ഏത് തരം ഹിന്ദുവാണ് നരേന്ദ്ര മോദി? ഹിന്ദുത്വത്തെ കുറിച്ച് വല്ലതും അറിയുമോ? ചോദ്യവുമായി രാഹുൽ ഗാന്ധി
ഉദയ്പൂര്‍: തെലങ്കാനയിലും രാജസ്ഥാനിലും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സെമിഫൈനല്‍ എന്ന നിലയ്ക്ക് 5 സംസ്ഥാനങ്ങളിലും വിജയം കോണ്‍ഗ്രസിനും ബിജെപിക്കും അനിവാര്യമാണ്. വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍ അടക്കം നടത്തി നേതാക്കള്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ നിറഞ്ഞാടുന്നു. കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയും നെഹ്‌റു ഭരണവുമൊക്കെയാണ് മോദിയുടെ വിഷയങ്ങളെങ്കില്‍ മൃദു ഹിന്ദുത്വമാണ് രാഹുലിന്റെ ആയുധം.
രാജ്യത്തെ ഹിന്ദുക്കളുടെ മൊത്തം അവകാശികളെന്ന് സ്വയം ധരിക്കുന്ന ബിജെപിയെ ആണ് അതേ നാണയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനും നേരിടുന്നത്. മോദിയുടെ ഹിന്ദുത്വത്തെ ആണ് രാജസ്ഥാനില്‍ നടന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി ചോദ്യം ചെയ്തിരിക്കുന്നത്. മോദി ഏത് തരം ഹിന്ദുവാണ് എന്നാണ് രാഹുല്‍ ഗാന്ധി ചോദ്യം ഉന്നയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുവാണെന്ന് പറയുന്നു. മോദിക്ക് ഹിന്ദുത്വത്തെ കുറിച്ച് എന്ത് അറിയാം. ഗീത എന്താണ് പറയുന്നത് എന്ന് മോദിക്ക് അറിയുമോ. എല്ലാവരിലും ജ്ഞാനമുണ്ട് എന്ന് പറയുന്നതാണ് ഗീത. ഹിന്ദുവെന്ന് പറയുന്ന നരേന്ദ്ര മോദിക്ക് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ എന്താണ് എന്ന് പോലും അറിയില്ലെന്ന് രാഹുല്‍ പരിഹസിച്ചു. ഹിന്ദുത്വത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ പോലും പാലിക്കാത്ത ആളാണ് രാജ്യത്തെ ഹിന്ദുത്വത്തിന്റെ വക്താവാണ് എന്ന് അവകാശപ്പെടുന്നത് എന്നും രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ കുറ്റപ്പെടുത്തി.
അതേസമയം പ്രധാനമന്ത്രിക്കതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത് എത്തി. രാഹുല്‍ ഗാന്ധി ആകെ കണ്‍ഫ്യൂഷനിലാണ് എന്നാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി രാഹുല്‍ ഗാന്ധി ഹിന്ദു വേഷങ്ങള്‍ മാറ്റിയണിഞ്ഞ് കൊണ്ടിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഹിന്ദുത്വത്തോട് ആത്മാര്‍ത്ഥയുളള ആളല്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് രാഹുല്‍ ഹിന്ദുവാകുന്നത് എന്നും രവിശങ്കര്‍ പ്രസാദ് മറുപടി നല്‍കി.