'മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മിലെ വ്യത്യാസം രാജ്യം കാണുന്നു': രാഹുൽ ഗാന്ധി
ദില്ലി: ബില്‍ക്കിസ് ഭാനു കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ വാക്കുകളും പ്രവര്‍ത്തികളും തമ്മിലുളള വലിയ വ്യത്യാസമാണ് ഇക്കാര്യത്തില്‍ പ്രകടമായിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പ്രസംഗിച്ച് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോഴാണ് ബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിലില്‍ നിന്ന് മോചിപ്പിച്ചതെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ: ' 5 മാസം ഗര്‍ഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവരുടെ 3 വയസ്സ് മാത്രം പ്രായമുളള മകളെ കൊലപ്പെടുത്തുകയും ചെയ്തവരെ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിനിടെ ജയില്‍ മോചിതരാക്കിയിരിക്കുന്നു. സ്ത്രീശാക്തീകരണത്തെ കുറിച്ച് നുണകള്‍ പറയുന്നവര്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത്. മിസ്റ്റര്‍ പ്രധാനമന്ത്രി, നിങ്ങളുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുളള അന്തരം രാജ്യം കാണുന്നുണ്ട്'.

2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ഗര്‍ഭിണിയായ ബില്‍ക്കിസ് ഭാനു കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത്. ബില്‍ക്കിസ് ഭാനുവിന്റെ മൂന്ന് വയസ്സ് പ്രായമുളള മകള്‍ കൊല്ലപ്പെട്ടു. ഒപ്പം മറ്റ് 13 പേരെയും കൊന്ന കേസിലാണ് 11 പേര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2008ല്‍ സിബിഐ കോടതിയാണ് ഈ 11 പേരും കൂട്ടബലാത്സംഗം, കൊലപാതകം അടക്കമുളള കൃത്യങ്ങള്‍ക്ക് കുറ്റക്കാരാണെന്ന് വിധിച്ചത്. പിന്നീട് ബോംബെ ഹൈക്കോടതിയും ഈ വിധി ശരിവെച്ചു. ഈ 11 പേരെയും കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത്.












Click it and Unblock the Notifications