് ഗവർണറോട് ചോദ്യങ്ങളുമായി സുപ്രീം കോടതി. 2020 മുതൽ ബില്ലുകൾ കെട്ടികിടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് വർഷമായി ഗവർണർ എന്ത് ചെയ്യുകയാണെന്നും കോടതി ചോദിച്ചു. ഗവര്‍ണര്‍ക്കെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
ദിവസങ്ങൾക്ക് മുൻപ് ഗവർണർ പത്ത് ബില്ലുകൾ തിരിച്ചയച്ചിരുന്നു. അതിൽ രണ്ട് ബില്ലുകൾ മുൻ അണ്ണാ ഡി എം കെ സർക്കാർ പാസാക്കിയതാണ്. തുടർന്ന് ശനിയാഴ്ച തമിഴ്നാട് സർക്കാർ പ്രത്യേക സമ്മേളനം ചേരുകയും 10 ബില്ലുകൾ വീണ്ടും പാസാക്കുകയും ഗവർണർക്ക് വീണ്ടും അയക്കുകയും ചെയ്തിരുന്നു. ഇനി ഈ ബില്ലുകളിൽ ഗവർണർ എന്ത് നടപടിയാണ് എടുക്കുകയെന്ന് കാണട്ടെയെന്ന് ഹർജി പരിഗണിക്കവെ കോടതി പറഞ്ഞു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിന് ഡിസംബര്‍ ഒന്നിലേക്ക് മാറ്റി.

അതേസമയം ഗവർണർക്കെതിരെ കടുത്ത വിമർശനമായിരുന്നു തമിഴ്നാട് സർക്കാർ ഉയർത്തിയത്. ബി ജെ പി നിയമിച്ച ഗവർണപ്‍ മനപ്പൂർവ്വം ബില്ലുകൾ വൈകിപ്പിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണകുടത്തിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെച്ച് സംസ്ഥാനത്തിന്റെ വികസനം തടസപ്പെടുത്തുകയാണ് ചെയ്തതെന്നും തമിഴ്നാട് സർക്കാർ ആരോപിച്ചു.
ഒരു കാരണവും പറയാതെയാണ് ഗവർണർ ബില്ലുകൾ തിരിച്ചയച്ചതെന്നും ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും ഗവർണർ ലംഘിച്ചുവെന്നും തമിഴ്നാട് സർക്കാരിന് വേണ്ടി ഹാജരായ അഭിഷേക് സിങ്വിയും മുഗുൾ റോത്തഗിയും പറഞ്ഞു. എന്നാൽ ഗവർണർ വെറുമൊരു 'ടെക്നിക്കൽ സൂപ്പർവൈസർ' അല്ലെന്നായിരുന്നു സോളിസിറ്റർ ജനറൽ നൽകിയ മറുപടി. എല്ലാവശങ്ങളും പരിശോധിച്ച ശേഷം മാത്രമേ അദ്ദേഹത്തിന് ബില്ലുകൾ ഒപ്പുവെയ്ക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗവർണർക്ക് സമർപ്പിച്ച 181 ബില്ലുകളിൽ 162 എണ്ണവും അംഗീകരിച്ചതായി കോടതി ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 200 പ്രകാരം ഒരു ബില്ല് ഗവർണർക്ക് മുന്നിലെത്തിയാൽ അതിന് അനുമതി നൽകുകയോ അല്ലെങ്കിൽ ബില്ലുകൾ അംഗീകരിക്കാതിരിക്കുകയോ അതുമല്ലെങ്കിൽ രാഷ്ട്രപതിക്ക് അയക്കുന്ന എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളാണ് ഉള്ളത്. ബില്ലുകൾ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് തിരിച്ച് അയക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ബില്ല് തിരിച്ചയക്കാതെ ഗവർണർക്ക് ബില്ലിന്റെ അനുമതി തടഞ്ഞുവയ്ക്കാൻ കഴിയുമോയെന്നും കോടതി ചോദിച്ചു.
ബില്ലുകൾ തടഞ്ഞുവെക്കുന്നുവെന്ന് കാണിച്ച് നേരത്തേ കേരളവും പഞ്ചാബും ഗവർണർമാർക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.












Click it and Unblock the Notifications